Showing posts with label love. Show all posts
Showing posts with label love. Show all posts

തിരിച്ചു വരവ്.

നമ്മുടെ പ്രണയത്തിന്റെ ആത്മാവിനെ ഒളിപ്പിച്ചുവെച്ച് നീ ദേഹങ്ങള്‍ക്ക്   തിരികൊളുത്തുമ്പോള്‍ നാം നമ്മെ പിരിഞ്ഞു നടന്നുതുടങ്ങിയിരുന്നു. എരിഞ്ഞ തീനാളങ്ങളുടെ ഇടയിലെവിടെയോ ചാരമായി ഓര്‍മകളും മറഞ്ഞിരുന്നു. കത്തിയെരിഞ്ഞ ചിതയില്‍ പ്രണയത്തിന്റെ അസ്ഥികള്‍ മാത്രം നീറിച്ചുവന്നു പുകഞ്ഞുനിന്നു. നിഴലുകളെ മറച്ച ആ പുക ഘനീഭവിച്ച മൗനങ്ങളെയും വിഴുങ്ങിയിരുന്നു.

നിന്നോട് പറയാൻ ബാക്കിവെച്ച വാക്കുകളെല്ലാം ആ മൗനത്തിനകമ്പടിയായി മറഞ്ഞുപോയി. ഉപയോഗശൂന്യമായ സ്വപ്നങ്ങളെയും പേറി നോവിന്‍റെ കയങ്ങളില്‍ ഞാന്‍ നമ്മെ തേടിപ്പോയി.

കാലങ്ങളില്‍ നാം ഒളിഞ്ഞും മറഞ്ഞും നമ്മുടെ നിഴലുകളെ തേടിയിരുന്നു. പല രാത്രികളില്‍ അപരിചിത സ്വപ്‌നങ്ങള്‍ കുശലം പറഞ്ഞോപ്പോഴും നാം മിണ്ടാതെ നിന്നു. ഒരു വീണ്ടുവിചാരത്തിന്‍റെ ഇടവഴിലെവിടെയോ തങ്ങിനിന്ന ഞാനും ചിന്തകളെ മെരുക്കാനറിയാത്ത നീയും നമ്മളെവിടെയെന്നറിയാത്ത നമ്മുടെ പ്രണയവും മാത്രം ബാക്കിയായി.

തെളിച്ചമുള്ള കണ്ണുകള്‍ വിടര്‍ത്തി യാചിക്കുന്ന, ഈ പ്രണയത്തെ തളര്‍ത്തി വീണ്ടും ബലപ്പെടുത്തുന്ന ആ ദൈവീക കണമുള്ള ആത്മാക്കള്‍ നാം ഇരുവരുമാണെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു.  ഈ തിരിച്ചു വരവില്‍  നീയെന്നെ നിന്നിലേക്ക് പാകപ്പെടുത്തുകയാണല്ലോ പ്രണയമേ..

പെയിന്റ് എന്നും അപ്പക്സ്‌ അള്‍ട്ടിമ തന്നെ..

കുഷ്ടം പിടിച്ച മനസ്സ്.
ഒരു കവിള്‍ പുകക്കു വേണ്ടി കരയുന്ന നെഞ്ചം
കണ്ണുകള്‍ക്ക് കുടപിടിക്കുന്ന റേബാന്‍.
അവയ്ക്ക് താഴെ അലറിക്കരയുന്ന ആത്മാവ്..
പെയിന്റ് എന്നും അപ്പക്സ്‌ അള്‍ട്ടിമ തന്നെ..

help less

വെയിലേറ്റു മഞ്ഞളിച്ചു നിന്ന ആ നീണ്ടദിവസം
ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ചിന്തകള്‍ ചെന്നുപെട്ടത് നിസ്സഹായതയുടെ മുനമ്പിലാണ്.
നിസ്സഹായതാമുനമ്പിലെത്തി താഴോട്ട് നോക്കിയ ചിന്തകള്‍ കണ്ടത്
മുമ്പെന്നോ നെഞ്ചോടുപറ്റിച്ചേര്‍ന്ന് കിടന്നിരുന്ന വിങ്ങലുകള്‍ താഴെ ജീവനറ്റുകിടന്നിരുന്ന നിരാശയെ പറ്റിപ്പുണര്‍ന്നു കിടക്കുന്നതാണ്.

സ്നേഹ മഴ!

കലിയടങ്ങാത്ത മഴപോലെയാണ് എന്റെ സ്നേഹം. മണ്ണിനെ നോവിച്ചു പൊള്ളിച്ചു കുതിര്‍ത്ത്‌ ആവേശത്തോടെ പെയ്തുതിമിര്‍ക്കുന്നു. മേല്‍മണ്ണിനെ കാര്‍ന്നുതിന്നു നനച്ച് ഈ ഭൂമിയെ മുഴുവന്‍ മുക്കികൊല്ലാന്‍ വ്യഗ്രത കാണിക്കുന്ന കലിയടങ്ങാത്ത മഴ. സ്നേഹ മഴ!

നന്മമരം

വസന്തകാലത്തിലെ ആ വൈകുന്നേരങ്ങളില്‍ മനസ്സിലെക്കിറങ്ങി വരുന്ന കാറ്റിന്റെ കൂടെ നീയും വന്നിരുന്നു. സൌഹൃദത്തിന്റെ തണുത്ത കാറ്റില്‍ മരവിച്ച ചുണ്ടുകളും തുടുത്ത കണ്ണുകളും പുതുജീവനോടെ മനസ്സേറ്റെടുത്തുകഴിഞ്ഞിരുന്നു. നിന്റെ ഓമനത്തമാര്‍ന്ന ചിരികളില്‍ എന്റെ മനസ്സ് നിറയുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. കുളിര് തൂവിയിട്ട നേരം വെളിച്ചം ഇരുളിന്റെ ഗുഹയില്‍ അടക്കപെടുമ്പോള്‍ എന്തോ നഷ്ടപെട്ടന്ന പോലെ വിളറി തിളങ്ങിയ സ്വപ്‌നങ്ങള്‍ നക്ഷത്രങ്ങളായി ആകാശത്തു നിറഞ്ഞിരുന്നു. അപ്പോഴാവണം മനസ്സിനെ പൊതിഞ്ഞ പ്രണയത്തിന്റെ നേര്‍ത്ത നീയെന്ന വികാരത്തെ ഞാന്‍ തിരിച്ചറിഞ്ഞത്. ഹൃദയത്തെ പൊതിഞ്ഞു എന്റെ ആത്മാവിന്റെ അകത്തളങ്ങളില്‍ നിശബ്ദമായ ഇരുട്ടില്‍ തിങ്ങി വളരുന്ന കാടുകളിലേക്ക് പടര്‍ന്നു കയറിയ വിശുദ്ധിയുടെ നന്മമരമായിരുന്നു നീയെന്നു

മെഹര്‍

എന്റെ ആത്മാവിനു അനുകമ്പയുടെ തണലേകാന്‍, എന്നിലെ മനുഷ്യത്വത്തെ കനിവോടെ പകുത്തു നല്‍കാന്‍, എന്റെ നിര്‍ദ്ധന സ്വപ്നങ്ങള്‍ക്ക് അഴക്‌ കൂട്ടുവാന്‍, എന്റെ വികലമായ ചിന്തകള്‍ക്ക് മിഴിവേകുവാന്‍ ഈ ജീവിതത്തില്‍ എനിക്ക് നിന്നെ വേണം. എന്റെ ആത്മാവിന്റെ തണലില്‍ വളരുന്ന ഇലകൊഴിഞ്ഞ മരത്തില്‍ ഞാന്‍ കെട്ടിയിട്ട് വളര്‍ത്തുന്ന സ്വര്‍ണ്ണമത്സ്യങ്ങളെ സാന്ത്വനിപ്പിക്കാന്‍ എന്നും നീ കൂടെ വേണം.

നീയെനിക്കെന്തെന്നുള്ള ചോദ്യങ്ങള്‍ക്കും നീയെനിക്കെന്തു തരുമെന്നുമുള്ള ചോദ്യങ്ങള്‍ക്കും മറുപടിയായി, ഒരു മെഹറായി നീയെന്നെ സ്വീകരിച്ചു കൊള്‍ക. ഞാനെന്ന കനത്ത ഇരുട്ടിലേക്ക് ഒരു വെളിച്ചമായി നീ ഓടിവരിക. നീയെന്നെ.. നിന്റെ മനസ്സിന്റെ തടവുകാരനാക്കുക, നിന്റെ പ്രണയത്തിന്റെ നിത്യതയില്‍ നീയെന്നെ തളച്ചിടുക. നിതാന്തമായ ഈ പ്രണയത്തില്‍ നിന്റെ സ്നേഹചങ്ങലകളാല്‍ ബന്ധിച്ച എന്റെ ഹൃദയം സുരക്ഷിതമായിരിക്കും.

ഭൂമിയിലാണ്ട് കിടക്കുന്ന ലോഹങ്ങള്‍ക്കും വജ്രങ്ങള്‍ക്കുമപ്പുറം വിലമതിക്കാനാവാത്ത ഈ സ്നേഹവും, നീയാണ് എന്റെ ജീവെനെന്നു ഞാന്‍ കരുതുന്ന ഈ ജീവിതവും, മനസ്സും പിഴുതെടുത്ത്‌ ഞാനീ ഉള്ളം കൈയ്കളില്‍ വച്ചു തരുന്നു.

ഈ തുടിക്കുന്ന ഹൃദയം, ജീവനോടെ നില്‍ക്കുന്ന ഞാന്‍ എന്ന ഈ അഹങ്കാരവും, ഇനി ഒന്നിച്ചു ഒരുമിച്ചു തുടരുന്ന സമയങ്ങളും, എല്ലാം ഞാന്‍ നിന്നെയേല്‍പ്പിക്കുന്നു. ഒരു മെഹറായി നീയെന്നെ സ്വീകരിച്ചു കൊള്‍ക.

ഇതില്‍ കൂടുതല്‍ മെഹറായിട്ടു നിനക്കെന്തു വേണം?
ഒരു ചിരിയായിരുന്നു മറുപടി. ആ ചിരിയില്‍ ഒരു പിടി പല നിറമുള്ള പൂക്കള്‍ അടര്‍ന്നു വീണു.

we got more empty times than we know what to do with

സങ്കുചിത ചിന്തകള്‍ സൃഷ്ടിക്കുന്ന കഠിനമായ നേരങ്ങളില്‍ ഹൃദയം മണ്ണില്‍ തലപൂഴ്ത്തിക്കിടന്നു. സ്നേഹം കുമിഞ്ഞു കൂടിയിരുന്ന ഹൃദയകവാടങ്ങളില്‍ അവഗണനയുടെ* കടതെയ്യങ്ങൾ ഉറഞ്ഞാടുകയായിരുന്നു. അഹന്തയുടെ പകപോക്കലിൽ മുറിവേല്‍പ്പിക്കപെട്ട ഹൃദയം കരയുകയായിരുന്നു. പ്രണയം ഭയത്തോടെ മരപ്പൊത്തില്‍ ഒളിച്ചു നില്‍ക്കുകയായിരുന്നു.

പകയുടെ കനലുകളില്‍ എരിയുന്ന രണ്ടു മുഖങ്ങളായി ദൂരെ നിന്ന് ചിരികളില്‍ പ്രണയം നടിച്ചു. ഉള്ളില്‍ ഞാനെന്ന ഭാവം ഉറഞ്ഞു തുള്ളിയപ്പോള്‍ രണ്ടറ്റവും എരിയുന്ന ഹൃദയം പച്ച മാംസം കത്തുന്ന പോലെ മണത്തു. സ്നേഹസംഭാഷണങ്ങള്‍ മലിനമായി. സ്നേഹം വഴിമരങ്ങളായ് അകലങ്ങളിലേക്ക് നോക്കി കണ്ണുനീര്‍ പൊഴിച്ചു നിന്നൂ.

തോല്‍വി നേരിടുന്ന ഹൃദയം അങ്ങനെയാണ്. യഥാർത്ഥ രൂപത്തെ തിരിച്ചറിയില്ല. ഉടലിൽ മാന്യത പൂശും, പ്രണയം നടിച്ചു കൊല്ലും, മാഹാത്മ്യം നടിച്ചു വേദനിപ്പിക്കും, അവഗണനയുടെ* ദൂരത്തില്‍ നിന്നു കൊണ്ട് പ്രണയത്തെ താലോലിച്ചു ആത്മരതി കണ്ടെത്തും, വിട്ടകന്നു സംരക്ഷിക്കും, സ്വയം ഭീരുക്കളെന്ന് മുദ്രകുത്തും, മാന്യതയുടെ മേലങ്കിയണിയും, നിസ്സഹായരായി മാറിനില്ക്കും . നഷ്ടങ്ങളെ തിരിച്ചറിയാതെ മറവിയിലേക്ക് കൂപ്പുകുത്തി വേദനയോടെ കരയും.

പക്ഷെ അഹന്തയും മാന്യതയും അവരെ ജീവിതത്തില്‍ ഉത്തമരാക്കും.

*despite the fact that we got more empty times than we know what to do with.

പ്രണയപ്പനി.

പ്രണയപ്പനിച്ചൂടില്‍ പുതച്ചുകിടന്നു വിറച്ച ദിവസങ്ങളില്‍ ആര്‍ത്തിയോടെ കഴിച്ച പൊറോട്ടയും ബീഫും വരെ എന്നെച്ചതിച്ചു. ചിതറിപ്പതിഞ്ഞ് തെളിഞ്ഞു നിര്‍ഗളിച്ചു മിന്നുന്ന നക്ഷത്രങ്ങളെ മേഘം മൂടിവെച്ച ആ നേരങ്ങളില്‍ ഞാന്‍ സ്വത്ര്യന്ത്രത്തോടെ കരഞ്ഞു. ഒരു ഗദ്ഗദത്തിന്‍റെ നിറവില്‍ മൂന്നുലിറ്റര്‍ കണ്ണീരു ചുരത്തിയ കണ്ണുകളോടെനിക്കു സഹതാപം തോന്നി.

എന്റെയും എന്റെ പ്രണയത്തിന്‍റെയും ഇടയില്‍ നിലനിന്നിരുന്ന അപക്വമായ ആ സുഖമുള്ള നിശ്ശബ്ദത അളന്നെടുക്കുമ്പോള്‍ അതില്‍ അലിഞ്ഞിരുന്ന നിന്‍റെ ചിരികള്‍ എന്നെ ഭയപ്പെടുത്തി. ആ നിശബ്ദതയില്‍ ആരോ വലിച്ചെറിഞ്ഞപോലെ നിന്‍റെ ചിരികളും മൗനങ്ങളും അനങ്ങാതെ തളംകെട്ടിക്കിടന്നു. പിന്നീടെപ്പോഴോ ആ ചിരികള്‍ പൊട്ടിച്ചിതറുന്നതും അതിന്‍റെ പ്രതിധ്വനികള്‍ എന്‍റെയുള്ളില്‍ പരക്കുന്നതും ഞാന്‍ തിരിച്ചറിഞ്ഞു. ശൂന്യമായ ഒരു വാതിലിന്‍റെ പിറകില്‍ ഒരു ജനമത്തിന്‍റെ സ്വാതന്ത്ര്യത്തിലേക്കെന്നപോലെ ഒന്നുമറിയാതെ നീ നടന്നകന്നപ്പോള്‍ ഞാന്‍ എന്‍റെ പ്രണയത്തെ കുരിശില്‍ത്തറയ്ക്കാന്‍ തുടങ്ങുകയായിരുന്നു.

പിന്നൊരുദിവസം പ്രസവവേദനയില്‍ പിടഞ്ഞ ഒട്ടകപ്പക്ഷിയെപ്പോലെ പ്രണയത്തിന്‍റെ വരാന്തയുടെ ഇടുക്കുകളിലൂടെ ഞാന്‍ ഭ്രാന്തുപിടിച്ചോടുകയായിരുന്നു. കിനാവുകളുടെ മൂര്‍ദ്ധന്യത്തില്‍ പരന്നൊഴുകിയ സഹതാപം നിറഞ്ഞ സ്നേഹവും കാമവും മണിമുഴക്കത്തോടെ ഇരുട്ടിന്‍റെ വിജനതയില്‍ അഭയം തേടി. വിളറി പിടിച്ചോടിയ നിന്‍റെ ഓര്‍മ്മകള്‍ വരാന്തയുടെ കരിങ്കല്‍ത്തൂണുകളില്‍ ചെന്നിടിച്ചു ചിന്നിച്ചിതറി.

അന്നു നീ അയാളെ സ്നേഹിച്ചു കൂര്‍ക്കംവലിച്ചുറങ്ങുന്നനേരം സ്വപ്നങ്ങളുടെ കനത്തനിറഭേദങ്ങളുടെ നിബിഡത വെടിഞ്ഞു എന്‍റെ പ്രണയം അവസാനശ്വാസം വലിക്കുകയായിരുന്നു.

ശേഷിച്ചത്.

ഓര്‍മ്മകള്‍ താമ്പാളപെട്ടിയിലാക്കി വഴിവക്കില്‍ എറിഞ്ഞോടുമ്പോള്‍ മനസ്സ് പറഞ്ഞത്, വെറുതെയാണെങ്കില്‍ പോലും തിരിഞ്ഞു നോക്കെരുതെന്നായിരുന്നു.

അര്‍ത്ഥമില്ലാത്ത ദിവസങ്ങളിലൊന്നില്‍ നിലാവിന്റെ  ഇടനാഴിയില്‍ വെചൊരുന്നാള്‍ ഞാനും അവളും കണ്ടുമുട്ടി. അന്ന് മറവിയുടെ താമ്പാള പെട്ടികളില്‍ ശേഷിച്ചത് ഞങ്ങളുടെ തുരുമ്പിച്ച മൌനങ്ങള്‍ മാത്രമായിരുന്നു.

കദീസയുടെ പീലാത്തോസ്.


പീലാത്തോസിന്റെ ജന്മദിനമായിരുന്നു അന്ന്. അന്നുതന്നെയായിരുന്നു ഡല്‍ഹിയില്‍ കേജ്രിവാള്‍ അധികാരമേറ്റതും. പല നിറമുള്ള ആശംസാ കാര്‍ഡുകളും സ്നേഹം വഴിഞ്ഞോഴുകിയ SMS സന്ദേശങ്ങളും ലഭിച്ച പീലാത്തോസിനു അത്രവല്യസന്തോഷം തോന്നിയിരുന്നില്ല. കാരണം ആ കാര്‍ഡുകളില്‍ പീലാത്തോസ് പ്രതീക്ഷിച്ചിരുന്ന ഒരാളുടെ ആശംസാകാര്‍ഡ് ഇല്ലാത്തതിനാലാവാം. അതുകൊണ്ട്തന്നെയാവാം പീലാത്തോസ് തന്റെ സന്തോഷജന്മദിനത്തിന്റെയന്നും അതിക്രൂരമായി ദു:ഖിച്ചത്. 

അന്ന്  "FTV ലാഞ്ച്വേറി-ക്ക്" വേണ്ടി കാത്തുനില്‍ക്കാതെ പീലാത്തോസ് ആ കനത്ത നിശബ്ദതയില്‍ ഉറക്കത്തെ പുണരാന്‍ തീരുമാനിച്ചു. സ്വപ്‌നങ്ങള്‍ ഇടിഞ്ഞുവീണ രാത്രിയില്‍ പീലാത്തോസ് അന്നടിച്ച മൂന്നു കിംഗ്‌ഫിഷര്‍ന്‍റെ ക്ഷീണത്തില്‍ നന്നായി ഉറങ്ങി. പക്ഷെ അന്നു തന്നേ നായാടിയ സ്വപ്നങ്ങളില്‍ കദീസ മാത്രമായിരുന്നു എന്ന തിരിച്ചറിവിലാവണം പിറ്റേന്ന് രാവിലെ കണ്ണാടിയില്‍ മാത്രം നോക്കി ശുഷ്കിച്ച  കോള്‍ഗേറ്റ് പേസ്റ്റ്ട്യൂബ് ഞെക്കിപിഴിഞ്ഞ് പീലാത്തോസ് പല്ലുകള്‍ തേച്ചത്.  

കദീസ അങ്ങനെയാണ്. പീലാത്തോസിനെ പ്രണയിക്കുകയാണോ അതോ ചുമ്മാ സമയത്തെ കില്ലാന്‍ പീലാത്തോസിനെ ഉപയോഗിക്കുകയാണോ എന്ന് കദീസക്കുതന്നെ അറിയില്ലായിരുന്നു. പലനാളുകളില്‍ പല ന്യായവാദങ്ങളെ മുന്‍നിര്‍ത്തി അതിനെയൊക്കെ അപഗ്രഥനം നടത്തി കദീസ പീലാത്തോസിനെ പ്രണയിക്കുകയും അതേസമയം തന്റെ പ്രണയത്തില്‍ നിന്ന് പീലാത്തോസിനെ അകറ്റി നിര്‍ത്തുകയും ചെയ്തു. 

പിലാത്തോസ് രാത്രിയില്‍  "FTV ലാഞ്ച്വേറി" കാണുമ്പോള്‍ പാപിയായിരുന്നെങ്കിലും മറ്റുനേരങ്ങളില്‍ ചപ്പിലകളും ഒണക്കപ്പുല്ലും തിന്നുന്നസത്സ്വഭാവിയും ശുദ്ധമായ ആട്ടിന്‍പാല്‍ മാത്രം കുടിക്കുന്ന ശുദ്ധഹൃദയനായിരുന്നു. അതുകൊണ്ടുതന്നെ പിലാത്തോസിനു കുഞ്ഞുപ്രായത്തില്‍ സണ്ടേസ്കൂളില്‍ വച്ചുതന്നെ നിറയെ കാമുകിമാരും ആരാധികമാരും ഉണ്ടായിരുന്നു. മറിയയും സെവില്ലയും പീലാത്തോസിനെ അറിയിച്ചു പ്രണയിച്ചപ്പോള്‍ മാര്‍ഗരറ്റ്‌ പീലാത്തോസ് അറിയാതെ പീലാത്തോസിനെ പ്രണയിക്കുകയായിരുന്നു. പക്ഷെ കദീസ ഇതെല്ലാം അറിഞ്ഞിട്ടും അവിടെയും ഇവിടെയും അല്ലാതെ പീലാത്തോസിന്റെ ഹൃദയത്തെ തൊടാതെയും തൊട്ടും നിന്നു.

അങ്ങനെയിരിക്കെയാണ് പീലാത്തോസിന്റെ ജന്മദിനം വന്നതു. തനിക്കുതന്നെ ഉറപ്പില്ലാത്ത പ്രണയത്തെ നിരാകരിച്ച് കദീസ പിലാത്തോസെന്ന വ്യക്തിയെ അത്രയ്ക്ക് ഗൌനിച്ചില്ല. അത് കൊണ്ട് തന്നെ കദീസ അന്ന്പീ ലാത്തോസിനു ആശംസള്‍ അറിയിക്കയോ ഡയറിമില്‍ക്കിന്റെ ഉരുണ്ട ബാറോ വാങ്ങികൊടുത്തില്ല.

പകരം പിറ്റേന്ന് ഒരു ബിലേറ്റഡ് ആശംസ അറിയിക്കുകയും തന്റെ പുതിയ ന്യായവാദങ്ങളെ അനുസരിച്ച് താന്‍ പീലാത്തോസിനെ സമയംകൊല്ലുന്ന ഒരു ഉപാദിപോലെ ഉപയോഗിക്കുകയായിരുന്നു എന്ന് കുമ്പസരിക്കുകയും ചെയ്തു. അത് കേട്ട് ഘോരമായി വ്യസനിച്ച പീലത്തോസിനോട് തന്നോട് ക്ഷമിക്കണമെന്നും ഇനിയൊരിക്കലും താന്‍ പീലാത്തോസിനെ  ബുദ്ധിമുട്ടിക്കുകയില്ലെന്നും പറഞ്ഞു. എന്നിട്ട് കഴിഞ്ഞ തവണ കണ്ടപ്പോള്‍ വായിക്കാന്‍ കടം വാങ്ങിയ മുന്‍ലക്കത്തെ മനോരമ ആഴ്ചപ്പതിപ്പുകളും പീലാത്തോസിനു തിരിച്ചുകൊടുത്ത് കദീസ തിരിച്ചു നടന്നു.

കദീസയുടെ ഇടയ്‌ക്കുള്ള മനംമാറ്റങ്ങള്‍ പരിചയമുള്ള പീലാത്തോസ് ഇതൊന്നും ചെവിക്കൊണ്ടില്ല. എന്നാലും അവളുടെ പാരഗണ്‍ ചെരുപ്പിട്ട കാലുകള്‍ രണ്ടു തോണിയിലും ഇടുന്നതില്‍ പിലാത്തോസ് അതിഘോരമായി വ്യസനിച്ച പീലാത്തോസ് അന്ന്  രാത്രി കദീസയുടെ ഓര്‍മ്മകളെ പ്രാര്‍ഥിച്ച കയറു കൊണ്ട് മനസ്സിന്റെ ഇരുണ്ട മൂലയില്‍ കെട്ടിയിടുകയുംചെയ്തു.

പക്ഷെ ഉറക്കം കണ്ണുകളെ പ്രണയിക്കാതെയിരിക്കയും മനസ്സിന്റെ ഇരുണ്ടമൂലയില്‍ കെട്ടിയിട്ട കദീസയുടെ ഓര്‍മ്മകള്‍ എന്തിനോ വേണ്ടി കരയുകയും "FTVലാഞ്ച്വേറി" സാത്താന്റെ പീനിസ് പോലെ റിമോട്ടിന്റെ ബട്ടനില്‍ ഉദ്ധരിച്ചു നില്‍ക്കുകയും ചെയ്തപ്പോള്‍ ആ രാത്രിയെയും പീലാത്തോസ് കാമത്തോടെ കൊന്നു.

എന്നാല്‍ അന്ന്യാ രാത്രി യാഥാര്‍ഥ്യത്തിലേക്കു കണ്ണുതുറന്നുകിടന്ന കദീസ പീലാത്തോസ് ഭരിച്ച തന്റെ സ്വപ്നങ്ങളുടെ മറയത്ത്‌ ഒതുങ്ങിക്കൂടി. പീലാത്തോസിന്റെ ഓര്‍മ്മകള്‍ ചുമച്ചു ചര്‍ദ്ധിച്ച കദീസ തന്റെ മനസ്സ് പീലാത്തോസിന്റെ ചിന്തകളാല്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കി. അവളുടെ ന്യായവാദങ്ങള്‍ അവളെ നോക്കി കൊഞ്ഞനം കുത്തിയപ്പോള്‍ മനസ്സിന്റെ പടികയറിവന്ന പുതിയ ആശകള്‍ ആത്മഹത്യ ചെയ്തു. ആശകളുടെ ശവമടക്ക്  നടക്കുന്നതും നോക്കി കധീസ ദുഃഖം കടിച്ചമര്‍ത്തി തേങ്ങിക്കരഞ്ഞു.

പിന്നീടുള്ള ദിവസങ്ങള്‍ കദീസ തന്റെ മനസ്സിനോടു തന്നേയുള്ള യുദ്ധത്തിലായിരുന്നു. തന്റെ മനസ്സില്‍ പ്രണയമെന്ന മനോരോഗം വളര്‍ത്തിക്കൊണ്ടുവരാന്‍, മനസ്സിന്റെ പഴയ ഉല്ലാസങ്ങള്‍ തിരികെക്കിട്ടാന്‍ പീലാത്തോസിന്റെ ചിരികളെയും ഭാവങ്ങളെയും മഴവില്ലുപൂത്ത സ്വപ്നക്യാപ്സ്യൂളുകളാക്കി കദീസ വിഴുങ്ങി. അങ്ങനെ ദിവസങ്ങളുടെ ഇടനാഴിയില്‍ വീണ്ടും പ്രണയത്തിന്റെ മുക്കുറ്റി മുല്ലകള്‍ കുത്തിപൊന്തി.

അങ്ങനെ ഫഹദ് ഫാസിലും നസ്രിയയും സമ്മന്തം കൂടാന്‍ തീരുമാനിച്ച ദിവസം, പാതിരാക്കോഴികള്‍ അലാറം വെച്ച് ഉണര്‍ന്നപ്പോള്‍ കദീസക്ക് പ്രണയത്തിന്റെ അശരീരി യും അതിനെ തുടര്‍ന്നു പീലാത്തോസിനെ കാണണം എന്ന ബോധവും വന്നു. അങ്ങനെ ആ പുലര്‍കാലത്ത്‌ പീലാത്തോസിനെ കാണാന്‍ പല്ലുതേക്കാതെ അവള്‍ ഓടി. 

അങ്ങനെ ഓടിയോടി കേരള തമിഴ്നാട് അതിര്‍ത്തിയായ പുട്ടപര്‍ത്തിയില്‍ വച്ച് പീലാത്തോസിനെ കാണുകയും ഇനി ഒരവധിവരെ താന്‍ ഒരു ന്യായവാദങ്ങളും ഉന്നയിക്കുകയില്ലായെന്നും ഇനിയെന്നും പീലാത്തോസിനെ ആഞ്ചലീനജൂലി ബ്രാഡ്പിറ്റിനെ സ്നേഹിക്കുന്ന പോലെ സ്നേഹിക്കാം എന്നു വാക്ക് കൊടുക്കയുംചെയ്തു.  തന്നോട് ക്ഷമിക്കണം ഇനി ഇതുപോലെ ഉണ്ടാവില്ലെന്നും കരഞ്ഞു പറഞ്ഞു.

ഈഗോയിസ്റ്റ് അല്ലാത്ത പീലാത്തോസ് അന്നേരം തന്നെ കദീസയെ ക്രൂരമായി സ്വാന്തനിപ്പിക്കുകയും അതികഠിനമായി സ്നേഹിക്കുയും ചെയ്തു.

[ശുഭം]

കാലഘട്ടങ്ങള്‍.

ജൻമങ്ങള്‍ അവശേഷിപ്പിച്ച കാത്തിരിപ്പുകള്‍. എന്തോ ആയിത്തീരാന്‍ വേണ്ടി കണ്ടു കൂട്ടുന്ന സ്വപ്‌നങ്ങൾ. അതിലേറെ ഞാന്‍ എന്താണെന്ന് മറന്നു പോകുന്ന എന്നെ ചുറ്റുന്ന പ്രണയങ്ങള്‍.  നിഗൂഡതകള്‍ അവശേഷിപ്പിച്ചു ഓരോ സ്വപ്നങ്ങള്‍ കടന്നു പോവുമ്പോഴും എന്നില്‍ നീറുന്ന അസഹനീയമായി  ഒറ്റപെടലുകള്‍ ഉണ്ട്.

മനസ് ഒരു ഗിറ്റാറിന്റെ സ്ട്രിംഗ് പോലെയാണ് ഇപ്പോൾ. ഇടയ്ക്കു ആരക്കെയോ തൊടുന്ന വലിഞ്ഞു നില്‍ക്കുന്ന കമ്പികള്‍. മനസ്സിന്റെ കമ്പനം പ്രതിഫലിപ്പിക്കുന്ന ചെറിയ ചെറിയ ശബ്ദങ്ങള്‍ ഉണ്ടാക്കുന്ന ഈ ചെറിയ ശബ്ധങ്ങള്‍ക്ക്  എല്ലാം എന്തോ പറയാനുണ്ട്. ഇന്നത്തെ ഈ തിരക്കുള്ള കാലത്ത് ആര്‍ക്കും അത് കേള്‍ക്കാന്‍ താല്പര്യം ഇല്ല. എല്ലാവരും അവരവരുടെ ലോകത്ത് തിരക്കിലാണ്. ഈ ചെറിയ ശബ്ദങ്ങൾ എന്നോട് എന്തൊക്കെയോ പറയുന്നുണ്ട്. എന്താണ് എനിക്ക് വേണ്ടതെന്നു. എനിക്കറിയില്ല, എനിക്ക് മനസ്സിലാവുന്നില്ല. പക്ഷെ ശബ്ദം ഒന്നാണ്. പക്ഷെ പല വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നവ.

ഒഴിഞ്ഞ രാത്രികളില്‍ എന്തെന്നെറിയാതെ കരയുന്ന ഒരു മുഖം  കണ്ണാടിയില്‍ നോക്കിയപ്പോള്‍ ഞാന്‍ കണ്ടത് എന്റെ രൂപം തന്നെ ആയിരുന്നു. ഒന്നും തോന്നാത്ത വൈകുന്നേരങ്ങളില്‍ ആകാശത്തു നോക്കുന്ന എന്റെ കണ്ണുകളില്‍ ആകുലതകളോ ദയയോ ഒന്നും തോന്നാറില്ല. ചിരിച്ചു കളിച്ചു നടക്കുന്ന എന്റെ വേഷത്തിനുള്ളില്‍ അന്തർമുഖമായി എന്നിലേക്ക്‌ തിരിഞ്ഞു നില്‍ക്കുന്ന എന്നെ ആരും കാണുന്നില്ല.

എല്ലാവർക്കും,  അവരുടെ വൈകാരിക മാലിന്യങ്ങള്‍ തള്ളുന്ന കുപ്പയായി തുടരുമ്പോഴും, അകലത്തെ നക്ഷത്രങ്ങള്‍ എന്നെ മാടി വിളിക്കും.

I'm always feel like I'm in a caterpillar stage that I'm going to be a butterfly someday. but this transformation stage is killing me.

i choose to be mistaken, Im not real, its just ME.

ഞാന്‍ എന്നെ തന്നെ സ്ന്ഹിക്കാന്‍ മറന്നു പോവുന്നു.

(കാലഘട്ടത്തിന്റെ ആവശ്യകതകള്‍)

Feeling MEH

തത്വചിന്തകനാവുന്നത്.

എരിഞ്ഞു തീരാത്ത മൌനങ്ങളെ കഷ്ണങ്ങളാക്കി പട്ടിക്കിട്ടു കൊടുത്തൂ. നൊമ്പരങ്ങളെ സര്‍ഫ്‌ എക്സലില്‍ മുക്കി കണ്ണീര്‍ വാര്‍ക്കാന്‍ അയലത്തിട്ടു. തൊണ്ടയില്‍ കുരിങ്ങിക്കിടന്ന നെടുവീര്‍പ്പുകള്‍ വെളിച്ചം കാണാതെ അലറിപ്പൊളിച്ചു. എന്നിട്ടും ശ്വാസം നിലക്കാത്ത ചിന്തകളായിരുന്നു എന്റെ ശാപം.

അന്നും ആര്‍ദ്രമായ മനസ്സില്‍ കുമ്പളം നട്ടു ഞാന്‍ കിടന്നുറങ്ങി. പക്ഷെ ഉറക്കത്തെ നായാടിപിടിച്ച സ്വപ്‌നങ്ങള്‍ എന്റെ ഡിഗിനിറ്റിയെ വെല്ലുവിളിച്ചു. മനസ്സിന്റെ കുരുപൊട്ടിച്ച ആ സ്വപ്‌നങ്ങള്‍ എന്നെ നോക്കി അട്ടഹസിച്ചു. അഹങ്കാരം കൊണ്ട് റിങ്ങ് വാര്‍ത്ത കണ്ണീര്‍ കിണറുകള്‍ വീണ്ടും നിറഞ്ഞു കവിഞ്ഞു. ഉള്‍കണ്ണുകള്‍ നിറഞ മാത്രയില്‍ പൊയ്മുഖങ്ങള്‍ അടര്‍ന്നു വീണു. അങ്ങനെ ഞാന്‍ തോല്‍വിയറിഞ്ഞു.

പിന്നീടെന്നോ ജനലഴികളിലൂടെ ഒലിച്ചു വന്ന സൂര്യകിരണങ്ങള്‍ മനസ്സില്‍ തൊടുമ്പോള്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞു.

"നിന്‍റെ ചിന്തകളെ നീ ചങ്ങലക്കിടുക
 നിന്‍റെ ജീവിതത്തെ വരുതിയിലാക്കുക.
 ഇന്ന് നീ നന്ദിയുള്ളവനാവുക.
 നാളെ നീ സ്വതന്ത്രനാവുക.
 നിന്‍റെ ചിന്തകള്‍ക്ക് മേലെ നിന്‍റെ ജീവിതം പറക്കുകില്ല."

അങ്ങനെ ഞാനും തോല്‍വി രുചിച്ച തത്വചിന്തകനായി..

Mist of November

അനാഥമാകുന്ന പ്രണയങ്ങളെ കൂട്ടിപ്പിടിച്ചു ആകുലതകളുടെ കുലം മുടിച്ച കുറെ ചുംബനങ്ങള്‍ തന്നവളെനിക്ക്! ചൂടാര്‍ന്ന ചുംബനങ്ങള്‍. തൊലിക്ക് കനലേറ്റ പോലെ പടര്‍ന്നു കയറിയ അവളുടെ നിശ്വാസങ്ങളിലൂടെ ഞാന്‍ വീണ്ടും പ്രണയിക്കുകയായിരുന്നു‍.

എനിക്കും നല്ല കര്‍ഷകനാവണം.

എന്റെ തലയ്ക്കു തീപിടിചിരിക്കുന്നു.
ഫയര്‍ഫോര്‍സ്ന്റെ നമ്പര്‍ 101 തന്നെ അല്ലെ.

ഫയര്‍ഫോര്‍സ് വരുമ്പോള്‍ ഞാന്‍ കട്ടപുകയായില്ലെങ്കില്‍
എന്റെ സ്വപ്നങ്ങളെ മാത്രം രക്ഷിക്കുക.

ഇന്നലത്തെ സ്വപ്നങ്ങളില്‍ ഞാന്‍ ചെറിയ കുട്ടിയായിരുന്നു.

-----------------------

ഇന്നലെ ഫയര്‍ഫോസിന്റെ ആവശ്യം വന്നില്ല. അയിനു മുന്‍പേ സ്വപ്നം കരിഞ്ഞു പോയിരുന്നു. പിന്നെ അതൊക്കെ വാരിക്കൂട്ടി ഇന്നലെത്തന്നെ നിമജ്ജനം ചെയ്തു.

പ്രണയം വിളയുന്ന പുതിയ ടൈപ്പ് സങ്കരയിനം സ്വപ്നങ്ങളുടെ വിത്തുകള്‍ കഴിഞ്ഞാഴ്ച കൃഷിഭവനില്‍ നിന്നും കിട്ടിയിട്ടുണ്ട്. അതൊക്കെ ഫാക്ടംഫോസ് ഇട്ടു ഒന്ന് പുഷ്ടിപ്പെടുത്തണം.

പേ പിടിച്ച രണ്ടു മൂന്നു പ്രണയങ്ങളെ  ഇപ്പൊ കൂട്ടിലിട്ടാണ് വളര്‍ത്തുന്നത്. ഇടയ്ക്കു കുരചാലും ഇച്ചിരി തവിടിട്ട സ്നേഹം കൊടുത്താ ശല്യമില്ലാതെ ഉറങ്ങിക്കൊള്ളും.

പിന്നെ വയറിളക്കം പിടിച്ച കൊറേ നൊമ്പരങ്ങള്‍ ആണ് അതിനു സോമരസം ഇടവിട്ട് കൊടുക്കുന്നു. ടോട്ടലി ഇപ്പൊ സമാധാനം ഉണ്ട്. കണ്ണീരു ഒലിക്കുന്ന സങ്കടങ്ങളെ ebay യില്‍ ഓക്ഷന് വച്ചിട്ടുണ്ട്‍.

പിന്നെ ആകെ യുള്ളത് കൈവിട്ട  മോഹങ്ങളും പട്ടിണി കിടക്കുന്ന സൌഹൃദങ്ങളും ആണ്. പണയത്തിന് ആരേലും കിട്ടിയാ അതും കൈവിട്ടു പോവും. അങ്ങനെ വീണ്ടും എന്റെ മനസ്സമാധാനതിനു നോബല്‍ സമ്മാനം കിട്ടും.

പാതിരാ കോഴികള്‍ കൂനിപ്പിടിചിരിക്കുന്ന ഉറക്കത്തിന്റെ ചില്ലകള്‍ക്ക് ഭാരം താങ്ങാനാവുന്നില്ല. മനസ്സിനെ ഇക്കിളിയിടുന്ന സ്വപ്‌നങ്ങള്‍ മുളച്ചിട്ടു വീണ്ടും മാര്‍കെറ്റില്‍ ഇറങ്ങണം. ഇപ്പോഴത്തെ up n downs ഒന്നും അറിയില്ല. ഇപ്രാവശ്യം വിളവെടുപ്പിനു ട്രാക്ടര്‍ തന്നെ വേണം. എനിക്കും നല്ല കര്‍ഷകനാവണം.

Mist of October.

കരമടക്കാത്ത സ്വപ്നങ്ങളെ കുടിയിറക്കുന്ന മനുഷ്യത്വമില്ലാത്ത ജന്‍മിയാവുന്നു പലപ്പോഴും ഈ മനസ്സ്.
____________________________

വെളുത്ത കൊമ്പുകളുള്ള കറുത്തകുതിരകള്‍ ഓടുന്ന കാഴ്ചകള്!

മൌനങ്ങള്‍ കാഴ്ചകണ്ടിരിക്കുമ്പോള്‍ നിഴലുകള്‍ പ്രണയിക്കുകയായിരുന്നു. കൂട്ടംകൂടിപ്പറക്കുന്ന മേഘകെട്ടുകള്‍  തണുത്തകാറ്റിനോട് കിന്നാരം പറയുന്നത് കണ്ടപ്പോള്‍ മൌനങ്ങള്‍ക്ക് ഇരിക്കപൊറുതിമുട്ടി. പ്രണയിക്കുന്ന നിഴലുകളോട് മൌനം ചോദിച്ചു

"മൌനം വാചാലമാകുന്നത് എപ്പോഴാണ്."



സ്വപ്നനാമ്പുകള്‍

പൊള്ളയായ മനസ്സിന്‍റെ അകത്തളങ്ങള്‍ മഴയെക്കാത്തിരിന്നു. നിരര്‍ഥകമായ ഉച്വാസങ്ങള്‍ വളര്‍ച്ചയില്ലാതെ ഖനീഭവിച്ചുകിടന്നു‍. ഓര്‍മ്മകളുടെ മൂക്കുപിഴിഞ്ഞവകയില്‍ ഒട്ടിപ്പിടിച്ച പൊന്തിനില്‍ക്കുന്ന മണക്കുന്നനൊമ്പരങ്ങള്‍ കഴുകാന്‍മറന്നതല്ല. അത് കനക്കുന്ന തുലാമഴനൂലുകള്‍ക്കുവേണ്ടി മാറ്റിവെച്ചിരിക്കയാണ്‌. ആ മഴയില്‍ കുതിര്‍ന്നുപോവാന്‍ ബാക്കിവെച്ച നൊമ്പരങ്ങള്‍.

വൈകാരിക മാലിന്യങ്ങള്‍ തള്ളുന്ന മനസ്സിന്‍റെമണ്ണ് നല്ല ഫലഭൂവിഷ്ടമാവും. സ്നേഹങ്ങളെ കണ്ണീരുനനച്ചു ശൂന്യമായമനസ്സിന്‍റെ അകിടില്‍ പാകിയെറിയാന്‍ തോന്നിയില്ല.

നിര്‍വികാരമായ വിരസതയെ സാക്ഷിയാക്കുന്ന മൗനങ്ങളെ ഒളിപ്പിച്ച വികൃതമായപകലുകള്. ആ പകലുകളെ മാന്തിത്തിന്നുന്ന സമയങ്ങളിലാവണം പ്രണയത്തിന്‍റെ അസ്ഥിവാരങ്ങളില്‍ മുഴുവന്‍ മണ്ണറിയാതെ സ്വപ്നനാമ്പുകള്‍ മുളച്ചത്.

ഒറ്റപ്പെടലിന്‍റെ ആമുഖങ്ങളില്‍ ചെരിച്ചെഴുതിയ അക്ഷരങ്ങള്‍ക്ക് പിഴവുപറ്റിയോ എന്നറിയില്ല. നിന്നെത്തേടി അകലങ്ങളില്‍ അലറിപ്പിടഞ്ഞുപറന്നെത്തുന്ന ചിന്തകളെമെരുക്കുന്ന ചങ്ങലകള്‍ അഴിഞ്ഞതാവണം!

മഴവരും, വരാതെ എവിടെപ്പോവാന്‍!

മഴകാത്തിരിക്കുകയാണ്. ഒറ്റപ്പെടലിന്റെ കനം കൂടിയ രാത്രിയിലേക്ക് ഒരു തണുത്ത മഴയായ് സ്വപ്ന നാമ്പുകളെ നനച്ചു പെയ്തിറങ്ങുന്ന ഒരു മഴ. അറിയാതെ മുളച്ചതാണെങ്കില്‍ക്കൂടി. അവക്കും ജീവിക്കണ്ടേ?

രാത്രിയുടെ മരണം



മരണത്തിന്‍റെ കാലൊച്ചകള്‍ അടുത്തുവന്നു. ഓര്‍മ്മകള്‍ ഇടതിങ്ങിയ മനസ്സിന്‍റെ ഇടനാഴിയില്‍ ചതുപ്പ് നിലങ്ങളില്‍ ആഴ്ന്നുപോയ പുലര്‍കാല സ്വപ്‌നങ്ങള്‍ കരഞ്ഞു. മരണം കാത്തുകിടക്കുന്ന പാതിരാക്കിനാക്കളും അവയുടെ കുട്ടികളും മരണത്തിന്‍റെ തണുപ്പില്‍ വിറച്ചുപനിച്ചു.

ആത്മാവിനെ അള്ളിപ്പിടിച്ചിരുന്ന നിശാശലഭങ്ങള്‍ പ്രണയത്തിന്‍റെ തണുപ്പില്‍ വേദനയറിയാതെ കിടന്നു. ഉറവവറ്റാത്ത കണ്ണീര്‍ക്കിണറുകള്‍ക്കുമേല്‍ വട്ടംപറക്കുന്ന ഏകാന്തത അമറിവിളിച്ചു. വാരിയെല്ലിനുള്ളിലെ കുതിര്‍ന്നുപോയ തന്തയില്ലാത്ത നൊമ്പരങ്ങള്‍ മാത്രം കരഞ്ഞില്ല. ഒരു തേങ്ങലിന്‍റെ ഇടവേളയില്‍ രാത്രി ഇടനെഞ്ചു പൊട്ടിമരിച്ചു.

രാത്രിയെ കബറടക്കാന്‍ മറവിയുടെ ആഴമുള്ള ചതുപ്പുകള്‍ കുഴിക്കുകയായിരുന്നു മദ്യപിച്ച ഒരുകൂട്ടം കുഴിയാനകള്‍.

എനിക്കിനിയും സ്നേഹിക്കണം.

പ്രണയത്തിന്റെ പുഴുക്കള്‍ പകുതിതിന്നുവച്ചൊരു ഹൃദയമുണ്ടെനിക്ക്. 
അവകാശിയില്ലാത്ത എന്റെ ഹൃദയം ചത്തുകിടക്കുന്നു. 
ചത്ത ഹൃദയത്തില്‍ നിന്ന് ഇഴഞ്ഞിറങ്ങി നിങ്ങുന്ന നിര്‍ദ്ധന സ്വപ്നങ്ങള്‍. 
അകലത്ത് അവയെ മരണം കാത്തുകിടക്കുന്നു. 
ചുടുകാറ്റില്‍ വെന്തുമരിക്കാനാണ് സ്വപ്നങ്ങളുടെ വിധി. 
എങ്കിലും നിഷ്കളങ്കമായി ചിരിച്ചു അവയോട് സലാം പറയുന്ന ചുടുകാറ്റ്. 
ചതിയുടെ ചിരിയാണെന്നറിയാതെ ആശാവഹമായ നോട്ടത്തോടെ 
ചുടുകാറ്റിനെ നെഞ്ചിലേറ്റുന്ന സ്വപ്‌നങ്ങള്‍.

സ്നേഹിച്ചു കൊതിതീരുമുമ്പേ വരുന്ന ഇടനേരങ്ങള്‍ പറയാന്‍ പറ്റാത്ത വിധം അസഹ്യമാണ്. 
എനിക്കിനിയും സ്നേഹിക്കണം.

ശേഷിച്ചത്

ഓര്‍മ്മകള്‍ താമ്പാളപെട്ടിയിലാക്കി വഴിവക്കില്‍ എറിഞ്ഞോടുമ്പോള്‍ മനസ്സ് പറഞ്ഞത്, വെറുതെയാണെങ്കില്‍ പോലും തിരിഞ്ഞു നോക്കെരുതെന്നായിരുന്നു.

അര്‍ത്ഥമില്ലാത്ത ദിവസങ്ങളിലൊന്നില്‍ നിലാവിന്റെ  ഇടനാഴിയില്‍ വെചൊരുന്നാള്‍ ഞാനും അവളും കണ്ടുമുട്ടി. അന്ന് മറവിയുടെ താമ്പാള പെട്ടികളില്‍ ശേഷിച്ചത് ഞങ്ങളുടെ തുരുമ്പിച്ച മൌനങ്ങള്‍ മാത്രമായിരുന്നു.

സ്റ്റില്‍.. ;)

ചിലയോര്‍മ്മകളുടെ വാലുകള്‍
എണ്‍പതിനായിരം കൊല്ലം
മറവിയുടെ കുഴലില്‍ ഇട്ടാലും 
പഴയത് പോലെ നിറവാര്‍ന്നിരിക്കും...