ഒരു എക്സ്റേ കഥ!

പെട്ടെന്നായിരുന്നു ആ വീഴ്ച, എല്ലാരും കളി നിര്‍ത്തി, എന്റെ കാലിനു നീര് വന്നു തുടങ്ങി, വിപിനും, സജീവും കൂടെ എന്നെ താങ്ങി എടുത്തു വരമ്പത്ത് വച്ചു. എന്നുമുള്ളതാ ഈ ഫുട്ബാള്‍ കളി. കോളേജ് കഴിഞ്ഞു വന്നാ വൈകുന്നേരം അടുക്കളെന്നു ഒരു കട്ടനും ഊറ്റി ഓടും പാടത്തേക്ക്. അവിടെ എല്ലാരും ഉണ്ടാവും, രണ്ടു ടീം തിരിച്ചു കളി തുടങ്ങുകയായി. വാശിയേറിയ മത്സരങ്ങള്‍. 
കളി കഴിഞ്ഞാ ബനിയനും ഊരി പിന്നിലേക്ക്‌ കയ്യും വച്ച് എല്ലാരും നിരന്നിരിക്കും. വിയര്‍പ്പ് ഒണങ്ങി വീട്ടി പോവും. അതാ പതിവ്.

പക്ഷെ ഇന്ന്, ബാളിനു അടിച്ചത് സജീവിന്റെ കാലില്‍ തട്ടി, ഞാന്‍ വീണു. ഇപ്പൊ ദെ മുഴച്ചു വരുന്നു. സജീവ്‌ സ്കൂളില്‍ എന്റെ കൂടെ പഠിച്ചിരുന്നു. വീട്ടിലെ സ്ഥിതി കാരണം എട്ടില്‍ പഠിത്തം നിര്‍ത്തി. ഇപ്പൊ ലോറിയില്‍ ക്ലീനര്‍ ആയി ജോലി ചെയ്യുന്നു. അവനു ലോറിയും ടയര് മാറ്റലും വണ്ടി കഴുകലും ഒക്കെ അറിയൂ. അത്ര ലോകപരിചയം ഒന്നും ഇല്ല. നന്നായി ഫുട്ബോള്‍ കളിക്കും.

സംഭവത്തിലേക്ക് വരാം.
എന്റെ കാലു നീര് വന്നു നല്ലോണം തടിചിരിക്കുന്നു. എനിക്ക് എണീക്കാന്‍ കൂടെ വയ്യ. ആരോ പോയി ഒരു ഓട്ടോ വിളിച്ചു വന്നു. എന്നെ താങ്ങി ഓട്ടോയില്‍ കയറ്റി. സജീവിന്റെയും , വിപിന്റെയും മടിയില്‍ കിടത്തി. നേരെ ആസ്പത്രി. ആസ്പത്രിയില്‍ എത്തി, എന്റെ കാലിന്റെ ശിഥി കണ്ട ഉടനെ ഡോക്ടര്‍ പറഞ്ഞു ഒരു പേപ്പറില്‍ കുറിച്ചിട്ടു എന്നോട് പറഞ്ഞു "പോയി എക്സ്റേ എടുത്തു വരൂ." എല്ല് ഒടിഞ്ഞു കാണും വീട്ടില്‍ എന്ത് പറയും എന്നോക്കെയോര്‍ത്തു വേദനയോടെ ഞാന്‍ സജീവിനെ നോക്കി. സജീവ് എന്നെ സങ്കടത്തോടെ നോക്കി. എന്നിട്ട് ഡോക്ടറോട് പറഞ്ഞു "സാര്‍ ഇവന്‍ ഇവിടെ കിടക്കട്ടെ, ഇവന് നടക്കാന്‍ വയ്യ, ഇത് ഞാന്‍ എടുത്തോണ്ട് വരാം"

ഡോക്ടര്‍ അത് കേട്ട് ഒന്ന് അമാന്തിച്ചു, പിന്നെ ചിരിയോടു ചിരി. അറ്റന്‍ഡര്‍മാരും നഴ്സികളും ചിരിച്ചു വള്ളി പൊട്ടി നിക്കുന്നു. ആദ്യം എനിക്ക് മനസ്സിലായില്ലെങ്കിലും പിന്നെ വേദന കടിച്ചമര്‍ത്തി
ഞാനും ചിരിച്ചു. സജീവ്‌ മാത്രം എന്തോ അമളി പറ്റിയ പോലെ നിന്ന്.

"സ്റ്റേഷന്‍ വരെ പോണം."

എറണാംകുളത്തു ജോലി ചെയ്യുമ്പോ ഒരത്യാവശ്യത്തിനു വീട്ടിപ്പോവേണ്ടി വന്നു. ഇടപ്പള്ളിയിലായിരുന്നു താമസം, പുലര്‍ച്ചെ താമസ സ്ഥലത്ത് നിന്നും ഇറങ്ങി ട്രെയിന്‍ പിടിക്കാനായിരുന്നു പരിപാടി.

രാവിലെ മൂന്നു മണി, കവല വിജനം, ടൌണ്‍ ബസ്സോക്കെ വരണമെങ്കില്‍ സമയം കുറെയാവും, കുറച്ചു ദൂരം നടന്നു ഓട്ടോ സ്റ്റാന്‍ഡില്‍ ചെന്ന്, എല്ലാരും പിന്‍ സീറ്റില്‍ മയങ്ങുന്നു, ഒരാളെ തട്ടി വിളിച്ചു ഞാന്‍ പറഞ്ഞു "സ്റ്റേഷന്‍ വരെ പോണം." അയാള്‍ ധിടിന്നു എഴുന്നേറ്റു മുന്‍ സീറ്റില്‍ ചാടിക്കയറി ഓട്ടോ സ്റ്റാര്‍ട്ട്‌ ചെയ്തു. ഞാന്‍ അത്ഭുതപെട്ടു, ഞാന്‍ കരുതിയത്‌ ഇയാളെ കയ്യും കാലും പിടിചാലേ ഇയാള് വരൂന്നാ. എന്തായാലും രക്ഷപെട്ടു ഞാന്‍ കരുതി.

ഓട്ടോയില്‍ അര മണിക്കൂറോളം ഇരിക്കണം. ഓട്ടോയുടെയും റോഡിന്‍റെയും ഇളക്കവും രാവിലെത്തെ തണുത്ത സുഖമുള്ള കാറ്റും തട്ടി അറിയാതെ ഞാനൊന്നു മയങ്ങി. ഓട്ടോഡ്രൈവര്‍ തട്ടി വിളിച്ചു, സാര്‍ സ്റ്റേഷന്‍ എത്തി, ഞാന്‍ പരിസര ബോധമില്ലാതെ പടെന്നിറങ്ങി, കൊടുത്ത കാശും വാങ്ങി ഒന്നും പറയാതെ അയാള്‍ വിട്ടു.

ബാഗും തോളിലിട്ടു ഒന്ന് ഞെളിഞ്ഞു ചുറ്റും നോക്കി. എന്‍റെ ശ്വാസം പോയി. ദൈവമേ ഞാനിത് എവിടെയാ. ട്രെയിന്‍ കണ്ടില്ല, സ്റ്റേഷന്‍ മാസ്റ്ററേയും കണ്ടില്ല. ഉറക്കം തൂങ്ങുന്ന പാറാവുകാരന്‍ അതാ‍. സ്റ്റേഷനില്‍ തന്നയാ എത്തിയത്.. റെയില്‍വേ സ്റ്റേഷന്‍ അല്ല.. പോലീസ് സ്റ്റേഷന്‍. പിന്നെ അവിടുന്ന് ഇറങ്ങാന്‍ പെട്ട പാട് ദൈവത്തിനെ അറിയൂ..