വയറുവേദന

അവളെണീറ്റു ടീച്ചറെ ശൂ ശൂ വിളിച്ചു. കയ്യിലെ ചെറുവിരല്‍ പൊക്കിക്കാണിച്ചു. മുള്ളാനുള്ള അവളുടെ ആശങ്ക. അതാവാം അവള്‍ വിരല്‍ പൊക്കിക്കാണിച്ചത്. ടീച്ചര്‍ അടുന്നു വന്നു കുശുകുശു സ്വകാര്യം പറഞ്ഞു. അവളെ സമാശ്വാസിപ്പിച്ചുകൊണ്ട് സഹഅധ്യാപകരുടെ അടുത്തേക്ക്‌ പോയി. മറ്റുള്ളവരൊക്കെ അടക്കം പറഞ്ഞു ചിരിച്ചു. വളഞ്ഞും പുളഞ്ഞും നീങ്ങുന്ന ബസ്സ്‌ കുറച്ചു ദൂരം ചെന്നുനിന്നു. ഒരു ടീച്ചര്‍ അവളെയും കൊണ്ടിറങ്ങി. ഓരത്തുകൂടെ നടന്ന് ഒരു ചെറിയ മറപറ്റാന്‍ നടന്നു പോകുമ്പോഴും അവളെന്നെ നോക്കി ദഹിപ്പിച്ചു.

ഇത്തവണ അവളുടെ മുഖം കണ്ടപ്പോള്‍ എന്തോ പാവം തോന്നി. കാര്യം കഴിഞ്ഞ് അവള്‍ സീറ്റില്‍ തിരിച്ചിരുന്നു. മുഖം താഴ്ത്തി മുന്‍സീറ്റിന്റെ പിന്നില്‍ മുഖംവെച്ച് കിടന്നു.

സ്കൂളിലെ അവസാന വര്‍ഷം. എല്ലാവരും നിര്‍ബന്ധിച്ചതു കൊണ്ടാണ് ഞാനും ഈ ടൂറിനു തയ്യാറായത്. കൂട്ടം കൂടിയുള്ള യാത്രകള്‍ എപ്പോഴും എനിക്ക് വിരസമായ അനുഭങ്ങള്‍ മാത്രമാണ്. പിന്നെ കാഴ്ചകള്‍ മാത്രമാണ് ഭക്ഷണം. കാഴ്ചകള്‍ക്കുള്ളിലെ ചോദ്യങ്ങള്‍ ചോദിച്ചും അവയ്ക്കുത്തരം തേടി ചിന്തകളെ പായിപ്പിച്ചും ഞാന്‍ ദൂരങ്ങള്‍ തള്ളി നീക്കും.

ബസ്‌ നിന്നു. രാത്രി ഭക്ഷണത്തിനു വേണ്ടി നിര്‍ത്തിയതാണ്. എന്റെ ഭക്ഷണം പഴവും വെള്ളവും പിന്നെ പിന്നിലേക്കോടുന്ന കാഴ്ചകളും മാത്രം. ദിവ്യ തലകുനിച്ചു കിടപ്പാണ്. ഞാന്‍ ബൂത്തില്‍ക്കയറി വീട്ടിലേക്കു ഫോണ്‍ ചെയ്യാമെന്നു കരുതി. അവളെ കടന്നു പോവുമ്പോള്‍ അവളെന്റെ കയ്യില്‍ പിടിച്ചു.

"ഇത്തിരി നേരം ഇവിടെ ഇരിക്കാമോ?"

അപ്രതീക്ഷിതമായ ഈ ചോദ്യം അക്ഷരാര്‍ഥത്തില്‍ എന്നെ ഞെട്ടിച്ചു. അവളുടെ മുഖത്തെ ദയനീയത കൂടി വന്നിരിക്കുന്നു. ഞാനവളുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്നു.

"എന്തേ സുഖമില്ലേ?" എന്ന എന്റെ ചോദ്യത്തിന് മുഖമുയര്‍ത്താതെ തലയാട്ടി.

"കഴിക്കാന്‍ ഞാന്‍ വാങ്ങിക്കൊണ്ടുവരട്ടെ? അല്ലെങ്കില്‍ എന്റെ കയ്യില്‍ പഴമുണ്ട് വേണോ?"

അതിനും ഉത്തരമില്ല.

ഞാന്‍ എണീറ്റു പുറത്തേക്ക് പോവാന്‍ തുനിഞ്ഞപ്പോള്‍ വീണ്ടും എന്റെ കൈ പിടിച്ച് അമര്‍ത്തി ഇരുത്തി. പിന്നെ ഞാനും ക്ഷമയോടെ ഇരുന്നു.

ഇത്ര അടുത്തായി ഒരു പെണ്‍കുട്ടിയുടെ അടുത്തു ഞാന്‍ ആദ്യമായാണ് ഇരിക്കുന്നത്. തടിച്ച ഫ്രെയിമുള്ള കുഞ്ഞിക്കണ്ണടയില്‍ തിളങ്ങുന്ന കണ്ണുകള്‍. ഇരുനിറമുള്ള മുഖം. നീണ്ട മൂക്കിനു കീഴെ വരപോലെ കനം കുറഞ്ഞ ചുണ്ടുകള്‍. പൊങ്ങി നില്‍ക്കുന്ന ചുരുണ്ട മുടിയുള്ള അവള്‍ എപ്പോഴും റോസും ചുവന്നതുമായ ഹെയര്‍ബാന്‍ഡ്‌ ഇട്ടിട്ടുണ്ടാവും. ഹെയര്‍ബാന്‍ഡ്‌ മറഞ്ഞ ഭാഗത്ത് താഴ്ന്നു നില്‍ക്കുന്ന മുടിയും അതിനു ശേഷം ഉയര്‍ന്നു നില്‍ക്കുന്ന മുടിയും. ഒരു പ്രത്യേകതയുള്ള ലുക്ക്‌ ആണ്. ഒരു ബുദ്ധിജീവി ലുക്ക്‌ എന്ന് പറയുന്നതാവും ശരി. നിഗൂഡതകള്‍ ഏറെ നിറഞ്ഞ മുഖവും നോട്ടവും എന്നെ അവളിലേക്ക് ആകര്‍ഷിച്ചിരുന്നോ എന്നത് സംശയമാണ്. അതുകൊണ്ടാണോ അവളുടെ നോട്ടം എനിക്ക് താങ്ങാന്‍ കഴിയാത്തത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

അപ്രതീക്ഷിതമായി അവളെന്റെ കയ്യെടുത്തു അവളുടെ അടി വയറ്റില്‍ വെച്ച് അമര്‍ത്തി. ആ ജാള്യതയില്‍ ഞാന്‍ എണീറ്റ് പുറത്തേക്ക് പോവാന്‍ തുനിഞ്ഞപ്പോള്‍ വീണ്ടും എന്റെ കൈ പിടിച്ച് അമര്‍ത്തി ഇരുത്തി. വീണ്ടും എന്റെ കയ്യെടുത്തു അവളുടെ അടി വയറ്റില്‍ വച്ച് അമര്‍ത്തി.

"എനിക്ക് വയറു വേദനിക്കുന്നു. ഒന്ന് അമര്‍ത്തി തരുവോ. ഇങ്ങനെ അമര്‍ത്തിയാല്‍ കുറേ ആശ്വാസമുണ്ടാവും. അതാ. പ്ലീസ്‌."

അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നു.

അവളോട്‌ മറുത്തൊന്നും പറയാന്‍ തോന്നിയില്ല. അവള് തന്നെ എന്റെ കൈ പിടിച്ച് അവളുടെ വയറ്റത്ത് അമര്‍ത്തി. അവളുടെ പിന്‍കഴുത്തില്‍ നനുനനുത്ത സ്വര്‍ണ രോമങ്ങള്‍, അവളുടെ മണം തേനിന്റെ മണമായിരുന്നു. ഇടയ്ക്കിടെ അവളുടെ കണ്ണുനീര്‍ വീണ് അവളുടെ ചുരിദാര്‍ നനയുന്നു. ഇടയ്ക്കിടെ ഞരങ്ങി ശ്വാസമെടുക്കുന്നു. അവള്‍ക്കു നല്ല വേദനയുണ്ടെന്നു മനസ്സിലായി. എന്തേലും കഴിച്ചത് ശരിയായിട്ടുണ്ടാവില്ല എന്നൊക്കെക്കരുതി. പഴവും വെള്ളവും മാത്രം കഴിച്ചാമതി എന്നുള്ള അമ്മയുടെ ഗുണദോഷം നല്ലതാണെന്ന് എനിക്ക് തോന്നി. അതവളോടും ഉപദേശിച്ചു. അവളതിന് ഒന്ന് ചിരിച്ചു.

സമയം കടന്നു പോയി. വേദന ഒന്നു പോയന്നു തോന്നിയപ്പോഴാവണം തലതിരിച്ച് എന്നെ നോക്കി.

"എനിക്കിത്തിരി ചൂടുവെള്ളം വേണം, കൊണ്ടുതരുമോ?"

ചൂടുവെള്ളവും ഒരു ഡയറി മില്‍ക്കും വാങ്ങിക്കൊണ്ടു വന്നു. വെള്ളം കുടിച്ച ശേഷം ചോക്ലേറ്റ്‌ കൊടുത്തപ്പോ അവളൊന്നുകൂടി ചിരിച്ചു. ആ ചിരി ഞാന്‍ ഈ ജന്മത്തില്‍ മറക്കില്ല എന്ന് മനസ്സില്‍ പറഞ്ഞു. പുറത്തു നിന്ന് വരുന്ന കാറ്റില്‍ അവളുടെ സ്നേഹംകൂടി എന്റെ നെഞ്ചില്‍ തട്ടിച്ചു. ദിവസങ്ങള്‍ അവളുടെ വയറു വേദനയിലും മടുപ്പിക്കുന്ന യാത്രയിലും ചോര്‍ന്നു പോയി. ഞാന്‍ അവളുടെ ആ വയറുവേദനയില്‍ കിട്ടിയ സ്നേഹത്തിന്റെ ചൂട് മനസ്സില്‍ സൂക്ഷിച്ചു.

സ്കൂളിലെ അവസാന ദിവസങ്ങളിലൊന്നില്‍ അവളെനിക്ക് ഒരു പെട്ടി മാക്കിന്റോഷ് ചോക്ലറ്റ്‌ തന്നു.
ഞാന്‍ ചോദിച്ചു "ഇപ്പഴും വയറു വേദനയുണ്ടോ?" എന്ന്.

ഒരു ചെറു ചിരിയോടെ അവള്‍ തലയാട്ടി. "എല്ലാ മാസവും ഉണ്ടാവും" എന്നു പറഞ്ഞു.

അതിന്റെ പിന്നിലെ കാരണം ചോദിക്കാനും, അവളുടെ നോവിന് കുറവുണ്ടോ എന്നുമെല്ലാം അറിയണമെന്നുണ്ടായിരുന്നു. പക്ഷെ എന്റെയുള്ളിലെ അന്നത്തെ സ്നേഹത്തിന് പേടിയായിരുന്നു ഇതൊക്കെ ചോദിക്കാന്‍. അത്രയ്ക്ക് ഉല്‍ക്കടമായ നോട്ടങ്ങളായിരുന്നു ആ തടിച്ച ഫ്രെയിമുള്ള കണ്ണടയില്‍ക്കൂടി അവളുടെ കണ്ണുകള്‍ സംവേധിച്ചിരുന്നത്.



സ്നേഹബാഹുല്യം (രണ്ടാം എട്)

പ്രിയേ.. ഇന്ന് നീയെനിക്ക് സ്നേഹത്തിന്റെ പ്രതീകമായ ഈവനിംഗ് ചായ കൂടി തന്നില്ല. എന്നെ മറന്നു നീ നിന്റെ ചിന്തകള്‍ക്ക് ഇരകളെ തേടിക്കൊടുക്കുകയായിരുന്നോ? പതിവിലും ഇരുട്ടുള്ള മുറിയില്‍ നീ വെളിച്ചം പ്രകാശിപ്പിക്കാത്തതെന്താണ്.

പ്രിയനേ.. അങ്ങെന്നോട് ക്ഷമിക്കണം, ഞാനൊരു മനോവിചാരത്തിലായിരുന്നു. എന്റെ മനസ്സിനെ ഇന്ന് ഇരുട്ട് വിഴുങ്ങുകയായിരുന്നു. ഞാന്‍ ഇന്നലെ കണ്ട ഒരു അപ്രിയ സ്വപ്നത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ഞാനിന്നലെ ഒരു സ്വപ്നം കാണുകയും ആ സ്വപ്നത്തില്‍ ഞാന്‍ അങ്ങയുടെ മാതാവിനെ കൊല്ലുന്നതായും കണ്ടു. ആ സ്വപ്നം തീര്‍ന്നതിനു ശേഷം അങ്ങെന്നെ പ്രാപിച്ചപ്പോള്‍ ഞാന്‍ ആ സ്വപ്നത്തെക്കുറിച്ച് അങ്ങയോട് പറയുകയുണ്ടായി. എന്നാല്‍ അങ്ങ് അത് ചെവിക്കൊള്ളാതെ സുരതത്തില്‍ മുഴുകുകയായിരുന്നു. അതിനു ശേഷം നിങ്ങള്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ അഞ്ചാം മന്ത്രി പിറന്നതിനെക്കുറിച്ച് സംസാരിക്കുകയും രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ചിന്താധീനനാവുകയും ചെയ്തു. ഒരു ഉള്‍ക്കിടിലത്തോടെ ഞാനതു കേട്ട് കിടക്കുകയും സുരതത്തിന്റെ ക്ഷീണത്തില്‍ പൊടുന്നനെ ഉറക്കത്തിലേക്ക് വീഴുകയുമാണ് ഉണ്ടായത്.

പ്രിയേ.. ഞാന്‍ രാജ്യത്തിന്റെ അഞ്ചാം മന്ത്രിയുടെ പിറവിയില്‍ സന്തോഷിക്കുന്നു എന്ന് നിനക്ക് തോന്നുന്നുണ്ടോ? വര്‍ഗീയ രാഷ്ട്രീയ സമവാക്യങ്ങളെ പരിഛെദനം നടത്തുന്ന സമസ്യകള്‍ക്ക് വേണ്ടി എന്റെ ചുവന്ന ഹൃദയം എഴുതിയെടുത്ത ഒരു പുതിയ രാഷ്ട്രീയ നാടകത്തിന്റെ ഡയലോഗുകള്‍ തിരയുകയായിരുന്നു. അതിലെ ഗ്രൂപ്പ്‌ കളിയും അറപ്പുളവാക്കുന്ന പ്രസ്താവനകളും അതിന്റെ രംഗ സീമകളും ഒരു പുതിയ ദിവസത്തിന്റെ വാര്‍ത്താചരടില്‍ കൂട്ടിയെടുത്തു ഞാന്‍ ജല്പനം നടത്തുകയായിരുന്നു.

പ്രിയേ.. നമ്മുടെ മകന്‍ എവിടെയാണ്, അവന്‍ ഉറങ്ങിയോ?

പ്രിയനേ.. അവന്‍ ഉറങ്ങിയിരിക്കുന്നു, അവനിപ്പോള്‍ IPLന്റെ ആലസ്യത്തിലാണ്, IPL അവനെ തീര്‍ത്തും നിരാശനാക്കിയിരിക്കുന്നു. ടൂര്‍ണമെന്റില്‍ സിക്സറുകള്‍ ഊര്‍ന്നിറങ്ങുമ്പോള്‍ അവന്‍ അവന്റെ പുതിയ പ്രൊജക്റ്റ്‌ തീസീസുകള്‍ പോലും മറന്നു പോകുന്നു. ദു പ്ലസിസിന്റെ 71 ഉം ഗെയെലിന്റെ 64 ഉം വിശകലനം ചെയ്യുന്നതിനിടയ്ക്ക് കോഹ്ലി എറിഞ്ഞ 6 പന്തുകളില്‍ മോര്‍ക്കല്‍ 28 അടിച്ചു എന്നവന്‍ വിശ്വസിക്കുന്നില്ല. ദുര്‍മ്മന്ത്രവാദത്തിന്റെ മാന്ത്രിക വിദ്യയില്‍ പല ടീമുകളും പരാജയപ്പെടുന്നു എന്നവന്‍ വിശ്വസിക്കുന്നു. ബംഗ്ലൂര്‍ തോറ്റതുകൊണ്ട് ഈ താഴ്വര തന്നെ തോറ്റു എന്നാണവന്‍ പറയുന്നത്. തോല്‍വിയുടെ ക്ഷീണം കാരണം അവനു ഭക്ഷണംകൂടെ ഇറങ്ങുന്നില്ല എന്ന് പറയുന്നു.

പ്രിയനേ.. ഞാന്‍ അങ്ങയോട് ഒരു ആവശ്യം ഉന്നയിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു. നമ്മുക്ക് ഒരു വേലക്കാരിയെ വാങ്ങിയാലോ?. ഈ അടുക്കളയുടെ ചൂടില്‍ എന്റെ മുഖകാന്തി നഷ്ടപ്പെടുന്നു. മണ്‍പാത്രങ്ങള്‍ കരി കൂട്ടി കഴുകുമ്പോള്‍ ആ കരി എന്റെ ദേഹത്ത് ഒട്ടിപ്പിടിക്കയും എന്റെ നിറം മങ്ങുകയും ചെയ്യുന്നു. എന്റെ നിറം മങ്ങിയാല്‍ അങ്ങേക്ക് എന്നോടുള്ള അഭിവാഞ്ജ കുറയുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.

പ്രിയനേ.. ഈ ഇരുട്ടില്‍ തെളിയുന്ന നിഴലിനെ എനിക്ക് ഭയമാകുന്നു. നിങ്ങളുടെ കാമുകിമാരുടെ സ്ഥിതിവിവരണ കണക്കുകള്‍ എന്റെ പച്ചക്കറി ലിസ്റ്റില്‍ വരുന്ന അടുക്കുകളെക്കാള്‍ കൂടുതലാണ്. പ്രായം കൂടും തോറും എന്റെ ശമനം തേടാനുള്ള ആസക്തി കൂടിക്കൂടി വരുന്നു. അങ്ങേക്ക് എന്നോടുള്ള ആസക്തി കുറയുന്നത് എന്റെ പിടിപ്പു കേടായി ഞാന്‍ കരുതുന്നു.

പ്രിയേ.. എന്തിനു നീയിങ്ങനെ ചിന്തിച്ചു കൂട്ടുന്നു, ഞാന്‍ ഒരിക്കലും വേറെ ഒരു ശരീരത്തെ പ്രാപിക്കില്ല, എന്റെ ബോധത്തെ വഞ്ചിക്കാം എന്നായിരുന്നെകില്‍ എനിക്ക് പല കാമുകിമാരെയും പുലരാമായിരുന്നു.

പ്രിയനേ.. അങ്ങയുടെ ഓഫിസിലെ മലയാളം സംസാരിക്കാത്ത അങ്ങയുടെ കാമുകിമാര്‍ ഇന്ന് പുതിയ ഭക്ഷണപാചകവിധികള്‍ ഒന്നും തന്നില്ലേ? അല്ലങ്കില്‍ നിങ്ങള്‍ എന്നെ പ്രാപിക്കുന്നതിനു മുന്‍പ് എന്റെ മനസ്സ് മടുപ്പിക്കാന്‍ ഈ ജാതി തമാശകള്‍ എന്നോട് പറയാറുണ്ടല്ലോ?

പ്രിയേ.. നീയെന്നെ വളരെയേറെ തെറ്റിദ്ധരിക്കുന്നു. അവരുടെ ക്ഷുദ്രപ്രയോഗങ്ങളില്‍ വഴങ്ങി പ്രേമചാപല്യം കാണിക്കുക എന്നത് എന്റെ ദാമ്പത്യ ധര്‍മ്മശാസ്ത്രത്തില്‍ പറയുന്നില്ല. ശൃംഗാരഭാവം നടിച്ച് അവര്‍ ഒന്നും സാധിച്ചെടുക്കുന്നില്ല. പകരം അവര്‍ പുതിയ ജീവിത രീതികളുടെ ആര്‍ത്തവം ഒഴുക്കുന്ന പ്രവാചകരാണ്. അവരുടെ പൊട്ടിയൊലിക്കുന്ന ആര്‍ത്തവ രക്തത്തിന് സാമ്രാജ്യത്വ വികാരത്തിന്റെ മണമാണ്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വെറും ലാഭം മാത്രം ലക്‌ഷ്യമിടുന്ന, ഉത്‌പാദനത്തില്‍ നേരിട്ടു പങ്കെടുക്കാതെയും, ഒന്നോ അധികമോ, മറ്റു കമ്പനികളെ ഭാഗികമായോ പൂര്‍ണ്ണമായോ നിയന്ത്രിക്കുന്ന ഒരു വ്യാവസായികസ്ഥാപനത്തില്‍ അതിന്റെ മേധാവി സാമ്രാജ്യത്വപ്രേരണാപ്രേമം നടിക്കുന്നത് സ്വാഭാവികമാണ്.

പ്രിയനേ.. അങ്ങ് വഹിക്കുന്ന ഔദ്യോകികതയും അതിന്റെ കറുത്ത മേല്‍ക്കുപ്പയവും പറയുന്ന നീതിശാസ്ത്രത്തെ മനസിലാക്കാന്‍ പ്രാപ്തമായ മനസ്സും അതിന്റെ കണക്കുകൂട്ടലുകളും എനിക്കില്ല. എന്റെ ഏഴാംക്ലാസ്‌ പാഠപുസ്തകത്തിലോ മറ്റോ ഇതിന്റെ വിസ്‌തൃതവിവരണം ഞാന്‍ മന:പ്പാഠമാക്കിയിട്ടില്ല. എനിക്കറിയുന്നത് നിങ്ങളെ പൂജിക്കലും നിങ്ങളാല്‍ പൂജിക്കപെടലും മാത്രമാണ്. അതില്‍ സന്തുഷ്ടയവാനാണ് ഈയുള്ളവള്‍ക്ക് താല്പര്യം.

പ്രിയേ.. നീ വീട്ടു ജോലികളിലും മറ്റും മാത്രം ശ്രദ്ധിക്കുക. കാടുകയറി വരുന്ന നിന്റെ ചിന്തകളെ അടിമപ്പെടുത്താതെ നീ ഉറങ്ങുക. ഇതെല്ലാം ഒരു പുതിയ ക്ലോക്കിലെ പഴയ സമയത്തിന്റെ മാറ്റങ്ങളാണ്. ഘടികാരസൂചിയുടെ ദിശയില്‍ നമ്മള്‍ സഞ്ചരിക്കുമ്പോള്‍ അക്കങ്ങള്‍ മാറ്റമില്ലാതെ നില്‍ക്കും. ചലിക്കുന്ന നമ്മുടെ മനസ്സില്‍ സംശയങ്ങള്‍ തെന്നി മാറുന്നത് ആരുടേയും കുറ്റമല്ല. അതുകൊണ്ട് നീയുറങ്ങുക. പുതിയ സ്വപ്നങ്ങള്‍ക്ക് വഴിമാറിക്കൊടുക്കുക. എന്നെ ഉദ്ധീപിപ്പിക്കുക. നിന്റെ ഉറക്കത്തിനുശേഷം എനിക്കും ഉറങ്ങേണ്ടതുണ്ട്. അതുകൊണ്ട് നീ കൂര്‍ക്കം വലിച്ചുറങ്ങുക.