ഡിങ്കോല്‍ഫിയോ? അതെന്താ..


ഞാന്‍ ജനിക്കുമ്പോള്‍ അവതാരങ്ങള്‍ പിറവിയെടുക്കുന്നു എന്ന് ദൈവം പറഞ്ഞു, ഞാന്‍ വിശ്വസിച്ചില്ല. ഞാന്‍ കരയുമ്പോള്‍ പ്രളയം ഉണ്ടാകുന്നു എന്ന് ദൈവം പറഞ്ഞു, ഞാന്‍ വിശ്വസിച്ചില്ല. ഞാന്‍ ഓരോ ജന്മത്തിലും മരിക്കുമ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവും എന്ന് പറഞ്ഞു, ഞാന്‍ വിശ്വസിച്ചില്ല. ദൈവത്തിനു ദേഷ്യം വന്നു. "ഇറങ്ങി പോടാ പട്ടി, ഇനിയീ സ്വര്‍ഗത്തില്‍ കാലുകുത്തരുത്". ഞാന്‍ ചോദിച്ചു.. നീ കാര്യത്തിലാണോ? ദൈവം അല്ലാണ്ടെ പിന്നെ. ദൈവത്തിനു ഒരു വാക്കേ ഒള്ളൂ. രജനീകാന്തിന് പഞ്ച് ഡയലോഗിനു ട്യൂഷന്‍ കൊടുക്കുന്നത് എന്റെ ഫെയ്ക്‌ ആണ്. ഹ ഹ ഹ .. ദൈവം അട്ടഹസിച്ചു. "ഒന്ന് മെല്ലെ, എന്റെ ചെവി പൊട്ടി!" "ഇത്രയ്ക്കു ഡിങ്കോല്‍ഫിയോ? പെട്ടെന്ന് പോടാ..
ബസ്‌ പാസിനുള്ള കാശും പരിപ്പുവടക്കും ചായക്കുമുള്ള ചില്ലറയും വാങ്ങി പെട്ടെന്ന് സ്ഥലം കാലിയാക്കാന്‍ നോക്ക്." ദൈവം ആക്രോശിച്ചു. ഞാന്‍ ജസ്റ്റ്‌ എസ്കേപ് ആയി പോന്നു. അധികം നിന്നാ ചെലപ്പോ ദൈവം എന്താ ചെയ്യാന്നറിയില്ല.

ഗൌതമി

ഗൌതമി, ഞങ്ങളുടെ എച്ച് ആര്‍ ഓഫീസര്‍, കുലീന, എന്റെ കണ്ണില്‍ ലൈംഗികത്വമേറെയുള്ള ഒരു സ്ത്രീ. എല്ലാവരുടെയും ഗൌതമി മാഡം. എപ്പോഴും സാരിയാണ് വേഷം, തെളിച്ചമുള്ള നിറങ്ങളണിഞ്ഞ സാരികളില്‍ അവര്‍ ഒരു ദേവത കണക്കെ ചിരിക്കും. കാമഭാവമുള്ള ആ സാരിക്കടിയില്‍ അവരുടെ കൂടെ ദേഹമൊട്ടി വിയര്‍ത്തു കിടക്കാന്‍ ആഗ്രഹിക്കാത്ത ആണുങ്ങള്‍ ആരും ഞങ്ങളുടെ ഓഫീസില്‍ ഇല്ല എന്ന് തോന്നുന്നു.

ഗൌതമി മാഡത്തിന്റെ കുട്ടികള്‍ തമിഴ്‌നാട്ടിലെ തന്നെ ലവ്‌ഡേല്‍ ലോറന്‍സ്‌ സ്കൂളില്‍ പഠിക്കുന്നു. ഭര്‍ത്താവ് മിക്കവാറും ടൂറില്‍. ഇതെല്ലാം അറിയവുന്നതു കൊണ്ട് തന്നെ ഞാന്‍ അവരെ കുറിച്ച് മനസ്സില്‍ കഥകള്‍ സൃഷ്ടിക്കാറുണ്ട്. ഞങ്ങളുടെ ലോകത്തില്‍ വിഹരിക്കുകയും എന്‍റെ ദിവാസ്വപ്നങ്ങളുടെ ഒഴിവാക്കാനാവാത്ത ഭാവനാസൃഷ്ടികളില്‍ ഞാനവരെ ഉള്‍പെടുത്തുകയും ചെയ്യുന്നു.

അവരുടെ ദഹിപ്പിക്കുന്ന കണ്ണു കൊണ്ടുള്ള നോട്ടവും സംസാരങ്ങളും എന്റ മനസ്സില്‍ ആവശ്യമില്ലാത്ത വികാരവിചാരങ്ങള്‍ സൃഷ്ടിക്കുക പതിവാണ്, സവിതാഭാബി ചിത്രകഥയിലെ സവിതാഭാബിയായിരുന്നു പലപ്പോഴും എനിക്കവര്‍. ആരാധന മൂത്ത എന്തോ ഒരു വികാരം അവരോടെനിക്ക് ഉണ്ട് എന്നത് സത്യമാണ്, അതെന്റെ നോട്ടത്തിലും സംസാരത്തിലും പ്രതിഫലിക്കുന്നുണ്ടോ എന്നെനിക്കറിയില്ല.

അവര്‍ ആരോടും അധികം സംസാരിക്കുന്ന ആളല്ല, എല്ലാവരോടും അവരുടെ ഭംഗിയുള്ള മുന്‍നിര പല്ലുകള്‍ കാണിച്ചു ചിരിക്കും, ആ ചിരിയില്‍ എല്ലാവരും ആരാധനയോടെ അവരെ നോക്കി കടന്നു പോവും. അവരെ കുറിച്ചുള്ള ചിന്തകള്‍ എന്നില്‍ എന്തൊക്കെയോ ചുടു നിശ്വാസങ്ങള്‍ നിറയ്ക്കും, എന്റെ ചുണ്ടുകള്‍ വിറക്കും, ഞാന്‍ വിയര്‍ക്കും, പറഞ്ഞറിയിക്കാനാവാത്ത തരത്തില്‍ ഞാന്‍ അവരെ പൂര്‍വ്വാര്‍ജ്ജിതമായി ആവാഹിച്ചുകൊണ്ടേ ഇരിക്കുന്നു.

ഞാന്‍ അറിയാതെ അവരുടെ ശരീരത്തില്‍ മുട്ടാറുണ്ടോ, അതോ ഞാന്‍ അറിഞ്ഞു തന്നെ അവരെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതോ. അവരുടെ ശരീരത്തില്‍ സ്പര്‍ശിച്ചാലുണ്ടാകുന്ന ഊര്‍ജം ഞാന്‍ രാത്രി വരെ ചൂടോടെ സൂക്ഷിക്കും. രാത്രികളില്‍ ആ ഊര്‍ജം എന്റെ മനോകല്പനകള്‍ക്ക് തീ കൊളുത്തും, ആ ചൂടില്‍ ഞാന്‍ വെന്തെരിഞ്ഞടങ്ങും. അടരാടുന്ന വികല്പങ്ങള്‍ എന്നെ മനുഷ്യനല്ലാതാക്കും. അവസാനം ലജ്ജയോടെ ഞാന്‍ തലയിണയില്‍ മുഖം പൂഴ്ത്തും. ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍ അവരുടെ സാരിയുടെ കസവ് പാറ്റേണുകള്‍ എന്റെ സ്വപ്നത്തിലെ ചുഴികളില്‍ വീണു കറങ്ങും. ഉണരുമ്പോള്‍ ഒരിക്കല്‍ കൂടെ മനസാക്ഷിയെ വഞ്ചിച്ച ജാള്യതയില്‍ വിടര്‍ന്ന ചിരിയില്‍ എല്ലാം മറക്കാന്‍ ശ്രമിച്ചു പുതിയ ദിവസത്തെ വരവേല്‍ക്കും.
ദിവസങ്ങള്‍ കൊഴിഞ്ഞു പോയി, ഞാനും ഗൌതമിയും ആയുള്ള എന്റെ മന്നസ്സിലെ കെമിസ്ട്രി എന്റെ മനസ്സില്‍ നിന്നും പുറത്തേക്ക് അവരെ തേടി പോവ്വുന്നുണ്ടോ എന്നുവരെ ആയി. C++ കോര്‍ സിന്റാക്സ് വേരിയബുളുകള്‍ പോലും വിയര്‍ക്കുന്ന ചൂടുള്ള ഒരു മാര്ച് മാസം, ഒരു 62 ബിറ്റ്‌ അരെ റീകാപ്ചരിംഗ് മെമ്മറി പ്രോഗ്രാം ഡിസൈന്‍ ചെയ്യുന്ന നേരം ഡെസ്കിലെ ഫോണ്‍ ശബ്ദിച്ചു. ഡിസ്പ്ലേ HR അഡ്മിന്‍ എന്ന് കാണിച്ചു, എന്റെ മനസ്സൊന്നു ചൂളി. ഇന്ന് ലോബിയില്‍ വച്ച് അവരെ ഞാന്‍ അറിഞ്ഞു കൊണ്ട് തന്നെ ഉരസി പോന്നതാണ്. ദൈവമേ. പണി പോയി.

"നന്ദന്‍, വുഡ്‌ യൂ പ്ലീസ്‌ പാസ്‌ ബൈ?" ആ മധുരമുള്ള ശബ്ദത്തിനു അല്പം കനം കൂടിയോ?

"യെസ്, വില്‍ ബി ദേര്‍ ഇന്‍ എ ഷോര്‍ട്ട് വൈല്‍" ഇടറിയ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞോപ്പിച്ചു.

താങ്ക്സ് എന്ന് പറയുന്നതും ഫോണ്‍ വച്ചതും കേട്ട്, ഞാന്‍ മൌത്ത് പീസും താങ്ങി എന്തോ ആലോചിച്ചു നിന്ന്.

അവരുടെ ഓഫീസില്‍ ചെല്ലുമ്പോള്‍ ഗൌതമി ആരോടോ ഫോണില്‍ സംസാരിച്ചു നില്‍ക്കുന്നു, എന്നെ കണ്ടതും കസേര കാണിച്ചു ഇരിക്കാന്‍ ആഗ്യം കാണിച്ചു. ഞാന്‍ ഇരുന്നു. ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കാതെ മുറിയിലുള്ള പെയിന്റിംഗുകള്‍ നോക്കിയിരുന്നു. അവര്‍ ഫോണില്‍ സംസാരിക്കുമ്പോഴും എന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കുന്നുണ്ടെന്നു തോന്നി. ഫോണ്‍ സംഭാഷണം കഴിഞ്ഞപ്പോള്‍ അവര്‍ എന്നെ നോക്കി മന്ദഹസിച്ചു, ഒരു ക്ഷമ പറഞ്ഞു എന്നെ ഇത്തിരി നേരം ഇരുത്തിയതിനു.

"നന്ദന്‍ എവിടെ താമസിക്കുന്നു" പതിവില്ലാത്ത ചോദ്യം.

"അമിഞ്ഞിക്കര ഗാര്‍ഡന് അടുത്താ."

"ആണോ? ഞാന്‍ കില്‍പോക്ക് ബ്രിഡ്ജിന്റെ അടുത്താ, അവന്യൂ 33 ബില്‍ഡിംഗ് B യില്‍ 43B"

ബില്‍ഡിംഗ് നമ്പര്‍, അപര്‍ത്മെന്റ്റ്‌ നമ്പര്‍ വരെ പറഞ്ഞിരിക്കുന്നു. ഓ മൈ ലഡ്ഡു.

"അറിയാം, എന്റെ ഫ്രണ്ട് യദുവിന്റെ ചേച്ചി താമസിക്കുന്നത് അവിടെയാണ്."

നന്ദന്‍ അടുത്ത ശനിയാഴ്ച ഫ്രീയാണോ" മുഖത്ത് ചിരിയോടെ ചോദ്യങ്ങള്‍.

ലഡ്ഡു അഗൈന്‍! എന്റെ മനസ്സില്‍ ലഡ്ഡുവാണോ പൊട്ടിയത് അതോ വേറെ എന്തോ പൊട്ടുന്നോ. മനസ്സിന്റെ ഉള്ളിലെ കുളിരില്‍ വിരിഞ്ഞ ചിരി മറച്ചു ചോദിച്ചു. "അതെ, ഞാന്‍ ഫ്രീയാണ് എന്താ മാഡം, എന്താ കാര്യം"

"ഒന്നുമില്ല, ഞാന്‍ ശനിയാഴ്ച നന്ദനെ വിളിക്കാം, ഇപ്പൊ വിളിച്ചത് ഈ TDSന്റെ പെപ്പേഴ്സ് സൈന്‍ ചെയ്യാനാണ്, ഫില്ലപ്പ്‌ ചെയ്തു ഫിനാന്‍സില്‍ കൊടുത്താല്‍ മതി" ഫയലില്‍ നിന്ന് എന്റെ ടാക്സ്‌ പേപ്പര്‍ എടുത്തു തന്നിട്ട് പറഞ്ഞു.

പേപ്പര്‍ വാങ്ങി, നന്ദി പറഞ്ഞു ഞാന്‍ ഇറങ്ങി. ദൈവമേ. കുളിരാണോ, ദേഹമാകെ വിറയ്ക്കുന്ന പോലെ തോന്നി.

ശനിയാഴ്ച വന്നു, ഇന്നലെ ഉറങ്ങാത്തതിന്റെ ക്ഷീണം, ഏതു ഡ്രസ്സ്‌ ധരിക്കണം, എന്ത് പറയണം എന്നൊക്കെ ആലോചിച്ചാലോചിച്ചു സമയം കളഞ്ഞു, പിന്നീടെപ്പോഴോ ഉറങ്ങി, കുളിയും ചമയലും ഒക്കെ കഴിഞ്ഞു, ഞാന്‍ ഗൌതമിയുടെ വിളിയും കാത്തിരുന്നു. സമയം പോവുന്നില്ല, പതിനൊന്നായി, ഒന്നായി, മൂന്നായി, എന്നെ ഗൌതമി പറ്റിച്ചു, എന്റെ മുഖം വാടി. ഇതുവരെ അവരോടു തോന്നിയ ആരാധനയും കാമവും എല്ലാം ആ ഒരൊറ്റ കാത്തിരുപ്പ് കൊണ്ട് ഒലിച്ചുപോയി. കട്ടിലില്‍ മുഖം പൂഴ്ത്തി കരയാതെ കരഞ്ഞു. എനിക്കെന്താ അവരോടു പ്രേമമാണോ ഇങ്ങനെ ഒക്കെ തോന്നാന്‍.. ചിന്തകള്‍ നീണ്ടു പോയി.

ഫോണ്‍ റിങ്ങുന്നതു കേട്ടാണ് ഞാന്‍ എണീറ്റത്, മൂന്നു മിസ്ഡ്‌ കാള്‍. മൂന്നും ഗൌതമി തന്നെ. സമയം നാലര, നാല് മണിക്കാ ആദ്യത്തെ കാള്‍, ലാസ്റ്റ്‌ കാള്‍ ദേ ഇപ്പോഴും.

തിരിച്ചു വിളിച്ചു,

"നന്ദന്‍ സോറി, ഒരു ഗസ്റ്റ്‌ ഉണ്ടായിരുന്നു, അവരെ പറഞ്ഞു വിടാന്‍ നേരം വൈകി, അതാ." ഗൌതമിയുടെ ശബ്ദത്തില്‍

"അതൊന്നും സാരമില്ല" എന്റെ ദേഷ്യവും, സങ്കടവും ആ ക്ഷമയില്‍ കാണാണ്ടായി

"ഇപ്പൊ വരാമോ?"

ഞാന്‍ ഇതാ ഇപ്പൊ വരാംന്നും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു, പെട്ടെന്ന് ഫ്രഷ്‌ ആയി, ഇത് വരെ അനുഭവപ്പെടാത്ത കുളിരായിരുന്നു ആ അഞ്ചു മണിയുടെ വൈകുന്നേരത്തിന്. മേഘം മൂടിയ ആകാശം, എന്തോ ഒരു വല്ലാത്ത ഫീല്‍. എന്നെ തഴുകുന്ന കാറ്റിനും ചിലപ്പോള്‍ ഗൌതമിയെ അറിയാമായിരിക്കും അതോണ്ടാണോ ഈ കുളിര്.

കോളിംഗ് ബെല്‍ കേട്ട ഉടനെ ഗൌതമി വാതില് തുറന്നു, മുടി പറന്നു കിടക്കുന്നു, സിന്ദൂരം ഇല്ല ലിപ്സ്റ്റിക് ഇല്ലാത്ത ചുണ്ടുകള്‍ റോസ് കളറില്‍, റോസ് നൈറ്റിയില്‍ അവള്‍ എന്റെ സ്വബോധത്തെ കമഴ്ത്തിയ പോലെ. ഇങ്ങിനെ കാണുമ്പോള്‍ അവരുടെ പ്രായം പിന്നെയും കുറഞ്ഞിരിക്കുന്നു.

"നന്ദന്‍ ഇരിക്കൂ" എന്റെ ചിന്തകളെ വെട്ടിച്ച് അവള്‍ പറഞ്ഞു.

"നന്ദന് കുടിക്കാന്‍ ചായയോ കാപ്പിയോ, അതോ ജ്യൂസ്."

"ഒരു ഗ്ലാസ്‌ വെള്ളം മതി" തൊണ്ട വറ്റിയ എനിക്ക് ഒരിറ്റു വെള്ളമായിരുന്നു ആവശ്യം.

ചിരിച്ചു കൊണ്ട് അവള്‍ വെള്ളം എടുക്കാന്‍ പോയി.

കുലീനമായ വീട്, നിറയെ ആന്റിക്കുകള്‍ കൊണ്ട് നിറച്ച ആ റൂമിലെ പിങ്ക് കര്‍ട്ടനുകള്‍ അവിടെ തങ്ങി നിന്ന നിശബ്ദതെയെ ഭേദിച്ചു എന്തൊക്കെയോ പറയാനുള്ളത് പോലെ തോന്നി.

വെള്ളം കുടിച്ചുകൊണ്ട് ഞാന്‍ അവരുടെ മുഖത്തേക്ക് ധൈര്യത്തില്‍ നോക്കി. ഓഫീസില്‍ തെളിഞ്ഞിരിക്കുന്ന ആ മുഖമല്ല ഇത്. എന്തോ ഒരു നിരാശ പോലെ.

എന്റെ വീട്ടിലെ കാര്യങ്ങളും, ഇവിടുത്തെ താമസത്തെക്കുറിച്ചും ഓഫീസിലെ തമാശകളും ഒക്കെ ഞങ്ങള്‍ പറഞ്ഞിരുന്നു.

പിന്നെ രണ്ടു പേരും മൌനത്തിനു ഇടം കൊടുത്തു. ആ മൌനത്തില്‍ ഞാന്‍ എന്റെ സ്വപ്നങ്ങളെ അഴിച്ച് അലയാന്‍ വിട്ടു, അതിന്റെ പ്രതിഫലം കൊണ്ടോ എന്തോ ഗൌതമി എന്നോട് ചോദിച്ചു.

"ഞാന്‍ എന്തിനാ നന്ദനെ വിളിച്ചത് എന്നറിയുമോ?"

"ഇല്ല" മുഖം താഴ്ത്തി ഞാന്‍ ഉത്തരം പറഞ്ഞു.

"ഒരു കുളത്തിലെ ഒരു മീനിനെ പിടിക്കാന്‍ കുറെ ചൂണ്ടകള്‍, ആ ചൂണ്ടാകളെ പേടിച്ചു നടക്കുന്ന സ്ഥിതിയാ എനിക്ക്"

"എനിക്കൊന്നും മനസ്സിലായില്ല. മീനും ചൂണ്ടയും."

"നന്ദാ നീയെനിക്ക് മീശ വെച്ച ഒരു കുട്ടിയെ പോലെയാണ്, ഒരു അനിയനെ പോലെ, പക്ഷെ"

എന്‍റെ മുഖം താഴ്ന്നു. ഇനി എനിക്ക് കേള്‍ക്കണ്ട, എത്രയും പെട്ടെന്ന് ഇവിടുന്നു പോയാ മതി എന്നായി.

"പക്ഷെ എന്‍റെ ആ കുളത്തിലെ ചൂണ്ടകളില്‍ നിന്റെ ചൂണ്ടയില്‍ കൊത്താനാണ് എനിക്കിഷ്ടം, നിന്റെ ചെറിയ കണ്ണുകളും പുരികങ്ങളും, നെഞ്ചിലെ പൌരുഷവും ചുണ്ടുകളും, പിന്നെ എനിക്ക് തോന്നുന്ന നിനക്ക് എന്നോടുള്ള താല്പര്യങ്ങളും, എന്തോ എപ്പോഴും എനിക്ക് നിന്നെ ഇഷ്ടമായിരുന്നു, ആ ഇഷ്ടങ്ങള്‍ എങ്ങനെ പറയണം എങ്ങനെ കാണിക്കണം എന്നെനിക്കറിയില്ല."

എന്ത് പറയണം എന്നറിയാതെ ഞാന്‍. എനിക്കിപ്പോ അവരോടു എന്തോ ബഹുമാനം തോന്നുന്നു. കാമത്തിനേക്കാളും കൂടതലായി ഞാനവരെ പ്രണയിക്കുന്നു എന്നതാണോ സത്യം. ഈ സംസാരങ്ങളും ചേഷ്ടകളും വേറെ ഒരു തലത്തിലെക്കാണ് എന്നെ കൊണ്ടെത്തിക്കുന്നത്. ഞാന്‍ ഓഫീസില്‍ കാണുന്ന ആ സ്ത്രീ അല്ല ഇവര്‍. എന്റെ ചിന്തകളെ അട്ടിമറിച്ചു സ്വാധീനിക്കാന്‍ മാത്രം ഇവര്‍ ഇപ്പോഴെന്താണ് പറഞ്ഞത്. എനിക്കറിയില്ല. എനിക്കൊന്നും അറിയില്ല. ഒരു വിഡ്ഢിയാണ് ഞാന്‍.

മൂകമായ ആ അന്തരീക്ഷത്തിനെ കൊന്നു കൊണ്ട് ലാന്‍ഡ്‌ ഫോണ്‍ ശബ്ദിച്ചു. ഗൌതമി എണീച്ചു ഫോണില്‍ ആരോടോ സംസാരിച്ചു. ഉണ്ടാക്കിയ ചിരികള്‍ ചിരിക്കുമ്പോള്‍ അവള്‍ എന്നെ നോക്കി. അവളുടെ ഭര്‍ത്താവാകണം. ഫോണ്‍ വച്ച് അവളെന്റെ അടുത്തു വന്നിരുന്നു. എന്റെ ഷര്‍ട്ടിന്റെ ഫസ്റ്റ് ബട്ടന്‍ ഇട്ടു തന്നു പറഞ്ഞു.

"നന്ദനെ എനിക്കിഷ്ടമാണ്, നന്ദന്റെ വികൃതികളും. പക്ഷെ നന്ദന്‍ ആഗ്രഹിക്കുന്നത് എല്ലാം തരാന്‍ എനിക്കാവില്ല, ഞാന്‍ ഒരു ഭാര്യയാണ്, രണ്ടു കുട്ടികളുടെ അമ്മയും. എനിക്ക് നിനക്കായി തരാന്‍ ഒന്നും ഇല്ല. എന്നോട് നന്ദന്‍ ക്ഷമിക്കണം."

ഞാന്‍ കരഞ്ഞു പോകുമോ എന്നായി, എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു, എന്റെ കണ്ണില്‍ നിന്ന് ഇറ്റുവീണ കണ്ണീര്‍ തുടച്ചു തന്നു അവള്‍ പറഞ്ഞു.

"നന്ദന്‍ ഇനിയിവിടെ നിന്നാല്‍ നമ്മള്‍ പരസ്പരം മറന്നു പോകും. നന്ദന്‍ ഇപ്പൊ പോണം"

കവിളുകള്‍ പൊക്കി ഒരു ചിരി ഉണ്ടാക്കി ഞാന്‍ എണീറ്റു നടന്നു, ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു ഗൌതമിയെ നോക്കി. അവള്‍ വാതില്‍പ്പടിയില്‍ എന്നെ നോക്കി നിന്നു. എല്ലാം നഷ്ടപെട്ട പോലെ തോന്നി. ആറരയുടെ കാറ്റിന് അത്ര കുളിരില്ലയിരുന്നു. എന്തോ.