തിരിച്ചു വരവ്.

നമ്മുടെ പ്രണയത്തിന്റെ ആത്മാവിനെ ഒളിപ്പിച്ചുവെച്ച് നീ ദേഹങ്ങള്‍ക്ക്   തിരികൊളുത്തുമ്പോള്‍ നാം നമ്മെ പിരിഞ്ഞു നടന്നുതുടങ്ങിയിരുന്നു. എരിഞ്ഞ തീനാളങ്ങളുടെ ഇടയിലെവിടെയോ ചാരമായി ഓര്‍മകളും മറഞ്ഞിരുന്നു. കത്തിയെരിഞ്ഞ ചിതയില്‍ പ്രണയത്തിന്റെ അസ്ഥികള്‍ മാത്രം നീറിച്ചുവന്നു പുകഞ്ഞുനിന്നു. നിഴലുകളെ മറച്ച ആ പുക ഘനീഭവിച്ച മൗനങ്ങളെയും വിഴുങ്ങിയിരുന്നു.

നിന്നോട് പറയാൻ ബാക്കിവെച്ച വാക്കുകളെല്ലാം ആ മൗനത്തിനകമ്പടിയായി മറഞ്ഞുപോയി. ഉപയോഗശൂന്യമായ സ്വപ്നങ്ങളെയും പേറി നോവിന്‍റെ കയങ്ങളില്‍ ഞാന്‍ നമ്മെ തേടിപ്പോയി.

കാലങ്ങളില്‍ നാം ഒളിഞ്ഞും മറഞ്ഞും നമ്മുടെ നിഴലുകളെ തേടിയിരുന്നു. പല രാത്രികളില്‍ അപരിചിത സ്വപ്‌നങ്ങള്‍ കുശലം പറഞ്ഞോപ്പോഴും നാം മിണ്ടാതെ നിന്നു. ഒരു വീണ്ടുവിചാരത്തിന്‍റെ ഇടവഴിലെവിടെയോ തങ്ങിനിന്ന ഞാനും ചിന്തകളെ മെരുക്കാനറിയാത്ത നീയും നമ്മളെവിടെയെന്നറിയാത്ത നമ്മുടെ പ്രണയവും മാത്രം ബാക്കിയായി.

തെളിച്ചമുള്ള കണ്ണുകള്‍ വിടര്‍ത്തി യാചിക്കുന്ന, ഈ പ്രണയത്തെ തളര്‍ത്തി വീണ്ടും ബലപ്പെടുത്തുന്ന ആ ദൈവീക കണമുള്ള ആത്മാക്കള്‍ നാം ഇരുവരുമാണെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു.  ഈ തിരിച്ചു വരവില്‍  നീയെന്നെ നിന്നിലേക്ക് പാകപ്പെടുത്തുകയാണല്ലോ പ്രണയമേ..