വൈരുദ്ധ്യങ്ങള്‍.

ജീവിതത്തിന്റെ അര്‍ഥങ്ങള്‍ തിരയുന്ന ജോലിയാണെനിക്ക്. അതില്‍ ഞാന്‍ സങ്കല്‍പ്പിക്കുന്ന എന്റെ രൂപത്തിന് പല കഴിവുകളും കുറവുകളും ഉണ്ട്. ഞാന്‍ ഞാന്‍ എന്ന് പറയുമ്പോള്‍ എന്നില്‍ അടക്കം ചെയ്പ്പെട്ട എല്ലാം ഉണ്ട്. എന്റെ നെറികേടുകള്‍. എന്റെ നല്ല വശങ്ങള്‍. എന്റെ സ്വകര്യമായ ചീത്ത വശങ്ങള്‍.ദൂരെ നിന്ന് നമ്മള്‍ നമ്മളെ തന്നെ നോക്കുമ്പോള്‍ എന്തെല്ലാമോ തോന്നുന്ന കാഴ്ചകളില്‍ മനം മടുത്തു പോവുന്നവ. പക്ഷെ ഒന്നും എവിടെയും നിര്‍ത്താതെ പിന്നെയും പിന്തുടരുന്ന പാതകള്‍. 

എന്റേത് എന്റേത് എന്റേത്. എന്ത് അഹന്തയാണ് എനിക്ക്. ആരെ സന്തോഷിപ്പിക്കണം എന്നെയോ. അതോ മറ്റുള്ളവരെയോ. അതോ ആരയും സന്തോഷിപ്പിക്കാതെ മടിപിടിചിരിക്കണോ? ഹോ എന്തൊരു ജീവിതമാണിത്. ഒരു മനസ്സും ബുദ്ധിയും തന്നു ദൈവം മനുഷ്യനെ വട്ടു കളിപ്പിക്കുന്നു. താരതമ്യം ചെയ്തു നല്ലതും ചീത്തയും തിരിച്ചറിഞ്ഞു ചിന്തിക്കുന്നതു നല്ലതും ചീത്തയും വേര്‍തിരിക്കാന്‍ ഒരു മാര്‍ഗദര്‍ശനം ഉണ്ടോ?

കാലഘട്ടങ്ങള്‍.

ജൻമങ്ങള്‍ അവശേഷിപ്പിച്ച കാത്തിരിപ്പുകള്‍. എന്തോ ആയിത്തീരാന്‍ വേണ്ടി കണ്ടു കൂട്ടുന്ന സ്വപ്‌നങ്ങൾ. അതിലേറെ ഞാന്‍ എന്താണെന്ന് മറന്നു പോകുന്ന എന്നെ ചുറ്റുന്ന പ്രണയങ്ങള്‍.  നിഗൂഡതകള്‍ അവശേഷിപ്പിച്ചു ഓരോ സ്വപ്നങ്ങള്‍ കടന്നു പോവുമ്പോഴും എന്നില്‍ നീറുന്ന അസഹനീയമായി  ഒറ്റപെടലുകള്‍ ഉണ്ട്.

മനസ് ഒരു ഗിറ്റാറിന്റെ സ്ട്രിംഗ് പോലെയാണ് ഇപ്പോൾ. ഇടയ്ക്കു ആരക്കെയോ തൊടുന്ന വലിഞ്ഞു നില്‍ക്കുന്ന കമ്പികള്‍. മനസ്സിന്റെ കമ്പനം പ്രതിഫലിപ്പിക്കുന്ന ചെറിയ ചെറിയ ശബ്ദങ്ങള്‍ ഉണ്ടാക്കുന്ന ഈ ചെറിയ ശബ്ധങ്ങള്‍ക്ക്  എല്ലാം എന്തോ പറയാനുണ്ട്. ഇന്നത്തെ ഈ തിരക്കുള്ള കാലത്ത് ആര്‍ക്കും അത് കേള്‍ക്കാന്‍ താല്പര്യം ഇല്ല. എല്ലാവരും അവരവരുടെ ലോകത്ത് തിരക്കിലാണ്. ഈ ചെറിയ ശബ്ദങ്ങൾ എന്നോട് എന്തൊക്കെയോ പറയുന്നുണ്ട്. എന്താണ് എനിക്ക് വേണ്ടതെന്നു. എനിക്കറിയില്ല, എനിക്ക് മനസ്സിലാവുന്നില്ല. പക്ഷെ ശബ്ദം ഒന്നാണ്. പക്ഷെ പല വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നവ.

ഒഴിഞ്ഞ രാത്രികളില്‍ എന്തെന്നെറിയാതെ കരയുന്ന ഒരു മുഖം  കണ്ണാടിയില്‍ നോക്കിയപ്പോള്‍ ഞാന്‍ കണ്ടത് എന്റെ രൂപം തന്നെ ആയിരുന്നു. ഒന്നും തോന്നാത്ത വൈകുന്നേരങ്ങളില്‍ ആകാശത്തു നോക്കുന്ന എന്റെ കണ്ണുകളില്‍ ആകുലതകളോ ദയയോ ഒന്നും തോന്നാറില്ല. ചിരിച്ചു കളിച്ചു നടക്കുന്ന എന്റെ വേഷത്തിനുള്ളില്‍ അന്തർമുഖമായി എന്നിലേക്ക്‌ തിരിഞ്ഞു നില്‍ക്കുന്ന എന്നെ ആരും കാണുന്നില്ല.

എല്ലാവർക്കും,  അവരുടെ വൈകാരിക മാലിന്യങ്ങള്‍ തള്ളുന്ന കുപ്പയായി തുടരുമ്പോഴും, അകലത്തെ നക്ഷത്രങ്ങള്‍ എന്നെ മാടി വിളിക്കും.

I'm always feel like I'm in a caterpillar stage that I'm going to be a butterfly someday. but this transformation stage is killing me.

i choose to be mistaken, Im not real, its just ME.

ഞാന്‍ എന്നെ തന്നെ സ്ന്ഹിക്കാന്‍ മറന്നു പോവുന്നു.

(കാലഘട്ടത്തിന്റെ ആവശ്യകതകള്‍)

Feeling MEH

തത്വചിന്തകനാവുന്നത്.

എരിഞ്ഞു തീരാത്ത മൌനങ്ങളെ കഷ്ണങ്ങളാക്കി പട്ടിക്കിട്ടു കൊടുത്തൂ. നൊമ്പരങ്ങളെ സര്‍ഫ്‌ എക്സലില്‍ മുക്കി കണ്ണീര്‍ വാര്‍ക്കാന്‍ അയലത്തിട്ടു. തൊണ്ടയില്‍ കുരിങ്ങിക്കിടന്ന നെടുവീര്‍പ്പുകള്‍ വെളിച്ചം കാണാതെ അലറിപ്പൊളിച്ചു. എന്നിട്ടും ശ്വാസം നിലക്കാത്ത ചിന്തകളായിരുന്നു എന്റെ ശാപം.

അന്നും ആര്‍ദ്രമായ മനസ്സില്‍ കുമ്പളം നട്ടു ഞാന്‍ കിടന്നുറങ്ങി. പക്ഷെ ഉറക്കത്തെ നായാടിപിടിച്ച സ്വപ്‌നങ്ങള്‍ എന്റെ ഡിഗിനിറ്റിയെ വെല്ലുവിളിച്ചു. മനസ്സിന്റെ കുരുപൊട്ടിച്ച ആ സ്വപ്‌നങ്ങള്‍ എന്നെ നോക്കി അട്ടഹസിച്ചു. അഹങ്കാരം കൊണ്ട് റിങ്ങ് വാര്‍ത്ത കണ്ണീര്‍ കിണറുകള്‍ വീണ്ടും നിറഞ്ഞു കവിഞ്ഞു. ഉള്‍കണ്ണുകള്‍ നിറഞ മാത്രയില്‍ പൊയ്മുഖങ്ങള്‍ അടര്‍ന്നു വീണു. അങ്ങനെ ഞാന്‍ തോല്‍വിയറിഞ്ഞു.

പിന്നീടെന്നോ ജനലഴികളിലൂടെ ഒലിച്ചു വന്ന സൂര്യകിരണങ്ങള്‍ മനസ്സില്‍ തൊടുമ്പോള്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞു.

"നിന്‍റെ ചിന്തകളെ നീ ചങ്ങലക്കിടുക
 നിന്‍റെ ജീവിതത്തെ വരുതിയിലാക്കുക.
 ഇന്ന് നീ നന്ദിയുള്ളവനാവുക.
 നാളെ നീ സ്വതന്ത്രനാവുക.
 നിന്‍റെ ചിന്തകള്‍ക്ക് മേലെ നിന്‍റെ ജീവിതം പറക്കുകില്ല."

അങ്ങനെ ഞാനും തോല്‍വി രുചിച്ച തത്വചിന്തകനായി..

Mist of November

അനാഥമാകുന്ന പ്രണയങ്ങളെ കൂട്ടിപ്പിടിച്ചു ആകുലതകളുടെ കുലം മുടിച്ച കുറെ ചുംബനങ്ങള്‍ തന്നവളെനിക്ക്! ചൂടാര്‍ന്ന ചുംബനങ്ങള്‍. തൊലിക്ക് കനലേറ്റ പോലെ പടര്‍ന്നു കയറിയ അവളുടെ നിശ്വാസങ്ങളിലൂടെ ഞാന്‍ വീണ്ടും പ്രണയിക്കുകയായിരുന്നു‍.

എനിക്കും നല്ല കര്‍ഷകനാവണം.

എന്റെ തലയ്ക്കു തീപിടിചിരിക്കുന്നു.
ഫയര്‍ഫോര്‍സ്ന്റെ നമ്പര്‍ 101 തന്നെ അല്ലെ.

ഫയര്‍ഫോര്‍സ് വരുമ്പോള്‍ ഞാന്‍ കട്ടപുകയായില്ലെങ്കില്‍
എന്റെ സ്വപ്നങ്ങളെ മാത്രം രക്ഷിക്കുക.

ഇന്നലത്തെ സ്വപ്നങ്ങളില്‍ ഞാന്‍ ചെറിയ കുട്ടിയായിരുന്നു.

-----------------------

ഇന്നലെ ഫയര്‍ഫോസിന്റെ ആവശ്യം വന്നില്ല. അയിനു മുന്‍പേ സ്വപ്നം കരിഞ്ഞു പോയിരുന്നു. പിന്നെ അതൊക്കെ വാരിക്കൂട്ടി ഇന്നലെത്തന്നെ നിമജ്ജനം ചെയ്തു.

പ്രണയം വിളയുന്ന പുതിയ ടൈപ്പ് സങ്കരയിനം സ്വപ്നങ്ങളുടെ വിത്തുകള്‍ കഴിഞ്ഞാഴ്ച കൃഷിഭവനില്‍ നിന്നും കിട്ടിയിട്ടുണ്ട്. അതൊക്കെ ഫാക്ടംഫോസ് ഇട്ടു ഒന്ന് പുഷ്ടിപ്പെടുത്തണം.

പേ പിടിച്ച രണ്ടു മൂന്നു പ്രണയങ്ങളെ  ഇപ്പൊ കൂട്ടിലിട്ടാണ് വളര്‍ത്തുന്നത്. ഇടയ്ക്കു കുരചാലും ഇച്ചിരി തവിടിട്ട സ്നേഹം കൊടുത്താ ശല്യമില്ലാതെ ഉറങ്ങിക്കൊള്ളും.

പിന്നെ വയറിളക്കം പിടിച്ച കൊറേ നൊമ്പരങ്ങള്‍ ആണ് അതിനു സോമരസം ഇടവിട്ട് കൊടുക്കുന്നു. ടോട്ടലി ഇപ്പൊ സമാധാനം ഉണ്ട്. കണ്ണീരു ഒലിക്കുന്ന സങ്കടങ്ങളെ ebay യില്‍ ഓക്ഷന് വച്ചിട്ടുണ്ട്‍.

പിന്നെ ആകെ യുള്ളത് കൈവിട്ട  മോഹങ്ങളും പട്ടിണി കിടക്കുന്ന സൌഹൃദങ്ങളും ആണ്. പണയത്തിന് ആരേലും കിട്ടിയാ അതും കൈവിട്ടു പോവും. അങ്ങനെ വീണ്ടും എന്റെ മനസ്സമാധാനതിനു നോബല്‍ സമ്മാനം കിട്ടും.

പാതിരാ കോഴികള്‍ കൂനിപ്പിടിചിരിക്കുന്ന ഉറക്കത്തിന്റെ ചില്ലകള്‍ക്ക് ഭാരം താങ്ങാനാവുന്നില്ല. മനസ്സിനെ ഇക്കിളിയിടുന്ന സ്വപ്‌നങ്ങള്‍ മുളച്ചിട്ടു വീണ്ടും മാര്‍കെറ്റില്‍ ഇറങ്ങണം. ഇപ്പോഴത്തെ up n downs ഒന്നും അറിയില്ല. ഇപ്രാവശ്യം വിളവെടുപ്പിനു ട്രാക്ടര്‍ തന്നെ വേണം. എനിക്കും നല്ല കര്‍ഷകനാവണം.

Mist of October.

കരമടക്കാത്ത സ്വപ്നങ്ങളെ കുടിയിറക്കുന്ന മനുഷ്യത്വമില്ലാത്ത ജന്‍മിയാവുന്നു പലപ്പോഴും ഈ മനസ്സ്.
____________________________

വെളുത്ത കൊമ്പുകളുള്ള കറുത്തകുതിരകള്‍ ഓടുന്ന കാഴ്ചകള്!

മൌനങ്ങള്‍ കാഴ്ചകണ്ടിരിക്കുമ്പോള്‍ നിഴലുകള്‍ പ്രണയിക്കുകയായിരുന്നു. കൂട്ടംകൂടിപ്പറക്കുന്ന മേഘകെട്ടുകള്‍  തണുത്തകാറ്റിനോട് കിന്നാരം പറയുന്നത് കണ്ടപ്പോള്‍ മൌനങ്ങള്‍ക്ക് ഇരിക്കപൊറുതിമുട്ടി. പ്രണയിക്കുന്ന നിഴലുകളോട് മൌനം ചോദിച്ചു

"മൌനം വാചാലമാകുന്നത് എപ്പോഴാണ്."



സ്വപ്നനാമ്പുകള്‍

പൊള്ളയായ മനസ്സിന്‍റെ അകത്തളങ്ങള്‍ മഴയെക്കാത്തിരിന്നു. നിരര്‍ഥകമായ ഉച്വാസങ്ങള്‍ വളര്‍ച്ചയില്ലാതെ ഖനീഭവിച്ചുകിടന്നു‍. ഓര്‍മ്മകളുടെ മൂക്കുപിഴിഞ്ഞവകയില്‍ ഒട്ടിപ്പിടിച്ച പൊന്തിനില്‍ക്കുന്ന മണക്കുന്നനൊമ്പരങ്ങള്‍ കഴുകാന്‍മറന്നതല്ല. അത് കനക്കുന്ന തുലാമഴനൂലുകള്‍ക്കുവേണ്ടി മാറ്റിവെച്ചിരിക്കയാണ്‌. ആ മഴയില്‍ കുതിര്‍ന്നുപോവാന്‍ ബാക്കിവെച്ച നൊമ്പരങ്ങള്‍.

വൈകാരിക മാലിന്യങ്ങള്‍ തള്ളുന്ന മനസ്സിന്‍റെമണ്ണ് നല്ല ഫലഭൂവിഷ്ടമാവും. സ്നേഹങ്ങളെ കണ്ണീരുനനച്ചു ശൂന്യമായമനസ്സിന്‍റെ അകിടില്‍ പാകിയെറിയാന്‍ തോന്നിയില്ല.

നിര്‍വികാരമായ വിരസതയെ സാക്ഷിയാക്കുന്ന മൗനങ്ങളെ ഒളിപ്പിച്ച വികൃതമായപകലുകള്. ആ പകലുകളെ മാന്തിത്തിന്നുന്ന സമയങ്ങളിലാവണം പ്രണയത്തിന്‍റെ അസ്ഥിവാരങ്ങളില്‍ മുഴുവന്‍ മണ്ണറിയാതെ സ്വപ്നനാമ്പുകള്‍ മുളച്ചത്.

ഒറ്റപ്പെടലിന്‍റെ ആമുഖങ്ങളില്‍ ചെരിച്ചെഴുതിയ അക്ഷരങ്ങള്‍ക്ക് പിഴവുപറ്റിയോ എന്നറിയില്ല. നിന്നെത്തേടി അകലങ്ങളില്‍ അലറിപ്പിടഞ്ഞുപറന്നെത്തുന്ന ചിന്തകളെമെരുക്കുന്ന ചങ്ങലകള്‍ അഴിഞ്ഞതാവണം!

മഴവരും, വരാതെ എവിടെപ്പോവാന്‍!

മഴകാത്തിരിക്കുകയാണ്. ഒറ്റപ്പെടലിന്റെ കനം കൂടിയ രാത്രിയിലേക്ക് ഒരു തണുത്ത മഴയായ് സ്വപ്ന നാമ്പുകളെ നനച്ചു പെയ്തിറങ്ങുന്ന ഒരു മഴ. അറിയാതെ മുളച്ചതാണെങ്കില്‍ക്കൂടി. അവക്കും ജീവിക്കണ്ടേ?

രാത്രിയുടെ മരണം



മരണത്തിന്‍റെ കാലൊച്ചകള്‍ അടുത്തുവന്നു. ഓര്‍മ്മകള്‍ ഇടതിങ്ങിയ മനസ്സിന്‍റെ ഇടനാഴിയില്‍ ചതുപ്പ് നിലങ്ങളില്‍ ആഴ്ന്നുപോയ പുലര്‍കാല സ്വപ്‌നങ്ങള്‍ കരഞ്ഞു. മരണം കാത്തുകിടക്കുന്ന പാതിരാക്കിനാക്കളും അവയുടെ കുട്ടികളും മരണത്തിന്‍റെ തണുപ്പില്‍ വിറച്ചുപനിച്ചു.

ആത്മാവിനെ അള്ളിപ്പിടിച്ചിരുന്ന നിശാശലഭങ്ങള്‍ പ്രണയത്തിന്‍റെ തണുപ്പില്‍ വേദനയറിയാതെ കിടന്നു. ഉറവവറ്റാത്ത കണ്ണീര്‍ക്കിണറുകള്‍ക്കുമേല്‍ വട്ടംപറക്കുന്ന ഏകാന്തത അമറിവിളിച്ചു. വാരിയെല്ലിനുള്ളിലെ കുതിര്‍ന്നുപോയ തന്തയില്ലാത്ത നൊമ്പരങ്ങള്‍ മാത്രം കരഞ്ഞില്ല. ഒരു തേങ്ങലിന്‍റെ ഇടവേളയില്‍ രാത്രി ഇടനെഞ്ചു പൊട്ടിമരിച്ചു.

രാത്രിയെ കബറടക്കാന്‍ മറവിയുടെ ആഴമുള്ള ചതുപ്പുകള്‍ കുഴിക്കുകയായിരുന്നു മദ്യപിച്ച ഒരുകൂട്ടം കുഴിയാനകള്‍.

എനിക്കിനിയും സ്നേഹിക്കണം.

പ്രണയത്തിന്റെ പുഴുക്കള്‍ പകുതിതിന്നുവച്ചൊരു ഹൃദയമുണ്ടെനിക്ക്. 
അവകാശിയില്ലാത്ത എന്റെ ഹൃദയം ചത്തുകിടക്കുന്നു. 
ചത്ത ഹൃദയത്തില്‍ നിന്ന് ഇഴഞ്ഞിറങ്ങി നിങ്ങുന്ന നിര്‍ദ്ധന സ്വപ്നങ്ങള്‍. 
അകലത്ത് അവയെ മരണം കാത്തുകിടക്കുന്നു. 
ചുടുകാറ്റില്‍ വെന്തുമരിക്കാനാണ് സ്വപ്നങ്ങളുടെ വിധി. 
എങ്കിലും നിഷ്കളങ്കമായി ചിരിച്ചു അവയോട് സലാം പറയുന്ന ചുടുകാറ്റ്. 
ചതിയുടെ ചിരിയാണെന്നറിയാതെ ആശാവഹമായ നോട്ടത്തോടെ 
ചുടുകാറ്റിനെ നെഞ്ചിലേറ്റുന്ന സ്വപ്‌നങ്ങള്‍.

സ്നേഹിച്ചു കൊതിതീരുമുമ്പേ വരുന്ന ഇടനേരങ്ങള്‍ പറയാന്‍ പറ്റാത്ത വിധം അസഹ്യമാണ്. 
എനിക്കിനിയും സ്നേഹിക്കണം.

ശേഷിച്ചത്

ഓര്‍മ്മകള്‍ താമ്പാളപെട്ടിയിലാക്കി വഴിവക്കില്‍ എറിഞ്ഞോടുമ്പോള്‍ മനസ്സ് പറഞ്ഞത്, വെറുതെയാണെങ്കില്‍ പോലും തിരിഞ്ഞു നോക്കെരുതെന്നായിരുന്നു.

അര്‍ത്ഥമില്ലാത്ത ദിവസങ്ങളിലൊന്നില്‍ നിലാവിന്റെ  ഇടനാഴിയില്‍ വെചൊരുന്നാള്‍ ഞാനും അവളും കണ്ടുമുട്ടി. അന്ന് മറവിയുടെ താമ്പാള പെട്ടികളില്‍ ശേഷിച്ചത് ഞങ്ങളുടെ തുരുമ്പിച്ച മൌനങ്ങള്‍ മാത്രമായിരുന്നു.

ചോദ്യങ്ങള്‍.

വിരസമായ ഒരു പകലില്‍ എന്റെ മനസ്സില്‍ തീ കോരിയിട്ടു അവള്‍ വന്നു.
തിടുക്കത്തില്‍ അവളുടെ സ്വരം

"രണ്ടു ദിവസമായി ഒരു കാര്യം പറയണം ന്നു കരുതിയിട്ട്?"

എന്റെ നെഞ്ചം പിടഞ്ഞു.
വിരലുകള്‍ വിറ പൂണ്ടു. എനിക്കും അവളോട്‌ കൊറേകാലമായി എന്തെല്ലാമോ പറയാന്‍ ഉണ്ടായിരുന്നു.

എന്റെ വിനയം അതാവുമോ അവളെ എന്നോട് അടുപ്പിച്ചത്. അതോ എന്റെ സംസാര ശൈലി. ഒരു നൂറു കാര്യങ്ങള്‍ എന്റെ നെഞ്ചം തുടുച്ചു കടന്നു പോയി.

".. അവിടുണ്ടോ?"
അവളുടെ ശബ്ദത്തിന്റെ മാധുര്യംമുള്ള മൃദുലത ഓര്‍ത്ത്‌ എന്റെ ഉള്ളം വല്ലാണ്ടായി.
അവള്‍ നിര്‍ത്തിയില്ല.

"നിന്റെ മൂഡനുസരിച്ച് വേണം സംസാരിക്കാന്‍ എന്ന് കരുതി"

എനിക്ക് നൂറുവട്ടം ഇഷ്ടമാണ്. നിന്റെ ഈ ചിരികള്‍, മൊഴികള്‍ എല്ലാം. പക്ഷെ ഇതെങ്ങനെ പറയണം ന്നു ആലോചിചിരിക്കയായിരുന്നു. എന്റെ മാന്നസ് പറഞ്ഞു. പക്ഷെ നാവനങ്ങിയില്ല. അവളപ്പോഴും എന്തോ പറയാന്‍ വിതുമ്പി നിന്നു.

"ആലോചിക്കുമ്പോള്‍ തന്നെ പേടി തോന്നുന്നു."
പക്ഷെ..
ചെലപ്പോ തോന്നും വേണ്ടാന്നു"


അത് കേട്ടതും എന്റെ മനസ്സ് പെയ്യാന്‍ കൊതിച്ച മേഘം കണക്കെ സ്വപ്നങ്ങളെ ഇറുക്കിപ്പിടച്ചു. എന്റെ വലത്തെ നെഞ്ചില്‍ എന്തോ സുഖമുള്ള ഭാരം. അവള്‍ നിര്‍ത്തിയില്ല.

"നിന്നെക്കുറിച്ചു എനിക്കറിയില്ല.
രണ്ടാഴ്ചയായി ഞാന്‍ ശെരിക്കൊന്നു ഉറങ്ങിയിട്ട്.
ചിലപ്പോ തോന്നും ഇതൊന്നും ശെരിയല്ലാ ന്നു..
എനിക്കറിയില്ല."

ഒരു ചെറിയ മൌനം.
ഹൊ.. ഇനിയും സഹിക്കാന്‍ വയ്യ... അങ്ങോട്ട്‌ പറഞ്ഞാലോ...വേണ്ടാ.. മനസ്സ് തടഞ്ഞു. ഇല്ല.. ഇനിയെങ്കിലും ഒന്നും മിണ്ടിയില്ലെന്കില്‍...
മനസ്സില്‍ ധൈര്യം സംഭരിച്ചു പറഞ്ഞു
"നീ പറയൂ"

"അത്.. അത് "
അവള്‍ക്കു പരിഭവം...

എനിക്ക് ക്ഷമയില്ലയിരുന്നു
നീ പറയൂ എന്താണെന്ന്.. എന്റെ മനം ഒരു തവണ നിന്നു പോയോ?

"സിറിയയില്‍ രാസായുധ പ്രയോഗം വേണ്ടായിരുന്നു അല്ലെ..
എന്താ നിന്റെ അഭിപ്രായം. "

ഗെറ്റ് ലോസ്റ്റ്‌ ഫക്ക് യൂ.. എന്റെ മനസ്സില്‍ വന്ന തെറികള്‍ക്ക് ഔദാര്യമില്ലായിരുന്നു. പക്ഷെ പുറത്തേക്ക് വന്നില്ല.

"ഇല്ല വേണ്ടായിരുന്നു.."

സ്റ്റില്‍.. ;)

ചിലയോര്‍മ്മകളുടെ വാലുകള്‍
എണ്‍പതിനായിരം കൊല്ലം
മറവിയുടെ കുഴലില്‍ ഇട്ടാലും 
പഴയത് പോലെ നിറവാര്‍ന്നിരിക്കും...

ഉത്തരങ്ങളെത്തേടി വീണ്ടും..

ചോദ്യങ്ങള്‍ എന്റെയുള്ളില്‍ കിടന്നു കരയുകയായിരുന്നു. ഉഴറിയുഴഞ്ഞ പലചോദ്യങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്നു. ചില ചോദ്യങ്ങള്‍ അവര്‍ക്കായി പൊന്തിവന്ന ഉത്തരങ്ങളില്‍ സംതൃപ്തരായി. അവര്‍ ആ ഉത്തരങ്ങളെ പുണര്‍ന്നുകിടന്നു. ചോദ്യങ്ങളുടെ ജീവചക്രം അവസാനിക്കുന്നതെവിടെയാണെന്നു പരതിനടന്ന രാവുകള്‍.

ആദ്യമാദ്യം ചോദ്യങ്ങള്‍ നിശ്ശബ്‌ദത പുലര്‍ത്തി. പിന്നീടവ മുദ്രാവാക്യം വിളിച്ചു തുടങ്ങി. മൌനത്തില്‍ ആണ്ടുപോയ എന്റെ മനസ്സ് വിറച്ചു. ഉത്തരം കിട്ടാതെ ഗതികിട്ടാതെ പല ചോദ്യങ്ങളും മറവിയിലേക്ക് ആണ്ടു പോയി. കാലാന്തരങ്ങളില്‍ ഉത്തരം കിട്ടാതെ മരിക്കുന്ന അവ മനസ്സിന്റെ ചുടലയില്‍ എരിഞ്ഞുകിടന്നു. തീരുമാനമെടുക്കാന്‍ കഴിവില്ലാത്ത മനസ്സും സങ്കോചം പൂണ്ടുകിടന്നു.

ചില ചോദ്യങ്ങളോട് ഒഴിയാനാവശ്യപ്പെട്ടപ്പോള്‍ അവതന്‍റെ തന്തച്ചോദ്യങ്ങളെ നരകങ്ങളില്‍ നിന്നുയര്‍ത്തെഴുന്നേല്‍പ്പിച്ചു. അവ കോലാഹലങ്ങളോടെ കൂക്കുവിളിയും, തൊഴിയും തുടങ്ങി. എന്റെ മനസ്സ് വീണ്ടും ജാഗ്രതയുള്ളതായിത്തീര്‍ന്നു. വൈകാതെ ചില ചോദ്യങ്ങള്‍ക്ക് മറു ചോദ്യങ്ങള്‍ പിറന്നു. അവ പരസ്പരം ഏറ്റുമുട്ടി. പരസ്പരം കുറ്റംചുമത്തി അവ പ്രതിരോധിച്ചു. മരിച്ചുവീഴുന്ന ചോദ്യങ്ങള്‍ക്ക് എന്റെബുദ്ധിയില്‍ പ്രസക്തിയില്ലയിരുന്നു.

എന്റെ ബുദ്ധിക്ക് ഇഷ്ടപ്പെടുന്ന ഉത്തരങ്ങള്‍ മുഴുക്കെ എന്റെയുള്ളില്‍ക്കിടന്നു ജീര്‍ണിക്കുന്ന ചോദ്യങ്ങള്‍ പ്രസവിച്ചവയായിരുന്നു. കുട്ടിഉത്തരങ്ങള്‍ പലതും പരിഗണന അര്‍ഹിക്കാത്തവയെന്ന്‍ ആദ്യം തോന്നിച്ചു. എന്നിട്ടും അവയെ ഞാന്‍ ഒരു നിധി പോലെ സൂക്ഷിച്ചു. അവ മറ്റുചോദ്യങ്ങളെ മുറിവേല്‍പ്പിച്ചില്ല. സ്വന്തം കുടുംബങ്ങളാണെന്ന ധാരണയുള്ളതുകൊണ്ടാവണം.

എന്റെ ബുദ്ധി പറഞ്ഞു.
"പതിവില്ലാതെ മുറവിളി കൂട്ടുന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരംകിട്ടുക പ്രയാസമായിരിക്കും."

ചോദ്യങ്ങളെ മനസിന്റെ കൂരിരുട്ടില്‍ അടച്ചുമൂടി സന്യാസത്തിന്റെ വഴിയില്‍ സഞ്ചരിക്കാന്‍ ബുദ്ധി മനസ്സിനു തലയണമന്ത്രമോതി. ഇപ്പോഴും ചോദ്യങ്ങള്‍ എന്റെയുള്ളില്‍ക്കിടന്നു കരയുന്നു. ഉത്തരങ്ങളെത്തേടി..

റേഞ്ച് കിട്ടാത്ത പ്രണയങ്ങള്‍!

എന്റെ ആത്മാവിനെ പകുത്തെടുത്തു നിന്റെ പ്രണയത്തിന്റെ ശവകുടീരത്തില്‍ നിനക്കൊരു പൂചെണ്ടായ്‌ ഞാന്‍ അര്‍പ്പിക്കും. അന്നും നീയെന്റെ സ്നേഹത്തെ പുച്ചിച്ചു തള്ളും. മഴമേഘങ്ങള്‍ കരഞ്ഞു തീര്‍ത്ത ഒരു പകലിന്റെ നോവില്‍ അന്നും നീ എന്നെയോര്‍ത്ത് തേങ്ങും.

അന്ന് രാവില്‍ തെളിഞ്ഞ മാനത്ത് ഞാനൊരു സ്വപ്നമായി നിന്റെ മനസ്സില്‍ പ്രത്യക്ഷപ്പെടും. നിന്റെ കണ്ണുകള്‍ക്ക്‌ ഭാരമായി ആ സ്വപ്നം ഉതിര്‍ന്നു വീഴും. നിലം തൊടാതെ ആ സ്വപ്നങ്ങള്‍ ബാഷ്പ്പമായ് ആ ഇരുളില്‍ അലിഞ്ഞു ചേരും.

എന്റെ പ്രണയം ചിതറിത്തെറിച്ചു ആകാശത്തു മഴവില്ല് തീര്‍ക്കും. സമുദ്രങ്ങളും നീലാകാശങ്ങളും അതിര് വിരിച്ച ഈ നാമമാത്ര ജീവിത സഞ്ചയങ്ങളില്‍ കിടന്നു എന്റെയും നിന്റെയും പ്രണയങ്ങള്‍ റേഞ്ച് കിട്ടാതെ അലയും.

പുഴ വളരുകയാണ്.


നമ്മുക്കിടയിലെ പുഴ വളരുകയാണ്.
വളഞ്ഞും തിരിഞ്ഞും കലങ്ങിയും മറിഞ്ഞും...

അത് കാതങ്ങള്‍ വളര്‍ന്നു കടലില്‍ ചെന്ന് ഉപ്പ് ചവക്കുമ്പോള്‍ നമ്മുക്ക് നമ്മെ നഷ്ടപ്പെട്ടെന്ന പോലെ പിന്തിരിയാന്‍ ശ്രമിക്കും. ഇനിയൊരു തിരിച്ചൊഴുക്കിനു ജീവനില്ലെന്ന ഭീതിയില്‍ നമ്മള്‍ നമ്മളെ തിരയും.

ഇടതും വലതുമായി കൂട്ടുകൂടുന്ന ചെറുതോടുകളോട് പറയണം, നമുക്ക്  നമ്മളെ നഷ്ടപ്പെടുന്നെന്ന്... തിരിച്ചൊഴുകുകയാണെന്ന് ഇരു കരകളുടെയും ചങ്കില്‍ക്കിടന്നു  പുഴയുടെ ആഴത്തിലേക്ക് നോക്കുന്ന മീനുകളോടും പറയണം.

പക്ഷെ ഇനിയെങ്ങനെ..????

ചോദ്യങ്ങള്‍  കടന്നു വന്ന പാലത്തിനു കീഴെ കളഞ്ഞു പോന്നതല്ലേ... ? പിന്നെയും എന്തിന്... ?

****

എനിക്കും നിനക്കുമിടയില്‍ കലരാതെ നമ്മെ പിരിച്ചെഴുതുന്ന അനങ്ങാപ്പാറകള്‍, മൗനം മുളപ്പിക്കുന്ന ഒളിതുരുത്തുകള്‍,  ആഴങ്ങളില്‍ കുഴിച്ചുമൂടിയ നമ്മുടെ പ്രണയത്തിന്റെ അസ്ഥിമാടങ്ങള്‍..

പോകാം നമ്മുക്ക്... ? നമ്മള്‍ മറന്നു പോയ ആ പഴയ ഓര്‍മ്മകളിലേക്ക് മുങ്ങാംകുഴിയിട്ടു താഴാം... ? വളര്‍ന്നുവന്ന  വഴിയിലെവിടെയോ പാറക്കല്ലുകള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച പഴയകളിപ്പാട്ടങ്ങള്‍ തിരയാന്‍...

ശ്ശ്....ശ്ശ്....

നീ മറന്നുവോ... ? അതോ ഞാനോ ...?
നമ്മളിപ്പോള്‍ കടലിലാണ്.... ഉദ്ഭവത്തില്‍ നിലകളില്ലാതെ മരിച്ച പുഴകളുടെ കണ്ണീര്‍ കൂട്ടങ്ങള്‍.... അനേകായിരം പുഴകള്‍ വളര്‍ന്ന കടല്‍.. ആഴക്കടല്‍.. നൊമ്പരക്കടല്‍... തിളങ്ങിപ്പുളയ്ക്കുന്ന കടല്‍....

ഇതിലെവിടെയാണ് നീ ..
എവിടെയാണ് ഞാന്‍...

****


അറിയാമോ...?
നമുക്കിടയിലെ പുഴയുടെയറ്റത്തു നമ്മുടെ നിഴലുകള്‍ ഇപ്പോഴുമെന്തോ തിരഞ്ഞിരിക്കുന്നുണ്ട്. എനിക്കത് കാണാം...

Misc of May

വികലമായ ചിന്തകളില്‍ നമ്മുടെ തത്വം ഒതുങ്ങിക്കൂടുന്നു, അത് മാറ്റിയെടുക്കുക. യാന്ത്രീകമായ ജീവിതത്തില്‍ നിന്ന് മുക്തി നേടുക ഇനി സാദ്ധ്യമല്ല. നിമിത്തങ്ങളും നിയോഗങ്ങളും അതിരുതിരിച്ച ജീവിതത്തില്‍ ആത്മാവില്ലാതെ അലയാന്‍ വിധിക്കപെട്ടവരാണ് നമ്മളില്‍ പലരും. അതുകൊണ്ട്തന്നെ യാഥാര്‍ത്യങ്ങളുടെ വിരൂപതയില്‍ അറച്ചുനില്‍ക്കാതെ തത്വജ്ഞാനിയായി മുന്നോട്ടു നീങ്ങുക. നിസ്വാര്‍ത്ഥമായ സ്നേഹത്തിന് മുന്നില്‍ പകച്ചുനില്‍ക്കാതെ അതിനെ പുണരുക. ജീവിതവസന്തങ്ങളെ ഗര്‍ഭവതിയാക്കുക. പുലരിയില്‍ നിറഞ്ഞ ചിരികളെ അവര്‍ ജനിപ്പിക്കട്ടെ..

---------------------

മച്ചകങ്ങള്‍ക്ക് മേലെ ഉലാത്തുന്ന ചിന്തകളില്‍
ആത്മബലിക്കായി കാത്തിരിക്കുന്ന ഞാനും നീയും എന്ന പ്രണയശരീരങ്ങള്‍!

---------------------

കണ്ണെന്നു തെറ്റിയാല്‍ പിഴക്കുന്ന ഹൃദയമുണ്ടെനിക്ക് !

---------------------

നോവ്‌ തിന്നുന്ന പക്ഷിയെപ്പോലെ ഞാന്‍ എന്തെല്ലാമോ ചിലക്കുന്നു.

---------------------

ഭൌമ രസതന്ത്രങ്ങള്‍ അറിയാത്ത ഒരു മനസ്സും
കനം കുറഞ്ഞ ഇരുട്ടില്‍ കുറുക്കനെ പോലെ
പ്രണയത്തെ വലവിരിച്ച വേറൊരു മനസ്സും..

---------------------

ഇതിനിടയില്‍ എവിടെയോ ഞാന്‍ എന്നത് മാത്രം ബാക്കിയാവുന്നു
ഉത്തരങ്ങളില്ലാ.. പകരം സ്വപ്നബീജങ്ങള്‍ അടവിരിയിച്ച പേക്കിനാവുകള്‍ മാത്രം.
വേരുപടര്‍ന്നു പിടിച്ച ഓര്‍മ്മകളില്‍ ഭീരുത്വം മുറിവേല്പിച്ച പകലുകള്‍.

---------------------

മടിയാണെനിക്ക്..
ദാഹിച്ചു വലഞ്ഞ ഞാന്‍
ഒരു മഴയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.

മടിയാണെനിക്ക്..

------------------------

ക്ലാവ് പിടിക്കുന്ന ഓര്‍മകളില്‍ എവിടെയോ ചകിരി കൊണ്ട് ക്ഷതമേറ്റ നീയെന്ന വികാരത്തിനു എവിടെയോ ഇപ്പോഴും ഒരു സുഖമുള്ള നീറ്റലുണ്ട്. നീയെന്ന ആ വേദനയ്ക്ക് മറുമരുന്നില്ലാ..

സ്നേഹവായ്പിന്റെ നിറമുള്ള പുഞ്ചിരികള്‍ സമ്മാനിച്ച്‌ നീ മറഞ്ഞിരിക്കുമ്പോഴും നിന്റെയുള്ളിലെ കനലിന്റെ ചൂടെനിക്ക് അനുഭവിച്ചറിയാനാകും. വെറുതെ ഇരിക്കുമ്പോഴും എന്റെ മനസ്സ് പിടയുന്നത് ആ ചൂടെറ്റിട്ടാവാം...

സര്‍ഗാത്മഗതയുടെ ആട്ടിന്‍കൂട്ടങ്ങള്‍


നാടുകടത്തപ്പെട്ടെ സര്‍ഗാത്മഗതകളെ തിരിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെടുന്ന ചിന്തകളെ അവഗണിച്ചു ഞാന്‍ സ്വയം മുഖം മറച്ചു മടിയനായി കഴിയുകയായിരുന്നു. വളരെക്കാലത്തിനുശേഷം ഇന്നു കണ്ട എന്‍റെ നഷ്ടസ്വപ്നങ്ങളുടെ വാടികയില്‍ വിരിഞ്ഞത് മഞ്ഞളിച്ച നങ്ങ്യാര്‍വട്ടം പൂക്കള്‍ മാത്രമായിരുന്നു‍.

പഴയ നിറഭേദങ്ങളില്ല.. പഴയ സുഗന്ധങ്ങളില്ല..
ഒരു വ്യാഴവട്ടത്തിനുകുറുകെ അലസമായിക്കിടക്കുന്ന ഞാനെന്ന എന്‍റെ നെഗളിപ്പുമാത്രം. അഹന്തയുടെ ദുര്‍ഗന്ധം മാത്രം.
മനസ്സിന്‍റെ ഒഴിഞ്ഞകോണുകളില്‍ മരവിച്ച ഓര്‍മ്മകളോടോപ്പം കഴിയുന്ന ഭയപ്പാടുകള്‍. അവക്കുകീഴെ ജീര്‍ണ്ണിച്ച ചിന്തകളുടെ ഭാരംചുമക്കുന്ന സര്‍ഗശേഷി.

വേര്‍പ്പെടാന്‍ വെമ്പുന്ന സര്‍ഗാത്മകതയെ അള്ളിപ്പിടിക്കുന്ന കരയുന്ന ഓര്‍മ്മകള്‍!

ചേതനയറ്റ എന്‍റെ സര്‍ഗാത്മകതയുടെ മുഖത്ത് ചിരിയില്ലായിരുന്നു . പ്രണയമില്ലായിരുന്നു. നിഷ്കളങ്കതയും, സഹനവും ഉറവവറ്റിയ കണ്ണുകളും കീറിപ്പറിഞ്ഞ കസവിന്‍റെ മേല്‍ക്കുപ്പായവുമല്ലാതെ വേറൊന്നും ഇല്ലായിരുന്നു!

ഇരുട്ടില്‍ കണ്ണുചിമ്മിക്കളിക്കുന്ന നക്ഷത്രങ്ങളെ പുച്ചിച്ചു വാപൊളിച്ചു കരയാന്‍ എന്‍റെ സര്‍ഗാത്മഗതക്ക് കഴിയുമായിരുന്നില്ല.
കുശുമ്പുകാണിച്ചു നടന്നോടി ആകാശത്തിന്‍റെ തിണ്ണയില്‍നിരങ്ങുന്ന മഴമേഘങ്ങളെവര്‍ണ്ണിക്കാന്‍ എന്‍റെ സര്‍ഗാത്മഗതക്ക് കഴിയുമായിരുന്നില്ല.

ഭയന്നുനിലവിളിച്ചു വിളറി അനാഥമായിക്കിടക്കുന്ന പാവക്കുട്ടികളെപ്പോലെ അവ കിടക്കുന്നത് കാണുമ്പോള്‍ മരിച്ചുകൊണ്ടിരിക്കുന്നത് ഞാനാണ്.

അവയുടെ ജീവന് കാവല്‍നില്‍ക്കുന്ന വെറുക്കപ്പെട്ട സ്വപ്നങ്ങള്‍ക്ക് അപസ്മാരം പിടിപെട്ടിരിക്കുന്നു. അപസ്മാരം പിടിച്ച സ്വപ്നങ്ങളുടെ വായില്‍ നുരയ്ക്കുന്ന പതയില്‍നിറയെ എന്‍റെ തൂങ്ങിമരിച്ച പ്രണയങ്ങളായിരുന്നു.

ഓര്‍മ്മകളെ ഓക്കാനിച്ചരാത്രി ബസ്സിറങ്ങി നടക്കുമ്പോള്‍ നിദ്രയുടെ ഒളിപ്പോരാളികള്‍ കണ്ണിറുക്കിക്കാണിച്ചു. വഴിവക്കത്തെ പ്രണയശ്മശാനങ്ങളില്‍നിന്ന് കുന്തിരിക്കം മണത്തു. കിതച്ചുകൊണ്ട് വേട്ടയാടാന്‍വരുന്ന പ്രണയഭൂതങ്ങളെ പേടിച്ചുനടന്ന ഞാന്‍ എപ്പോഴോ ഉറങ്ങിയിരുന്നു.

തണുത്ത പകലുകള്‍ തുടങ്ങുന്ന ഉഷസ്സ് നീട്ടിത്തുപ്പിയ പുതുനാമ്പുകളാല്‍മുളപ്പിച്ച മൃദുലമായ സ്വപ്നങ്ങളില്‍ അവള്‍ വീണ്ടുംപിറന്നു. എന്‍റെ സ്നേഹങ്ങളെ അനശ്വരമാക്കാന്‍. എന്‍റെ പ്രണയത്തെ പുതിയ തീരങ്ങളിലേക്ക് വലിച്ചടുപ്പിക്കാന്‍.

നിസ്വാര്‍ഥമായ ഇടപെടലുകളാല്‍ അവളെന്‍റെ സര്‍ഗത്മാഗതയെ വീണ്ടും ജീവന്‍വെപ്പിച്ചിരിക്കുന്നു. എനിക്കെന്‍റെ സത്തയെ വീണ്ടും തിരിച്ചുകിട്ടിയിരിക്കുന്നു. മുടിയനായ പുത്രന്‍റെ വഴിതെറ്റിയ സര്‍ഗാത്മഗതയുടെ ആട്ടിന്‍കൂട്ടങ്ങള്‍ തിരിച്ചുവന്നിരിക്കുന്നു.

എല്ലാവരും സന്തോഷിപ്പിന്‍!!!





&*|&(^^%#*4

തുടക്കം
---------
മുഖത്ത് ചായംതേച്ച പകലുകള്‍. 
വയലറ്റ് നിറമുള്ള സന്ധ്യകള്‍. 
മനസ്സില്‍ തൂങ്ങിക്കിടക്കുന്ന നിറമുള്ളചിരികള്‍‍. 
ആകാശത്തുനിന്നുതിര്‍ന്നുവീണ നക്ഷത്രങ്ങള്‍പോലെയുള്ള കണ്ണുകള്‍‍. 
മനസ്സില്‍ പറ്റിപ്പിടിച്ച വിളറിയ ഓര്‍മ്മകള്. 
നനുത്തമൊഴികള്‍ കൊഴിഞ്ഞ വഴിത്താരകള്‍. 
പിന്നെയവളുടെ മുലകളുടെ ഭാരത്തിനുകീഴെ കനത്തുതളിരിട്ട സ്നേഹശല്‍ക്കങ്ങള്‍.

ഇടയില്‍
-----------------
മാറുന്ന ചിന്തകള്
മറന്നുവെക്കുന്ന സ്വപ്‌നങ്ങള്
ഭ്രൂണം മറന്നുവെച്ച തന്തയില്ലാ പ്രണയങ്ങള്‍
കണ്ണുകളില്‍നിന്നു കണ്ണുകളിലേക്ക് പറക്കുന്ന ചതിയുടെ ഇഷ്ടങ്ങള്‍
അവള്‍ നിസ്സഹായതയോടെ ചിരിച്ചപ്പോഴും ഒന്നുമറിയാതെ 
മഴവില്ലിന്‍റെ നിറങ്ങളിലേക്ക് മുഖംപൂഴ്ത്തിയ ഞാന്‍. 
മൂങ്ങയുടെ കണ്ണുകളോടെ ഉറങ്ങാതെയിരിക്കുന്ന നീയും
ജ്വലിക്കുന്ന ചന്ദ്രന്‍റെ ഇടനെഞ്ചിലേക്ക് നോക്കുന്ന ഞാനും
എന്നെ കൊന്നൊടുക്കാന്‍ വെമ്പുന്ന നിന്‍ജാ സ്വപ്‌നങ്ങളും‍.

ഒടുക്കം
------------
അവളുടെ സ്വപ്നങ്ങളിലെ വിലാപങ്ങള്‍ ഞാന്‍ കേള്‍ക്കുന്നില്ലേ? 
നിശ്ചലമാവുന്ന അവളുടെ ചിന്തകളെ ഞാന്‍ അറിയുന്നില്ലേ?

ഇല്ല!
ഞാന്‍ ഒന്നും കേള്‍ക്കുന്നില്ല! 
ഞാന്‍ ഒന്നും അറിയുന്നില്ല!

ഓര്‍മ്മകള്‍ തൂങ്ങിമരിച്ചിരിക്കുന്നു.
എന്‍റെ പ്രണയത്തെ ഞാന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തുകൊണ്ടിരിക്കുന്നു.

offbeat


അവളുടെ മനസ്സില്‍ നിറയെ ഭംഗിയുള്ള കലാപങ്ങള്‍ സൃഷ്ടിക്കുന്ന ചിന്തകളായിരുന്നു. അവളുടെ നിസ്സംഗതഭാവിക്കുന്ന കണ്ണുകളില്‍ ഞാനതുകണ്ടു. പിന്നെഞാന്‍ അവള്‍ ചിരിക്കുന്നത് കാത്തിരിന്നു. എപ്പോഴോപിറന്ന ആ ചിരിയുടെകൂടെ ഒരുകൂട്ടം ശലഭങ്ങളും പറന്നുപോയി.

**********************

ചിലയോര്‍മ്മകളുടെ വാലുകള്‍
എണ്‍പതിനായിരം കൊല്ലം
മറവിയുടെ കുഴലില്‍ ഇട്ടാലും
പഴയത് പോലെ നിറവാര്‍ന്നിരിക്കും...

എല്ലാം കവിതയാണ്..

അനുഭവങ്ങളെ ആവാഹിച്ചു വിരലുകള്‍
കോറിയിടുന്ന ചുവന്ന രക്തം കട്ടപിടിച്ച വാക്കുകള്‍...

മനസിന്റെ മറ്റൊരു മുഖത്തെ
വര്‍ണ്ണിച്ച പ്രണയാക്ഷരങ്ങള്‍.... 

നടപ്പാതകളില്‍ മുളെളറ്റു വേദനിക്കുന്ന
കാല്‍പാദങ്ങള്‍ ബാക്കി വെച്ച നൊമ്പരങ്ങള്‍.. 

എല്ലാം കവിതയാണ്.. 

ഞാനും നീയും പരസ്പരം കൈമാറുന്ന
ചിലമ്പിക്കുന്ന ഈ ശബ്ദങ്ങള്‍ പോലും..

നാടന്‍കോഴി

നമ്മുക്ക് നഷ്ടസ്വപ്നങ്ങളെ നമുക്ക് തിരിച്ചുപിടിക്കണം, എന്നിട്ട് മുള്‍വേലിയില്‍ ആണിയടിച്ചുതറയ്ക്കണം, എന്നിട്ട് അവയെനോക്കി പുച്ഛത്തോടെ ചിരിക്കണം, ചോരയുറ്റിപ്പിടയുന്ന ഓര്‍മകളെ വറ്റിച്ചു വാറ്റിന്‍റെ കൂടെ തൊട്ടുനക്കണം. പിന്നെയും പിടക്കുന്ന ഓര്‍മ്മകളെ കെട്ടിപ്പൂട്ടി കണ്ടെയ്നറിലാക്കി വിയറ്റ്നാമിലേക്കയക്കണം. കരിഞ്ഞ ഓര്‍മ്മകള്‍ മെഴുകിയ മനസ്സിന്‍റെ നിലങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കണം, ഹാര്‍പിക്‌ ഇട്ടു വൃത്തിയാക്കണം.

ഇനി നഷ്ടസ്വപ്നങ്ങളില്‍ മോഹഭംഗങ്ങളുടെ ചത്തുമരവിച്ച സുന്ദരമുഖങ്ങള്‍ മാത്രം മതി. മോഹങ്ങളെ കൊന്നുതള്ളിയ ആ കാലങ്ങളെ മറന്നു പകരം പുതിയ ഋതുക്കള്‍ക്ക് ഇടംനല്‍കണം. പുതുവസ്ത്രങ്ങള്‍ അണിയിച്ചു സുന്ദരനാക്കി നിര്‍ത്തണം. വീണ്ടും പ്രണയോര്‍മ്മകള്‍ കൊത്തിപ്പെറുക്കിത്തിന്നുന്ന നല്ല നാടന്‍കോഴികളാവണം.

ചില സ്വപ്‌നങ്ങള്‍ നടക്കാതെപോണം എന്നാലേ അതിന്‍റെ മൂല്യവും തീവ്രതയും അറിയുകയുള്ളൂ. 

:( 

sometimes i cry without knowing why.

ശമനം തരാത്ത രാത്രികള്‍.



ചിന്തകളെ മേയാന്‍ വിട്ട പകലുകള്‍ അവസാനിക്കുന്നിടത്ത് തുടങ്ങുന്ന യന്ത്രവല്‍കൃത സ്വപ്‌നങ്ങള് സൃഷ്ടിച്ച കാഴ്ചകളില്‍ മുങ്ങിനിവരുമ്പോള്‍ കണ്ടത് അവസ്ഥാന്തരങ്ങള്‍ നീട്ടിതുപ്പിയ സ്നേഹങ്ങളെയായിരുന്നു.

ഔദാര്യം തിങ്ങിയ ചിരികളില്‍ വിരിഞ്ഞ പ്രണയസത്യങ്ങള്‍ ചുരത്തുന്ന മഴപ്പാചിലുകള് വീഴ്ത്തിയതു അസഹ്യമായ വേദനകളായിരുന്നു.

വേനലിലൂടെ നടന്നു ദാഹിച്ച മനസ്സിനു ചഷകങ്ങളില്‍ സ്നേഹം വച്ച് നീട്ടിയ കാമം വഹിക്കുന്ന കണ്ണുകളുള്ള പെണ്‍കുട്ടി ഇറ്റിച്ച ദയയില്‍ മുഴുവന്‍ അവളുടെ ചിലമ്പിക്കുന്ന ശീല്‍കാരങ്ങളായിരുന്നു.

നിങ്ങളിലേക്ക്‌ വളരാന്‍ മഴയെ പുല്‍കാന്‍ ഇറങ്ങിയ വഴിവക്കുകളില്‍ കണ്ടത് ഇരുണ്ട ജീവിതത്തെ ഗര്‍ഭംധരിച്ച കരയുന്ന പാവം മനുഷ്യരെയായിരുന്നു.

ഞാന്‍ എന്നിലേക്ക് നോക്കുന്ന നേരങ്ങളില്‍, എന്നോട് തന്നെ കനിവ്കാണിക്കാത്ത നേരങ്ങളില്‍ പുലര്‍ന്നത് നിറങ്ങള്‍ മെഴുകിയ സ്വപ്‌നങ്ങള്‍ ഇടതിങ്ങിയ ശമനം തരാത്ത രാത്രികള്‍ മാത്രമായിരുന്നു.

നീയെന്നെ....

നീ എന്നിലേക്ക്‌ 
ഒരു മഴച്ചാല്‍ വെട്ടിതരിക.
ഞാനതില്‍ നിന്നൊരു 
സമുദ്രം ഉണ്ടാക്കിയെടുത്തു കൊള്ളാം..

നീ എന്നിലേക്ക് 
ഒരു പുഴയെ ഒഴുക്കി വിടുക.
നിന്റെ സ്നേഹങ്ങളെ 
ഞാനതില്‍ ഓളങ്ങളായി പ്രതിഫലിപ്പിച്ചോളാം

നീ എന്നിലേക്ക് 
നിന്റെ മനസ്സിനെ വിട്ടുതരിക.
ഞാന്‍ എന്നെന്നെക്കുമായി
അതെന്റെ ആത്മാവിനെ പുതപ്പിച്ചു കൊള്ളാം.

നീയെന്നെ
നിന്നിലേക്ക് വലിച്ചടുപ്പിക്കുക.
ഞാന്‍ നിന്റെ ഹൃദയതാളത്തില്‍ ലയിച്ചു 
അറിയാതെ മരണത്തിലേക്ക് ഉറങ്ങി കൊള്ളാം.

എന്നെ പ്രണയിക്കുക

മൌനത്തില്‍ ഒളിപ്പിച്ചുവച്ച സങ്കടങ്ങളെ മുലയൂട്ടി വളര്‍ത്തുന്ന നിന്റെ ഒളിച്ചോട്ടം നിര്‍ത്തുക? കണ്‍പോളകളില്‍ കനത്തു കിടക്കുന്ന വേദനകളെ ചുരത്താന്‍ ആ പാവം കണ്ണുകളെ അനുവദിക്കുക. എന്നെ പ്രണയിക്കുക.

പേടിപ്പെടുത്തുന്ന മഴ

മനസ്സിന്‍റെ ഒരു കോണില്‍ പെയ്യുന്ന സുഖമുള്ള മഴയാണു നീ. എന്‍റെ ആത്മാവിലേക്ക് തോടുവെട്ടി എന്‍റെ ഞാനെന്ന ഭാവത്തിന്‍റെ ഓരോ ഇഞ്ചിലും തിമിര്‍ത്തുപെയ്യുന്ന മഴ. വിരസതകള്‍ വിതച്ച മൗനങ്ങള്‍ ഓക്കാനിക്കുന്ന മുനയുള്ള ഓര്‍മ്മത്തുണ്ടുകള്‍ പെറുക്കിക്കളിക്കുമ്പോള്‍ വീണ്ടും വീണ്ടും നിന്നില്‍ നനയാന്‍ പ്രേരിപ്പിക്കുന്ന മഴ. എന്‍റെ ഹൃദയത്തെ പ്രളയത്തിലേക്ക് നയിക്കുന്ന പേടിപ്പെടുത്തുന്ന മഴ.

ഇനിയും മരിക്കാത്ത നൊമ്പരങ്ങള്‍

കാല്പനികതയുടെ അസ്ഥിവാരങ്ങള്‍ മാന്തുന്ന JCB വിടര്‍ത്തിയ കൂര്‍ത്ത പല്ലുകളില്‍ ഒട്ടിപിടിച്ചത് മരിച്ചു മണ്മറഞ്ഞു പോയ ഓര്‍മകളുടെ ഇനിയും മരിക്കാത്ത നൊമ്പരങ്ങള്‍... 

തന്മയത്വം.



അകലങ്ങളില്‍ മരിച്ചുവീഴുന്ന സ്നേഹത്തിന്റെ നിഴലിനെ നീ നോക്കാതിരിക്കുക. നിന്റെ കണ്ണുകളില്‍ തഴച്ചുവളരുന്ന മഴമേഘങ്ങളെ നീ പെയ്തൊഴിയിപ്പിക്കുക. ഉണങ്ങിവരണ്ട  നിലങ്ങളില്‍ പിടഞ്ഞു നീങ്ങുന്ന സമയങ്ങളെ നിന്റെ കണ്ണുനീര്‍ കൊണ്ട് സ്‌നിഗ്‌ധമാക്കുക. നിന്റെ മനസ്സിലെ മെലിഞ്ഞുണങ്ങിയ പ്രണയത്തിനെ നീ ആദ്രതയോടെ പുണരുക. നിന്റെ ബുദ്ധിയുടെ താക്കോല്‍ പഴുതില്‍ നീ നിന്റെ മനസ്സാക്ഷിയെ ഒളിപ്പിക്കുക. നിന്റെ ചിരിയില്‍ വിടരുന്ന കാരുണ്യത്തെ നീ ഒരു മരമായ്‌ വളര്‍ത്തുക. നിന്റെ പ്രണയത്തെ വേര്‍പ്പെടുത്തി ആ മരത്തെ നീ പുഷ്ടിപ്പെടുത്തുക.

എനിക്കെന്നെ ഇനിയും നഷ്ടപ്പെടാന്‍ വയ്യ.


നീല വിരിച്ച ചതുപ്പില്‍ പതുക്കെ നീങ്ങുന്ന മഴമേഘങ്ങളെത്തേടി ഞാന്‍ ഇനിയും എന്തിനാ ഇങ്ങനെ അലയുന്നതെന്തിനെന്നറിയാമോ?.

എന്‍റെ ചെവികളില്‍ അടവിരിച്ച ചെറുപക്ഷികളെ നീ കണ്ടിട്ടുണ്ടോ? അവയെന്തിനു പാറിപ്പോവാതെ വെറുതെ എന്തിനെന്‍റെ ചൂടുപറ്റി അണച്ചുകിടക്കുന്നു? ഞാന്‍ പ്രതിഫലിപ്പിക്കുന്ന എന്‍റെ മുഖങ്ങളില്‍ എവിടെയെങ്കിലും നീ എന്നെ കണ്ടിട്ടുണ്ടോ?

എന്‍റെ കണ്ണകള്‍ അലസമായി ഉറങ്ങുമ്പോള്‍ മനസ്സില്‍ പതുങ്ങിപ്പിടിച്ചു കിടക്കുന്ന നിശാശലഭങ്ങള്‍ ചിറകു വിടര്‍ത്താന്‍ തുടങ്ങുന്നു. മനസ്സിന് കൈകള്‍ വളര്‍ന്നു അതെന്‍റെതന്നെ ചങ്കിനു ഞെക്കിപ്പിടിക്കുന്നു.

മനസ്സില്‍ ഒന്നും തോന്നുന്നില്ല. എന്‍റെ എല്ലാ മൗനങ്ങള്‍ക്കും അര്‍ത്ഥം കല്‍പ്പിക്കുന്ന സ്വപ്‌നങ്ങളുണ്ട്. അതില്‍ വിഷാദത്തിന്‍റെ ചവിട്ടുനാടകങ്ങളിള്‍ ആരങ്ങേരുന്ന വിരസമായ കാഴ്ചകള്‍ മാത്രം.

ഞാന്‍ മൗനിയായിരിക്കുന്നതാണ് ഉത്തമമെന്നു ഞാന്‍ തന്നെ പറയുന്നു. ഇനി മനസ്സിന്‍റെ വാതിലുകള്‍ തുറന്നിടാം. വീര്‍പ്പുമുട്ടുന്ന വിഹ്വലതകള്‍ ഒഴുകിപ്പോവട്ടെ. എനിക്കെന്നെ ഇനിയും നഷ്ടപ്പെടാന്‍ വയ്യ.

കത്തുന്ന മെഴുകുതിരി

ആത്മാവിനു സങ്കടങ്ങള്‍ കടം കൊടുക്കുന്ന മനസ്സിന്‍റെ നിഴലിനു ചിറകുണ്ട്. പറന്നകന്നുപോവുന്ന സ്വപ്‌നങ്ങളും ഉണ്ട്. എന്നെ തേടിവരുന്ന പക്ഷികളും ഉണ്ട്. എന്‍റെ മുതുകില്‍ ഒട്ടിച്ചുവച്ച കത്തുന്ന മെഴുകുതിരികളും അതില്‍ നിന്ന് ഇറ്റുവീഴുന്ന മെഴുകുതുള്ളികള്‍ പൊള്ളിച്ച എന്‍റെ മോഹങ്ങളും ഉണ്ട്.

എല്ലാവരും ഉറങ്ങിയിട്ടും ഞാന്‍ മാത്രം എന്തേ ഉറങ്ങാത്തൂ.

ശൂന്യതയ

നിലാവിന്റെ നിഴലുകള്‍ പന്തല്‍വിരിക്കുന്ന രാത്രികളില്‍ ഉറങ്ങാതെ കണ്ട സ്വപ്നം പോലെ സുന്ദരമാണ് എന്റെ മനസ്സിലെ ശൂന്യതയും. മനസ്സിന്റെ അകത്തളങ്ങളില്‍ ഒന്നിനും ഏതിനും നികത്താനാവാത്ത ആ ഭാവത്തെ അല്ലെങ്കില്‍ മനസ്സിനെ കുത്തി നോവിക്കുന്ന ആ അനുഭൂതിയെ ഇക്കാലമത്രയും ഞാന്‍ ഏകാന്തത എന്നാണ് വിളിച്ചിരുന്നത്‌. 

അര്‍ത്ഥമില്ലാത്ത ചിരി.

പ്രണയം മനുഷ്യന്‍െറ ദൈവികഭാവമാണെന്ന ബോധം മറ്റെല്ലാവരെക്കാളും അവള്‍ക്കുണ്ടായിരുന്നു. പ്രണയത്തെക്കുറിച്ച് ഭൂമിയിലെ സകലജീവികളുടെയും കാഴ്ചപ്പാടുള്‍ ഒന്നേയോള്ളൂവെന്ന് അവളെപ്പോഴും പറയും. 

"പ്രണയിക്കുക അതിലേറെ കാമിക്കുക."

അന്നൊരിക്കല്‍, പകലിന്റെ തുടക്കത്തില്‍ പൊഴിഞ്ഞുകിടന്ന പൂക്കള്‍ പെറുക്കിയെടുത്ത് അവളൊരു സ്നേഹത്തിന്റെ മാലയുണ്ടാക്കി. അതിന്റെ ഗന്ധം മൂക്കില്‍ തള്ളിക്കയറുമ്പോള്‍ അവള്‍ ചിരിയോടെ അതെന്നെയണിയിച്ചു. എന്നിട്ട് പറഞ്ഞു. 

"നിങ്ങളുടെ നെടുവീര്‍പ്പുകളെ എനിക്ക് തരിക. എന്റെ ഹൃദയത്തിന്റെ ഒരു പാതി മാത്രം എടുക്കുക. എന്റെ ശരീരത്തെ സ്പര്‍ശിക്കാതെ ഈ ജീവിതം മുഴുവന്‍ എന്നെ പ്രണയിക്കുക." 

എന്നിട്ടവള്‍ ചിരിച്ചു. ഒരര്‍ത്ഥമില്ലാത്ത ചിരി.

പെയ്തൊഴിഞ്ഞ സ്വപ്‌നങ്ങള്‍

ശുഷ്കിച്ച മെലിഞ്ഞുണങ്ങിയ ചിന്തകളെ പ്പേറി കുറെദൂരം നടന്നപ്പോള്‍ മനസ്സിന് വിശന്നു. തണല്‍ എവിടെയുമില്ല! എങ്ങും വറ്റിവരണ്ട കരിയിലക്കാഴ്ചകള്‍ മാത്രം. വഴിയിലെ ഉണങ്ങിയ മരങ്ങളെ നോക്കി മനസ്സ് നെടുവീര്‍പ്പിട്ടു. കൊഴിഞ്ഞ ഇലകളെ ചികയുന്ന പക്ഷികള്‍ തിരയുന്നതെന്തെന്നറിയാന്‍ മനസ്സിന് ആകാംക്ഷയായിരുന്നു. ഒന്നും കിട്ടാതെ പറന്നകലുന്ന പക്ഷിളുടെ സങ്കടം മനസ്സിനെ പിന്നെയും തളര്‍ത്തി.

ചിന്തകള്‍ ദാഹിച്ചു തളര്‍ന്നിരിക്കുന്നു. വിശപ്പും ദാഹവും സഹിക്കാന്‍ കഴിയാതെ കരയുന്ന ചിന്തകളെ ഇടുങ്ങിയ മനസ്സിന്റെ ഇരുട്ടില്‍ തളച്ചിടാന്‍ മനസ്സിനു കഴിഞ്ഞില്ല. കാഴ്ചകളെ മറച്ചു കണ്ണുകളെ ഉറക്കാന്‍ ശ്രമിച്ചു. അവ ഉറങ്ങിയില്ല. കണ്ണുകള്‍ ചിന്തകളുടെ ചാരന്‍മാരായിരുന്നു. ചുണ്ടുകള്‍ വരണ്ടു കിടന്നു. ചുംബനങ്ങള്‍ സ്വപ്നം കാണുന്നതിനാല്‍ ചുണ്ടുകളെ ചിന്തകള്‍ക്ക് പുച്ചമായിരുന്നു. ചുവന്നു തുടുത്ത അവയെ കണ്ണുകള്‍ അസൂയയോടെ വെറുത്തു.

മനസ്സിന് തളര്‍ച്ചവന്നു. ഇനിയും ജീവിക്കണം എന്നുണ്ടെങ്കില്‍ ഈ നശിച്ച ചിന്തകള്‍ ഇല്ലാണ്ടാവണം. എന്നാലെ വീണ്ടും സ്നേഹങ്ങള്‍ വരൂ. സ്നേഹം വന്നാലെ മനസ്സിന്റെ ചുവരുകളിലാണ്ടുപോയ വേരുകള്‍ ശക്തിപ്പെടൂ. വേരുകള്‍ ഉറച്ചാല്‍ പുതിയ പ്രണയങ്ങള്‍ തളിരിടും. സ്വപ്‌നങ്ങള്‍ വിരുന്നുവരും. വീണ്ടും സന്തോഷത്തിന്റെ നിറവിലേക്ക് മനസ്സ് ഒഴുകും. പക്ഷെ അതിനു തടസ്സം നില്‍ക്കുന്ന ഈ നശിച്ച ചിന്തകളെ കൊല്ലണം. മനസ്സ് തീര്‍ച്ചപ്പെടുത്തി.

അന്ന് നിലാവ് വിരുന്നുപോയ സമയത്ത് മനസ്സ് ഓര്‍മ്മകളെ രാകിമിനുക്കിവെച്ചു. ദാഹിച്ചുവലഞ്ഞ ചിന്തകള്‍ മയങ്ങിയ നേരത്ത് ഇരുളില്‍ മറഞ്ഞുനിന്ന് മുനയുള്ള ഓര്‍മ്മകളെക്കൊണ്ട് മനസ്സ് ചിന്തകളെ ആഞ്ഞുകുത്തി. ഓര്‍മകളുടെ മൂര്‍ച്ചയുള്ള അറ്റങ്ങള്‍ ചിന്തകളുടെ ആഴങ്ങള്‍ തേടിച്ചെന്നു. അങ്ങനെ മനസ്സ് ചിന്തകളെ കുത്തിക്കൊന്നു. ചോരയോലിച്ച ചിന്തകളെക്കണ്ട് കണ്ണ് കരഞ്ഞു. കണ്ണുനീരോലിച്ചു ചുണ്ടുകള്‍ ഉണര്‍ന്നു. വരണ്ട ചുണ്ടുകള്‍ കണ്ണുനീര്‍ തട്ടി നീറി. ഇടുങ്ങിയ മനസ്സില്‍ ചിന്തകള്‍ പിടഞ്ഞു ചത്തു.

ചിന്തകള്‍ കൊലചെയ്യപ്പെട്ടനേരം മനസ്സ് പുതിയ പട്ടങ്ങളുമായി വീണ്ടും കാറ്റില്ലാത്ത വരണ്ട നിലങ്ങളില്‍ എന്തോ തേടിനടന്നു. അന്നേരം കണ്ണിനു മുകളില്‍ തഴച്ചു വളര്‍ന്നിരുന്ന പുരികങ്ങള്‍ ആശ്ചര്യത്തിന്റെ മുദ്ര തിരഞ്ഞു. ചുണ്ടുകള്‍ വിളറിക്കരഞ്ഞു. കുറ്റബോധത്തില്‍ മനസും കരഞ്ഞു.

പുലര്‍കാലങ്ങളില്‍ സ്വപ്നങ്ങളെത്തട്ടി മനസ്സുണര്‍ന്നു. ഋതുക്കള്‍ മാറിവരുന്ന സമയമാണ്. പ്രണയങ്ങള്‍ ഓടിക്കളിക്കുന്ന വിളനിലങ്ങളില്‍ മനസ്സ് സന്തോഷത്തോടെ ഓടിനടന്നു‍. സ്നേഹിക്കപ്പെടാന്‍ വെമ്പിയ മനസ്സ് എല്ലാം മറന്നു. ആര്‍ത്തിയോടെ വിളനിലങ്ങളിലെ ചളിപൂഴ്ത്തിക്കിടന്നു. വരാന്‍ പോവുന്ന ചുംബനസീമകളില്‍ പൊഴിയുന്ന മഴകളെ ഓര്‍ത്ത്‌ ചുണ്ടുകള്‍ വിളര്‍ച്ചയെ അതിജീവിച്ചു. അപ്പോഴും കണ്ണുകള്‍ പുതിയ കാഴ്ചകള്‍ കണ്ടു ആശ്ചര്യം കൂറിനിന്നു.

the PAIN & the Remedy

the PAIN
-------------------
all the day
all the way
I walked alone..

when I met you
I thought 
the journey was over..

I was wrong. 
it was just the 
beginning...

and you know something.. 
am still alone. 
and I love to walk alone. 

the Remedy
-------------------------
എന്റെയുള്ളില്‍ എന്നെ സ്നേഹിക്കുന്ന ഒരു ഞാനുണ്ട്, ആ ഞാന്‍ എത്ര ദുഷിച്ച ഞാനെന്നറിയില്ല. നിന്നെ വെറുക്കാന്‍ നിന്‍റെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ചു തരുന്ന ഞാന്‍. മുള്ളാണി കൊണ്ട് മുറിവേറ്റ മനസ്സിനെ പുതയ്ക്കുന്ന ചിരികളില്‍  സ്വയം സ്നേഹിക്കുന്ന ഞാന്‍. കണ്ണ് കരയുമ്പോള്‍ മനസ്സിനെ ചിരിപ്പിച്ചു പണ്ടാറടക്കുന്ന ഞാന്‍. എന്നെ ജ്ഞാനിയാക്കുന്ന ഞാന്‍. 

എനിക്കു വീണ്ടും മഴ നനയണം!




തണുത്തകാറ്റ് വരുമ്പോള്‍ മനസ്സ് കൊതിക്കും തണുത്ത മഴകൂടി വന്നെങ്കിലെന്ന്. മഴനനഞ്ഞാല്‍ പനിപിടിച്ചാലോ എന്ന പേടിയായിരുന്നവള്‍ക്ക്.

പക്ഷെ എന്റെ നിശ്വാസങ്ങള്‍ കൊടുങ്കാറ്റടിപ്പിച്ചു മഴനീക്കിയിരുന്നു. ഇപ്പൊ തെളിഞ്ഞ ആകാശം മാത്രം. നേര്‍ത്ത കനിവുണ്ട് സൂര്യരശ്മികള്‍ക്ക്. പകല്‍ തുടങ്ങുന്ന ചെറിയ ചൂടില്‍ ഉള്ളിലെ ഞാനെന്ന ഭാവവും നിശാശലഭങ്ങളും ഉറങ്ങിയിരിക്കുന്നു.

വറ്റി വരണ്ട കനല്‍ കാടുകളാണ് പകല്‍സ്വപ്നങ്ങളില്‍, ഞാനെന്‍റെ സ്വപ്‌നങ്ങള്‍ പറിച്ചു നടാന്‍ നിലം തിരയുകയായിരുന്നു. താഴ്വരകളില്‍ എവിടെയെങ്കിലും മനസ്സിനെ തണുപ്പിക്കുന്ന തണുത്ത മഴ കിട്ടുന്ന ചതുപ്പുകള്‍ അന്വേഷിച്ചു നടക്കുകയായിരുന്നു. അവളുടെ മനസ്സില്‍ ചുവന്ന തുലിപ് വിരിഞ്ഞ കുന്നുകളും സ്വപ്നങ്ങള്‍ക്ക്  തണലേറ്റു വളരാന്‍ സ്വര്‍ണ്ണ മേഘങ്ങള്‍ തണല്‍ വിരിച്ച, മഞ്ഞമാതളം വിരിഞ്ഞ, വൃഷ്ടിയുള്ള ചുവന്ന മണ്ണുള്ള വൃഷ്ടി പ്രദേശങ്ങളും ഉണ്ടായിരുന്നു. എല്ലാം ഉണ്ടായിരുന്നു.. എന്നിട്ടും!

"ഞാന്‍ മഴനനയാണോ അതോ കുട ചൂടാണോ?"
ആ ചോദ്യങ്ങള്‍ എന്നെ നിശബ്ധനാക്കി.

അവള് തന്നെ മറുപടി പറഞ്ഞു.
"പോപ്പിക്കുടയാണേല്‍ ചൂടാം അല്ലെ?"

പിന്നെ എന്നോട് ചോദിച്ചു.
"നിനക്ക് മഴ നനയാണോ?"

എനിക്കുത്തരമില്ലായിരുന്നു.
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കി നിര്‍ത്തി അവളെന്നെ നോക്കി നെടുവീര്‍പ്പിട്ടു.

വീണ്ടും സ്വപ്‌നങ്ങള്‍. സ്വപ്നങ്ങളുടെ ചൂടില്‍ ഞാന്‍ വിയര്‍ക്കുകയായിരുന്നു. അവളുടെ ചുണ്ടുകളിലെ മധുരപ്പാടങ്ങളില്‍ ഞാന്‍ എന്റെ പ്രണയത്തിന്റെ സത്തയെ നടുകയായിരുന്നു. അവളുടെ ഇടതിങ്ങി വളര്‍ന്ന കണ്‍പീലികള്‍ക്കുള്ളില്‍ ഞാന്‍  ഉറവവറ്റാത്ത കണ്ണീര്‍തടം വെട്ടുകയായിരുന്നു. അവളുടെ കരിമുടിച്ചുരുളിലെ കൈതപ്പൂമണത്തിന്റെ ഗന്ധത്തില്‍ സ്വര്‍ഗത്തിലെ ഫലങ്ങള്‍ വിളവെടുക്കുകയായിരുന്നു. നെടുവീര്‍പ്പിന്റെ കൊടുംങ്കാറ്റടിച്ചപ്പോള്‍ ഞാന്‍ അവളുടെ നനുത്ത രോമാങ്ങള്‍ക്കിടയില്‍ ഒളിഞ്ഞു നിന്നു.

"വേണ്ട എനിക്കൊന്നും വേണ്ടാ ഈ കാവ്യാത്മകമായ നിമിഷങ്ങളില്‍ ഞാന്‍ വെറുതെ ജീവിച്ചോളാം." അതു പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ വഹിച്ചു കൊണ്ടുവരുന്ന പെരുമഴയെ ഞാന്‍ മാനത്ത് കണ്ടു.

ആ പെരുമഴ പെയ്യുന്നതിനു മുന്‍പേ അവള്‍ നേരത്തെ പറഞ്ഞ മഴയില്‍  നനയാന്‍ തോന്നിയെനിക്ക്. മഴയില്‍ കുളിച്ചു എന്നെന്നെക്കുമായി അവളില്‍ എരിഞ്ഞണയണമെന്നു തോന്നി.

എനിക്കിനിയും ജീവിക്കണം.

അകലത്ത് കറുത്തപാറകല്ല്‌ തളിര്‍ത്ത മരങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന ഞാനെന്ന സത്വം. എന്റെ മനസ്സില്‍ നിറയെ സ്വപ്‌നങ്ങള്‍ വളര്‍ന്നിരിക്കുന്നു.

ചില സ്വപ്‌നങ്ങള്‍ എന്റെ മനസ്സിനെ വള്ളിചുറ്റി ഇലകള്‍ പടര്‍ത്തിയിരിക്കുന്നു. അതില്‍ നിശാശലഭങ്ങള്‍ കൂട്കൂട്ടിയിരിക്കുന്നു. ചില സ്വപ്നങ്ങള്‍ക്ക് പല്ല് മുളച്ചിരിക്കുന്നു. പല്ല് മുളച്ച സ്വപ്‌നങ്ങള്‍ പാറകല്ല്‌ തളിര്‍ത്ത മരത്തിന്റെ ശിഖരങ്ങളെ ചവച്ചരച്ചു തിന്നുന്നുന്നു. അത് കണ്ടു നില്‍ക്കുമ്പോള്‍ എന്നിലേക്ക് വരുന്ന ഭീതിയെ എനിക്ക് കാണാം.

പാറകല്ലുകള്‍ ഭക്ഷിക്കുന്ന എന്റെ സ്വപങ്ങളുടെ ഭാരം മൂലം ഞാന്‍ ഭൂമിയിലേക്ക്‌ ഊര്‍ന്നു പോവുന്നു. എന്റെ മനസ്സിന്റെ ചിറകുകള്‍ മണ്ണിനടിയിലാണ്ടു പോയിരിക്കുന്നു. എന്നിലൊറ്റപ്പെട്ട ഞാനെന്ന ഭാവം ഒരു ചില്ലുകുപ്പിയിലടക്കപ്പെട്ട പ്രാണിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും പറന്നു യാഥാര്‍ത്യങ്ങളെ തേടി സുതാര്യഭിത്തിയില്‍ ചെന്നിടിക്കുന്നു.

സ്വാതന്ത്ര്യം നഷ്ടമായതു

ഞാന്‍ നത്തോലിയെ കുറിച്ച് പറഞ്ഞപ്പോള്‍ അവള്‍ സ്വപ്നം കണ്ടത് തിമിംഗലത്തെ ആയിരുന്നു.

ചെളിപിടിച്ച അയകളില്‍ തൂക്കിയിട്ട മനസ്സിന്റെ ഒരറ്റം മണ്ണില്‍ തട്ടിനിന്നിരുന്നു. ചുരുങ്ങിയ ദിവസങ്ങളില്‍ വേരു പടര്‍ത്തിയ ഞാന്‍ അവളുടെ ചിന്തകളില്‍ സ്വപ്‌നങ്ങള്‍ തിങ്ങിനിറഞ്ഞ കാടുകള്‍ സൃഷ്ടിച്ചു. അതിന്റെ നടുവിലൊരു ചെറിയ അഗ്നിപാര്‍വതം കണക്കെ ഞാന്‍ സ്വയം പുകഞ്ഞു നിന്നു.

കട്ടപിടിപ്പിച്ച ഇരുട്ടിന്റെ ചുമരുകളില്‍ ചാരി തളര്‍ന്നിരുന്ന എന്റെ മുതുകില്‍ ഒരു മരം പോലെ മുളക്കുകയായിരുന്നു അവളെന്ന സ്വപ്നം. എന്നെ കെട്ടിവലിക്കുന്ന നഷ്ടബോധങ്ങള്‍ പകച്ചു നിന്നു. കുതറിമാറുന്ന ഞാനെന്ന ഭാവം പിന്നീടെപ്പോഴോ അവള്‍ക്കു മുന്നില്‍ കീഴടങ്ങി. അത് കണ്ടവള്‍ ചിരിച്ചു.

പച്ചമണ്ണിന്റെ ഗന്ധം മൂക്കില്‍ കയറുന്ന വിധത്തില്‍ എന്റെ മുഖം നിലത്തമര്‍ന്നു കിടന്നു. അഹങ്കാരത്തോടെ മേഘങ്ങളെ കയറിട്ടു പറത്തുന്ന എന്റെ ഞാനെന്നഭാവം ദയകാണിച്ചു. ഞാന്‍ എന്നിലേക്ക്‌ ഒട്ടിയിരുന്നു. ഞാന്‍ എന്റെ മുഖപടം പറിച്ചെറിഞ്ഞു. എനിക്കെന്‍റെ സ്വാതന്ത്ര്യം നഷ്ടമായി.

എന്നിലൊരു മരം വളരുന്നു

നീളമേറിയ നിഴലുകള്‍ പരത്തിയ ആല്‍മരങ്ങള്‍.
ഋതുക്കള്‍ ഒഴുകിവരുന്ന പച്ചില മണമുള്ള കാറ്റുകള്.
ചിതലരിക്കുന്ന ഓര്‍മ്മകളുടെ കുമ്പസാരങ്ങള്.
പൊളിഞ്ഞു വീഴുന്ന ചുമരുകള്‍ പറയുന്ന പഴങ്കഥകള്‍.
എന്റെ മുടിയിടുക്കുകളില്‍ തഴച്ചു വരുന്ന താഴുതാമകള്‍.

എല്ലാമുറങ്ങിയിട്ടും ഞാനെന്നെ നോക്കി നെടുവീര്‍പ്പിടുന്ന നേരം
പകപോക്കുന്ന ഇരുട്ട് മാത്രം ബാക്കിയായി.

വിരൂപത

കാല്പനികതയുടെ താഴവരകളില്‍ എവിടെയോ തളിരിട്ട പ്രണയത്തില്‍ മുങ്ങിത്താഴന്ന എന്റെ മനസ്സിനു ഇനി തിരിച്ചു വരാന്‍ കഴിയില്ല. സ്വപ്നങ്ങളുടെ കിളിവതിലുകളില്‍ ഒളിഞ്ഞുനോക്കുന്ന നേര്‍ത്ത വികാരമായി അതെന്നെ മടക്കുകളില്ലാത്ത മേഘകെട്ടുകളിലെക്ക് പൂര്‍ണ്ണമായും താഴ്ത്തിയിരിക്കുന്നു. എന്റെ പഴയ ജന്മത്തെ പൊതിഞ്ഞു കിടക്കുന്ന ഓര്‍മ്മകളും നിരാശകളും എന്നെ വരിഞ്ഞു കെട്ടിയിരിക്കുന്നു. ഞാനെന്ന സത്വം അതിലാണ്ട് കിടക്കുന്നു.

ഗാഢമായ നിശ്ശബ്ദതയില്‍ എന്റെ മനസ്സ് കരയുമ്പോഴും ഒരു കോണില്‍ അവളുടെ നേര്‍ത്ത ചിരികള്‍ എനിക്ക് കേള്‍ക്കാം..

എനിക്കൊരു തിരിച്ചുവരവ്...  അതില്ല. പുതിയ ലോകത്ത് എന്റെയീ എളിയ വിരൂപതയില്‍ ഞാന്‍ സന്തുഷ്ടനാണ്.. അതില്‍ ഞാന്‍ ആനന്ദം കണ്ടത്തുന്നു.. 

നിഴലുപറ്റി ഞാനും നീയും.

മൗനത്തിലുറങ്ങുന്ന പ്രണയത്തിന്‍റെ പക്ഷികള്‍ കാണുന്ന സ്വപ്നങ്ങളുണ്ട്‍. അതിലെന്നും ഋതുക്കളുടെ പിറകെയായി വരുന്ന മനസ്സിന്‍റെ നൊമ്പരങ്ങളുമുണ്ട്‍. അതിനിടയില്‍ സ്വപ്നങ്ങളുടെ നിഴലുപറ്റി ഞാനും നീയുമുണ്ട്.

നിരാലംബമായ സ്വപ്നങ്ങളെ കൂട്ടുപിടിച്ച് നീയെന്‍റെ മനസ്സിനെ പ്രണയത്തിന്‍റെ സങ്കീര്‍ണ്ണതകളിലേക്ക് കൂട്ടിക്കൊണ്ടുപോവും. വഴിതെറ്റിയ കുട്ടിയെപ്പോലെ ഞാനവിടെ പക്ഷികളുടെ സ്വപ്നങ്ങളെ തിരയുന്ന നേരം അതിനുള്ളിലെവിടെയോ തേങ്ങുന്ന നിന്‍റെ സ്വപ്‌നങ്ങങ്ങളെ നീ കാണിച്ചു തന്നു‍.

നീ തടങ്കലിലിട്ട നിന്‍റെ പ്രണയ സ്വപ്‌നങ്ങളെ.