ഹോട്ട് ചോക്ക്ലറ്റ്‌

വിധു വരുന്ന ദിവസമാണ് ഇന്ന്. അവളുടെ വിവാഹ ശേഷം ആദ്യമായി തന്നെ കാണണം എന്ന് പറഞ്ഞപ്പോള്‍ മനസ്സില്‍ പഴയ ഓര്‍മ്മകള്‍ ഒന്നൊന്നായി കടന്നു വന്നു. നിത്യമായി ആര്‍ക്കും വേണ്ടതിരുന്ന സിദ്ധാര്‍ത്ന്റെ അഭിലാഷങ്ങളും സ്വപ്നങ്ങളും ചെറിയ ചെറിയ സംഭാഷണങ്ങള്‍ക്കിടയില്‍ വിലക്ക് വാങ്ങിയ വിധു പെട്ടെന്നൊരു ദിവസം അവന്റെ നെഞ്ചു പൊളിച്ചു അവളുടെ പുതിയ ജീവിതത്തിലേക്ക് ഓടുകയായിരുന്നു. പെട്ടെന്നുള്ള ആഘാതം സിദ്ധാര്‍ത്നെ നിര്‍വികാരനാക്കി. അര്‍ത്ഥമില്ലാതെ അലയുന്ന ഒരു കര്‍ക്കിടകത്തിലെ കാറ്റിനെപ്പോലെ സിദ്ധാര്‍ഥ് നടന്നു. പുഞ്ചിരിക്കുന്ന മുഖങ്ങള്‍ക്കു തിരിച്ചു കൊടുക്കാന്‍ മറുചിരികള്‍ തീര്‍ന്നപോലെ സിദ്ധാര്‍ഥ് പരിചയമുള്ളവരെ അവജ്ഞയോടെ കടന്നു പോവും. എന്തുകൊണ്ട് ഞാനിങ്ങനെയായി എന്നാലോചിക്കുമ്പോള്‍ ഓര്‍മ്മവരുന്ന വിധുവിന്റെ മുഖം.

പിന്നെ വളരെ പെട്ടെന്ന് സിദ്ധാര്‍ഥ് അവളെ മറക്കുകയായിരുന്നു. മറവികള്‍ക്ക് മറുമരുന്ന് പുതിയ അനുഭവങ്ങളെ ക്ഷണിക്കുകയാണെന്ന പുതിയ അറിവില്‍ മഴ നനഞ്ഞും അതിലലിഞ്ഞും പല ദിവസങ്ങളിലായി അവളെ തീര്‍ത്തും മറന്നു കളഞ്ഞു. സിദ്ധാര്‍ഥ് ചില നേരത്ത് ഒരു സിഗരിറ്റില്‍ പഴയ ഓര്‍മകളെ തിരി കൊളുത്തി ഒരു ചെറു ചിരിയോടെ അതില്‍ത്തന്നെ എരിച്ചു തീര്‍ത്തു. നിദ്രയില്‍ സ്വപ്നസങ്കല്‍പത്തിലൂടെ ആഗ്രഹസംപൂര്‍ത്തി നേടുന്ന മനസ്സിന്റെ മേലെ മൂടിയിട്ട കിടക്ക വിരിപ്പ് മാറ്റിയിടുമ്പോള്‍ ശബ്ദമില്ലാതെ ഏങ്ങലിടിച്ചു കരയുന്ന മനുഷ്യന്റെ നഗ്നമായ ഹൃദയം പിടക്കുന്ന സ്വപ്നം സിദ്ധാര്‍ത്ഥന്റെ രാത്രികളെ ആലോസരപ്പെടുത്തി. അലസമായ ഓരോ ദിവസങ്ങളും സിദ്ധാര്ഥ് ഒരു അഭയാര്‍ഥിയെ പോലെ ഇന്ന് വരെ ജീവിച്ചു തീര്‍ത്തു.

*************

തൊപ്പിയിട്ട് ഊരവളച്ചു നില്‍ക്കുന്ന കോഫീ ഷോപ്പ് ജീവനക്കാരന്‍ മുന്നില്‍ വന്നപ്പോള്‍ സിദ്ധാര്‍ത്ഥന്‍ മനുഷ്യനായി.

"വണ്‍ ഹോട്ട് ചോക്ക്ലറ്റ്‌" ഓര്‍ഡര്‍ കൊടുത്ത് വിധുവിന്റെ മുഖത്ത് നോക്കി അവളോട്‌ അവള്‍ക്കിഷ്ടമുള്ളത് പറയാന്‍ എന്നവണ്ണം. പണ്ട് അവളോട്‌ ചോദിക്കാതെ രണ്ടു ഹോട്ട് ചോക്ക്ലറ്റ് ഓര്‍ഡര്‍ ചെയ്യാറുള്ളതാണ്.

വിധു വല്ലാണ്ടായി. മുന്നിലെ മെനു എടുത്തു ഒന്ന് വിരലോടിച്ച ശേഷം ഒന്ന് അമാന്തിച്ചു നിന്നൂ.

"എനിക്കും ഹോട്ട് ചോക്ലേറ്റ് മതി"

സിദ്ധാര്‍ഥ് ഒരു ചിരി വരുത്തി. ആ ചിരിയുടെ പകുതി അവള്‍ കടമെടുത്തു പറഞ്ഞു.

"നീയി ചോക്ക്ലറ്റ് മോന്തി മോന്തി നിന്റെ കവിള്‍ തടിപ്പിച്ചു നടന്നോ"

ഒന്ന് തലയാട്ടി, സിദ്ധാര്‍ഥ് മിണ്ടിയില്ല. സിദ്ധാര്‍ത് അവളെ കാണുകയായിരുന്നു. വിധു പഴയതിലും ഭംഗി കൂടിയിരിക്കുന്നു. പണ്ടത്തെ അവളുടെ ശുഷ്ക്കിച്ച മുലകളല്ല ഇപ്പോള്‍. അശേഷം മാറിയിരിക്കുന്നു, കണ്ണുകളുടെ തിളക്കം, പുതിയ രീതിയിലുള്ള വസ്‌ത്രധാരണം, ആഭരണങ്ങള്‍.


*************

ഹോട്ട് ചോക്ലേറ്റ്‌ നുണയുന്നതിനിടയില്‍ വിധു ചോദിച്ചു "എന്താ സിദ്ധാര്‍ഥ് ഇത് വരെ കാണാത്ത പോലെ?"

വീണ്ടും തലയാട്ടി, ഒന്നിമില്ല എന്നാ ഭാവത്തില്‍.
അവളെന്തോക്കെയോ ചോദിച്ചു കൊണ്ടിരുന്നു, ജോലിയെ കുറിച്ച്, വീട്ടില്‍ അച്ഛനെ കുറിച്ച്, സിദ്ധാര്‍ത്ന്റെ സാമുറായ്‌ ബൈക്കിനെ കുറിച്ച്. എല്ലാത്തിനും തലയാട്ടിയും മൂളിയും സിദ്ധാര്‍ഥ് ഉത്തരം കൊടുത്തു.

പിന്നെ മൗനം.

സിദ്ധാര്‍ഥന്റെ ചെവിയില്‍ കോഫി ഷോപ്പിന്റെ മൂകതക്കപ്പുറത്തുനിന്നും പഴയ ഓര്‍മകളിലെ വിധുവിന്റെ ചിരികള്‍ മുഴങ്ങിക്കേട്ടു. അവളുടെ ചുണ്ടുകള്‍ ഉരയുമ്പോള്‍ പണ്ട് മനസ്സില്‍ താലോലിച്ച ആ ചിരികളില്‍ ഓര്‍മകളുടെ വേറൊരു അറ്റത്തേക്ക് സിദ്ധാര്‍ത് മാഞ്ഞു പോയി. ഓര്‍മകളില്‍ കാമാതുരനായ സിദ്ധാര്‍ത്ഥ് അവളുടെ ദേഹത്ത് സ്വാതന്ത്യം കാണിച്ചതും, ക്ഷമ ചോദിച്ചു കരഞ്ഞതും, അവള്‍ സാന്ത്വനിപ്പിച്ചതും എല്ലാം. നഷ്ടപെടാന്‍ സിദ്ധാര്‍ത്ഥന് ഒന്നുമില്ലായിരുന്നു, വിധു; പരമാര്‍ത്ഥം! അവള്‍ക്കായിരുന്നു എല്ലാം നഷ്ടപ്പെട്ടത്. പക്ഷെ ആലസ്യം എനിക്കും.

*************

"നീ എന്തിനാ എന്നെ ഒറ്റക്കാക്കിപ്പോയത്" സിദ്ധാര്‍ഥ് ഒരു കുട്ടിയായി, പണ്ട് LKGയില്‍ അച്ഛന്‍ വിട്ടു പോമ്പോള്‍ കരഞ്ഞതുപോലെ കരയാന്‍ തോന്നി സിദ്ധാര്‍ത്ഥന്. ചോദിക്കണംന്നു കരുതിയതയിരുന്നില്ല. അറിയാതെ വായില്‍ നിന്ന് വീണു പോയതാണ്.

സിദ്ധാര്‍ത്ഥന്റെ ചോദ്യം വിധു കേള്‍ക്കാത്തെപോലെ ഇരുന്നു, കീഴ്ച്ചുണ്ട് പല്ലും കൂട്ടി കടിച്ചു. വിധുവിന്റെ മുഖം മാറി, ചെവിയിലേക്ക് വീണു കിടന്ന ചുരുണ്ട മുടിയിഴക് പിന്നിലേക്ക്‌ കോരിയൊതുക്കി, അവള്‍ ബദ്ധപ്പെട്ടു. പറയാന്‍ ഉത്തരമില്ലാതെ സിദ്ധാര്‍ത്തിനു കീഴടങ്ങുന്നപോലെ ഒന്നുകൂടി ഒതുങ്ങി ഇരുന്നു. മുഖം താഴ്ത്തി മേശയില്‍ വീണ ചോക്ലേറ്റ്‌ തുള്ളികളെ വിരലുകള്‍ കൊണ്ട് ഒന്നുകൂടി പരത്തി.

വിധുവിന്റെ ഭാവമാറ്റം കണ്ടപ്പോള്‍ സിദ്ധാര്‍ത്ഥനു ദയ തോന്നി. അവന്‍ ഔപചാരികത വീണ്ടെടുത്തു.

"സോറി വിധു."

അത്യാദരപൂര്‍വ്വം സിദ്ധാര്‍ത് വിളിച്ചു. "വിധു"

നിറഞ്ഞ കണ്ണുകളോടെ കണ്ണീരൊപ്പി അവള്‍ പറഞ്ഞു "its ok, സിദ്ധാര്‍ത്, i am all right"

"എനിക്ക് പോണം സിദ്ധാര്‍ഥ്, ഞാന്‍ ഇപ്പൊത്തന്നെ വൈകി." വിധു പറഞ്ഞു.

*************

ഓട്ടോയില്‍ കയറുന്നതിനു മുമ്പ് വിധു സിദ്ധാര്‍ഥ്നോട് ചോദിച്ചു.
"എന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ?"