ഞാനും ഭ്രാന്തനാകുന്ന ഒരു കാലം




ഞാനും ഭ്രാന്തനാകുന്ന ഒരു കാലം വരും, അന്നു നിങ്ങളെന്നെ കല്ലെറിയും, അന്നു ഞാന്‍ മെറ്റാമോര്‍ഫിസിന്റെ ധൃവീകരണങ്ങളില്‍ സഞ്ചരിക്കുന്ന മാറുന്ന മനസ്സിന്റെ അടിമയായിരിക്കും. അന്നു ശൈത്യകാലങ്ങള്‍ക്കു പകരം വേനലുകള്‍ പെയ്യിക്കുന്ന തീയമ്പുകള്‍ മഞ്ഞിനെ ആവാഹിക്കും.

അന്നു പ്രണയം തോല്‍ക്കുന്ന കാമവരമ്പുകളില്‍ ജനിക്കുന്ന തന്തയില്ലാക്കുഞ്ഞുങ്ങള്‍ക്ക്‌ സെറിലാക്‌ വിളമ്പുന്ന അനാഥാലയങ്ങളില്‍ കൂലിവേലക്കു ഞാന്‍ പണിയെടുക്കും. ശവകുടീരങ്ങളുടെ മേലെ പന്തലുകെട്ടി ഞാന്‍ കഞ്ഞിയും ചെറുപയറും വേവിക്കും. എന്‍റെ കീറിയ കൊന്തക്കുപ്പായങ്ങള്‍ക്ക് യുഗങ്ങളുടെ വിയര്‍പ്പിന്‍റെ മണമായിരിക്കും.

അന്നും എന്‍റെ അഭയാര്‍ഥി സ്വപ്‌നങ്ങള്‍ പൂര്‍ണ്ണമാവാതെ ചിരിച്ചുകൊണ്ടു ചത്തുവീഴും. എന്‍റെ ഭാണ്ടക്കെട്ടില്‍ അന്നും അവളുടെ ഓര്‍മ്മച്ചിത്രങ്ങളുടെ ആല്‍ബം ഒതുക്കത്തോടെ കിമഴന്നു കിടക്കും. വായിക്കുന്ന പുസ്തകങ്ങളില്‍ മരിച്ചുവീഴുന്ന എന്റെ പഴയ അനുഭവങ്ങള്‍ എന്‍റെ മനുഷ്യത്വത്തെ വീണ്ടും ഉദാരമാക്കും.

പഴകിയ ഭക്ഷണങ്ങളില്‍ ഞാന്‍ രാജകീയത കണ്ടെത്തും. കത്തിയും മുള്ളും ഇല്ലാതെ ഞാന്‍ ഭോജനം നടത്തും. മനുഷ്യനെന്നോ മൃഗമെന്നോ തിരിച്ചറിയാതെ ഞാന്‍ പല ജീവികളുടെയും കൂടെ അന്തിയുറങ്ങും. ചില ജീവികളുടെ സഹാനുഭൂതിയില്‍ ഞാന്‍ എന്‍റെ അവസ്ഥയെ പ്രൌഡീകരിക്കുന്ന കാലങ്ങളെ വെറുക്കും.

ആസന്നമായ മരണങ്ങളെ വെറുതെയെങ്കിലും ഞാന്‍ പേടിക്കാന്‍ ആഗ്രഹിക്കും. കടന്നു പോവുന്ന ഓരോ വഴികളിലും ഓരോ മരണങ്ങള്‍ നമ്മെനോക്കി ഒളിച്ചിരിക്കുന്നു എന്ന എന്റെ വിശ്വാസം എന്നെ ചതിക്കും. അത്യാഗ്രഹങ്ങളെ വിഴുങ്ങി ഓര്‍മകളെ പൊഴിച്ചു പിന്നെയും യുഗങ്ങള്‍ താണ്ടി വേനലുകളെ അഭിമുഖീകരിച്ചു ഞാന്‍ ഭ്രാന്തന്മാര്‍ക്കുള്ള നോബല്‍ സമ്മാനം വാങ്ങി ഭാണ്ടക്കെട്ടില്‍ നിക്ഷേപിക്കും. ഭാണ്ടക്കെട്ടില്‍ പറ്റിപ്പിടിച്ച രണ്ടു മൂന്ന് HIV ബാധിച്ച ഈച്ചകള്‍ അതൊക്കെ കണ്ടു ചിരിക്കുമായിരിക്കും.


ഒരു നീണ്ട കഥ!


ബസന്ത് നഗര്‍ ബീച്ച്, മൂന്നു മണി.
ആകസ്മികമായി അടുത്തെന്നുന്ന നിഴലുകളില്‍ അവളെ തിരയുകയായിരുന്നു ഞാന്‍.

എത്ര നേരമായി ? എവിടെ ആയിരുന്നു?

ആരിത്. നിങ്ങളോ?

ഹം, [ചിരിക്കുന്നു], where u been?

ഹം.. ഒരിടത്ത് ഒളിച്ചിരിക്കുവായിരുന്നു.

[ചിരിക്കുന്നു], for what

ചുമ്മാ.. ഒളിച്ചു കളിക്കാന്‍ ഒരിഷ്ടം.

അതുകൊള്ളാം. ഇടക്കൊരു ബ്രേക്ക്‌ എപ്പോഴും നല്ലതാ, how u feel now

ഇപ്പൊ വിചാരിച്ച അത്ര രസം പോര . ഒളിച്ചു കളിക്കുമ്പോള്‍ ഒരുപാട് പേര് വേണം

ഇനി എന്താ മാഡത്തിന്റെ പുതിയ കളി.

ഇത് മടുക്കട്ടെ, എന്നിട്ട് പുതിയതിനെക്കുറിച്ച് ആലോചിക്കാം

ശരി, പുതിയ കൊലകള്‍ ഒന്നും കണ്ടില്ല?

എന്തോന്ന്?

കല, നിന്റെ പുതിയ സൃഷ്ടികള്‍ ഒന്നുമില്ലേ?

എവിടുന്നു, ചിന്തിക്കാന്‍ ഒക്കെ സമയം വേണ്ടേ. ഇപ്പൊ ഒന്നിങ്ങനെ വരുന്നുണ്ട്

എന്നാ ഒന്ന് മൂത്രമൊഴിച്ചു വാ!

[ചിരിക്കുന്നു] നിങ്ങള്‍ക്ക് അപ്പോഴാണോ ചിന്ത വരിക?

എനിക്കങ്ങനൊന്നുമില്ല, ഒന്നും രണ്ടും എന്നൊന്നുമുള്ള കണക്കില്ല, എപ്പോഴും ചിന്തകളാല്‍ സമൃദ്ധം

ബോറടിക്കില്ലേ?, ഇഷ്ടാ

ഇല്ല സ്നേഹിതേ.. രസമല്ലേ ഇങ്ങിനെ ചിന്തിച്ചു കൂട്ടാന്‍.. ഇന്നലെ ഞാന്‍ മരണത്തെക്കുറിച്ച് ഗാഡമായി ചിന്തിച്ചു, പിന്നെത്തോന്നി എനിക്ക് മാനസിക അസ്വാസ്ത്യമുണ്ടെന്ന്.

രസം ഒക്കെ തന്നയാ.. പിന്നെ.. അവസാനം നമ്മുക്ക് നമ്മളെത്തന്നെ അവസാനിപ്പിച്ചാലോ എന്ന് തോന്നും. അതുകൊണ്ട് ഞാന്‍ ചിന്തിക്കുന്നത് ഇടയ്ക്കു നിര്‍ത്തി വെക്കും.

അതാ ഞാനും ചിന്തിച്ചത്.. ഇന്നലെ ഞാന്‍ മരണത്തെക്കുറിച്ച് ഏറെ ചിന്തിച്ചു. എനിക്ക് ഇരട്ട വ്യക്ത്വിത്വമുള്ളത് പോലെ തോന്നി.. എന്റെ സ്ഥായീഭാവവും സ്വപ്നങ്ങളിലെ ഞാനും.

തോന്നല്‍ മാത്രമാണോ, അതോ യാഥാര്‍ത്യമോ?

അറിയില്ല, I need a professional assistance, I’m behaving like two personalities

അതെല്ലാര്‍ക്കും ഉള്ളതല്ലേ.. ഉള്ളിന്റെ ഉള്ളില്‍ ഒന്നും പുറമേ ഒന്നും.. രണ്ടിന്റെയും ഇടയ്ക്കു വരുന്ന ബുദ്ധിമുട്ടുകള്‍, അതല്ലേ ജീവിതം. മറ്റുള്ളവര്‍ തള്ളിപ്പറയാന്‍ വേണ്ടി നമ്മക്ക് വട്ടാണ് എന്ന് പറയുകയും ചെയ്യും

സത്യത്തില്‍ ഇന്നലെ ഞാന്‍ കരഞ്ഞ പോലെ പ്രാര്‍ഥിക്കുകയായിരുന്നു , felt like no more, എനിക്കെന്നെത്തന്നെ കൈവിട്ടു പോവുന്ന പോലെ തോന്നി, but slowly I regain myself.. i made believe that all are illusions, chaos in my mind are illusions എന്ന്.. അങ്ങനെ വിശ്വസിപ്പിച്ചു. Magic Realism.

"illusion" മനോഹരമായ ഒരു വാക്കാണല്ലേ അത്? Magic Realism. ഹ്മം.. അത് തെറ്റാണ് എന്ന് കാലം തെളിയിക്കും. അത് മാത്രമല്ല വിശ്വസിക്കുന്നതും, വിശ്വസിപ്പിക്കുന്നതും തമ്മില്‍ ഒരുപാട് അന്തരമുണ്ട്.

ഉണ്ടാവാം, പക്ഷെ ഇത് ആത്മബലത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്.. എനിക്കെന്നെ വീണ്ടെടുക്കാന്‍ കഴിയും എന്നുള്ള വിശ്വാസം, ആത്മവിശ്വാസം.

അത് നല്ലതുതന്നെ.

ഇതൊരു പ്രാക്ടീസ്‌ ആയി കിട്ടിയാ മതി, എന്നാപ്പിന്നെ ഇഷ്ടമുള്ള രൂപം സ്വീകരിക്കാം അല്ലേ! [ചിരിക്കുന്നു]

[ചിരിക്കുന്നു] നിങ്ങള്‍ ഇന്നെന്നെ ചിരിപ്പിച്ചു കൊല്ലും.

നന്ദി, ഒരാളെ ചിരിപ്പിക്കാന്‍ കഴിയുന്നത് ഉദാത്തമായ ഒരു അനുഗ്രഹമാണ്.

ഇങ്ങനെ ഒരുപാട് നന്ദികള്‍ എന്നെ വേദനിപ്പിക്കും.

ക്ഷമിക്കണം, നിന്നെ വിഷമപ്പിക്കുന്നു എന്നറിയുന്നതില്‍ സങ്കടമുണ്ട്.

ഹം.. സന്തോഷത്തിന്റെ മാറ്റുരയ്ക്കുന്നത് സങ്കടത്തില്‍ വച്ചാണത്രേ? അത് ശരിയാണോ?

അതെ, തുലനം നടത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അതാണ്‌.

എനിക്കൊന്നും തൂക്കിനോക്കണ്ട.. ഒന്നും വേണ്ട!

വൈകാരിക വിപരീതങ്ങള്‍ തമ്മില്‍ ഒത്തു നോക്കുമ്പോള്‍ നമ്മുടെ അത്യാഗ്രഹത്തിന്റെ പടവുകള്‍ എണ്ണാന്‍ പറ്റും..

ഞാന്‍ എണ്ണാറില്ല, എനിക്കെണ്ണണ്ടാ.. ഞാന്‍ മുകളിലേക്ക് കയറിയിട്ടില്ല

പടവുകള്‍ രണ്ടിനും ഉള്ളതാണ്.. കയറാനും ഇറങ്ങാനും.. എന്ന് മനസിലാക്കുക

കയറിയാലല്ലേ ഇറങ്ങാന്‍ ഒക്കൂ..

അതെ കയറൂ എന്നാണ് ഞാന്‍ പറഞ്ഞത്, സന്തോഷം വരുമ്പോ കയറുക, ദുഖം വരുമ്പോ ഇറങ്ങുക, രണ്ടിന്റെയും ഇടയില്‍ നിന്ന് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ഇങ്ങനെ.

ഇതെന്തു കൂത്ത്. ഞാന്‍ പടവുകളില്‍ നിന്നും മാറി, ദൂരെ നിരപ്പായ ഒരിടത്ത് നില്‍ക്കാം .. വേണ്ടവര്‍ പടവ് കയറുകയോ ഇറങ്ങുകയോ ചെയ്യട്ടെ.

ഇത് നിസ്സംഗതയാണ്, നിസ്സംഗത വിഷാദ ലക്ഷണമാണ്, "വിഷാദം" ഒരു രോഗവും, ഈ രോഗം അത്യാഗ്രഹത്തിന്റെ അസ്ഥിത്വവുമായി ബന്ധപ്പെട്ടു കിടക്കുന്നു. നഷ്ടപെടലിന്റെ നിശ്ബ്ധതയാണ് വിഷാദം.

ഞാനൊരു വിഷാദ രോഗിയാണ്. എന്ന് കൂട്ടിക്കോളൂ..

ഇങ്ങനെ പെട്ടെന്ന് ഒന്നും സമ്മതിക്കരുത് എന്റെ സ്നേഹിതേ.. [ചിരിക്കുന്നു]

സത്യം പറയുമ്പോ ചിരിച്ചു കാണിക്കല്ലേ, എന്നെ എല്ലാരും കൂടി ഒരു വാശിക്കാരി ആക്കാറുണ്ട്.

ആര്, നിന്റെ വാശി എനിക്കിഷ്ടമാണ്, ഒരു രസമുണ്ട്, അതോണ്ടാ ഞാന്‍ നിന്നെ എപ്പോഴും ചൊടിപ്പിക്കാന്‍ തല്പര്യപ്പെടുന്നതു.

ഉവ്വ, എന്നാല്‍ ഞാന്‍ കോലം തുള്ളാം..

അതൊന്നും വേണ്ട, ബുദ്ധിമുട്ടാവില്ലേ! [ചിരിക്കുന്നു]

വേണം, എനിക്കിഷ്ടമുള്ളപ്പോ എനിക്കിഷ്ടമുള്ളതുപോലെ ചെയ്യും.

വേണ്ടന്നു പറഞ്ഞില്ലേ! [ചിരിക്കുന്നു]

ഹ, അങ്ങനെ പറഞ്ഞാ എങ്ങനാ, വേണ്ടാന്നു പറയണ കാര്യങ്ങളെ ഞാന്‍ ചെയ്യൂ. അതെന്റെ മനസ്സമാധാനം.

അതെനിക്കറിയാം, അതോണ്ടാ അങ്ങനെ പറഞ്ഞേ, നിന്‍റെ ഗൈനക്കോളജി എനിക്കറിയാം.. ക്ഷമിക്കണം.. സൈക്കോളജി..

[ചിരിക്കുന്നു] കുന്തമറിയാം..

ദേ പിന്നെ ചിരിച്ചു, നിന്റെ രോമകൂപങ്ങള്‍ക്കിടയിലെ രോമാഞ്ചം വരെ എനിക്കറിയാം. ചിലപ്പോ ഞാന്‍ അങ്ങനെയാ.. I feel like god.

[ചിരിക്കുന്നു] ഇത് വിഷാദത്തിന്റെ ക്ലാവ് പിടിച്ച ചിരിയല്ല! ബഷീറിക്ക പറയണ പോലെ ഒന്നാന്തരം ഫസ്റ്റ് ക്ലാസ്‌ പാല്‍പ്പുഞ്ചിരി.

എടീ, എന്നാ നിന്റെ ഒരു പടം തരണം.. പുഞ്ചിരിക്കുന്ന പടം.

ഇപ്പൊ ഉള്ളതോന്നും ചിരിക്കുന്നത് അല്ലെ?

പുതിയതാ വേണ്ടത്, എന്നും ആ പഴയത് തന്നെ കാണണ്ടേ.. അതാണെങ്കി ഒരു ലെസ്ബിയന്‍ ചുവയുണ്ട്. നിന്റെ സുഹൃത്തിനെ കെട്ടിപ്പിച്ചു നില്‍ക്കുന്നത്.

[ചിരിക്കുന്നു] എന്തെ ലെസ്ബിയനിസം മോശമാണോ?

ഏയ്‌, എനിക്കതിലോന്നും എതിരഭിപ്രായമില്ല.

എന്തിനും ഒരഭിപ്രായം വേണം ഇഷ്ടാ...

ഗേ, ലെസ്ബിയനിസം, സ്വവര്‍ഗ്ഗരതി, മറ്റേതു എല്ലാം അവരവരുടെ വ്യക്തിഗത അഭിപ്രായം, അവരവരുടെ ഇഷ്ടം, ഇതാണെന്റെ അഭിപ്രായം.. നിനക്കറിയുമോ? ചിലരുണ്ട്, രണ്ടും ഇഷ്ട്പെടുന്നവര്‍..

എന്നാലും ആ ഫോട്ടോ കണ്ട് അങ്ങനെ ഒക്കെ ചിന്തിച്ചല്ലോ.. നമിച്ചു ഇഷ്ടാ...

ഞാനതൊരു തമാശക്ക് പറഞ്ഞതാ!
ഉവ്വ.

ഇനി അതിന്റെ പിന്നെ സൈക്കിള്‍ എടുത്തോട്ടോ.

എന്റെ കയ്യില്‍ നിങ്ങളുടെ ഫോട്ടോ ഇല്ലാല്ലോ..

നിനക്ക് എന്നെ എപ്പഴും കാണണം ന്നു ആഗ്രഹമില്ലല്ലോ, പിന്നെ എന്തിനു തരണം.

ഇനി മുതല്‍ കാണണം!

തരാമല്ലോ!, പക്ഷെ ഉറപ്പു തരണം...വേറെ ആരയും കാണിക്കില്ലാന്നു.

ഇഷ്ടാ, നീ അത്രയ്ക്ക് മോശമാണ് എന്നാണോ?

ഏയ്‌, ഞാന്‍ സുന്ദരനാ, അത്രയ്ക്ക് ബോറില്ലാന്നു വിശ്വാസവുമുണ്ട്.

പുറമെയോ അതോ അകമെയോ?

പുറമേ.. അകമേ.. ഞാനല്ല അളക്കുന്നത്, മറ്റുള്ളവരാണ്!

എന്നാലും സ്വയം ഒരു ബോധം കാണില്ലേ?

ഞാന്‍ പറയാം, അകമേ ഞാന്‍ അതിസുന്ദരനാണ്, അകത്തുള്ള പ്രകാശമാണ് എന്റെ ഊര്‍ജ്ജം, മാനവികത ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല.

എന്നാ പിന്നെ പുറംമോടിക്ക് ഉത്തരീയങ്ങള്‍ക്ക് പ്രസക്തിയുണ്ടോ?

ഇല്ലല്ലോ, പക്ഷെ ദര്‍ശനസുഖം, നമ്മള്‍ ഇഷ്ടപ്പെടുന്നവരെ കാണാന്‍ ആഗ്രഹം, ഇതൊക്കെ തീര്‍ത്തും മനുഷ്യസഹജമല്ലേ, ഞാന്‍ എന്തായാലും ദൈവമല്ല!

പക്ഷെ ഇടയ്ക്കിടെ feel like a god. എന്നൊക്കെ പറയുന്നുണ്ടല്ലോ..

Feel Like.. Not said yet that I'm god.

ഇതൊക്കെ തോന്നും, പക്ഷെ ശരിയല്ല!

Feel like god.

അങ്ങനെ തോന്നാനും മാത്രം അര്‍ഹതയുണ്ടോ മനുഷ്യ ജന്മങ്ങള്‍ക്ക് ?

എനിക്കതുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.

സ്വയമങ്ങ് വിശ്വസിച്ചാല്‍പ്പിന്നെ നോക്കണ്ട, അതില്‍ ഞാനും വിശ്വസിക്കാം.

നമ്മള്‍ വിഷയത്തില്‍ നിന്ന് വ്യതിചലിക്കുന്നു. എനിക്ക് നിന്റെ ഫോട്ടോ വേണം.

ഞാന്‍ തരാം, അടങ്ങു. ഇത് മതിയോ, ഇന്നാളൊരു ദിവസം എന്റെ ഫ്രണ്ട് ബീച്ചില്‍ നിന്ന് എടുത്തതാ..

ഇത് മതി, ഇതില്‍ ഇത്തിരി വണ്ണം വച്ചിട്ടുണ്ട്, പുതിയ മൊബൈല്‍ ഒക്കെയാണല്ലോ..

ഗാലക്സി, എന്തെ?

ഒന്നൂല്ല, ആന്‍ഡ്രോയിഡ് പ്രേമി ആണല്ലേ? ഞങ്ങളുടെ പള്ളക്കടിച്ചു നിങ്ങള്‍ക്ക് എന്തു നേടാനാ, വല്ല 4S വാങ്ങി, OSX നെ വിജയിപ്പിക്കൂന്നെ! വെറുതെ പറഞ്ഞതാ..

എനിക്കറിയാം, ഇഷ്ടന്റെ ഫോട്ടോ എവിടെ?

വേണോ? So between me n u

[ചിരിക്കുന്നു] ഇടയ്ക്കു തട്ടിപ്പോയാ. എനിക്കെന്നും കാണണ്ടേ! ഇനി വരാന്‍ പോകുന്ന മുഖങ്ങളില്‍ തിരിച്ചറിയാന്‍ വേണ്ടി മാത്രം.. [ചിരിക്കുന്നു] ഇനി അതിനു പിണങ്ങണ്ടാ..

Ok, as u wish.. But I wish to have your image.

ഇപ്പൊ കയ്യിലുള്ളത് മതി, ഇനി പുതിയതൊന്നും വേണ്ട!

പോരാ, എനിക്കിത് വേണം, ഇപ്പൊ കാണിച്ചാ ആ ഫോട്ടോ. സത്യം പറഞ്ഞാ നിന്റെ കൂടെ ഒരു യാത്രക്ക് പോവാനും ഇതേ പോലെ ഇങ്ങനെ സംസാരിക്കാനും ഒക്കെ വല്ലാതെ ആഗ്രഹിക്കുന്നു.

ഇപ്പൊ സംസാരിക്കുന്നതൊന്നും പോരെ?

അല്ല എനിക്ക് വേറെ പലതു സംസാരിക്കണം, ഇപ്പൊ ഞാന്‍ വളരെ അച്ചടക്കത്തോടെ അല്ലെ, നോക്കൂ.. പഴയത് പോലെ നിനക്കിഷ്ട്മില്ലാത്ത വിഷയങ്ങള്‍ ഞാന്‍ എടുത്തിടാറില്ല.

നമുക്കിഷ്ടമുള്ളത് നമ്മള്‍ പറയണം, അല്ലാതെ... എന്തൊരു ജീവിതം അല്ലെ?

ജീവിതം എന്നൊന്നും പറയണ്ട... നമ്മളുടെ രണ്ടാളുടെയും അവസ്ഥ.

ഈ അവസ്ഥകള്‍ ഒക്കെത്തന്നെയല്ലേ ജീവിതം?

അതിനു മാത്രം അവസ്ഥകള്‍ നമ്മള്‍ സൃഷ്ടിക്കുന്നില്ലല്ലോ

ഇതൊക്കെ സൃഷ്ടിക്കുന്നതാണോ, സംഭവിച്ചു പോവുന്നതല്ലേ.

ചിലതൊക്കെ സൃഷ്ടിയും അല്ലെ..

പിന്നെയൊരു മൌനത്തിനു ഇടം നല്‍കി അവള്‍, കരയെ പേടിച്ചോടുന്ന തിരകളെ നോക്കിയിരുന്നു.

(തുടരും.)

നിന്റെ നിശബ്ദതയാണെന്റെ മരണമെന്ന് ഞാന്‍ തിരിച്ചറിയുന്നു.


--------------------------------------------------


കാല്‍പനികതയുടെ മരച്ചുവട്ടിലേക്ക് ഒരിറ്റു കഞ്ചാവുമായി വന്നു പ്രണയകച്ചവടം തുടങ്ങിയ ഒരു യുവാവ്‌. ആ യുവാവിന്റെ പേരായിരുന്നു ബെന്‍ ജോണ്‍സണ്‍. ഒരിക്കല്‍ കുമ്മായം വറ്റി വരണ്ട അവന്റെ മനസ്സില്‍ പ്രണയത്തിന്റെ ഉല്‍ക്കമഴ പെയ്യിച്ച് അവള്‍ വന്നു. അവളുടെ പേരായിരുന്നു ലംബോര്‍ഗിണി. പതിയെ പെയ്ത മഴയില്‍ ഇരുവരും തലതല്ലി സ്നേഹത്തിന്റെ നാരങ്ങ മുട്ടായികള്‍ തിന്നു. മുഖത്തോട് മുഖം നോക്കി പ്രണയത്തിന്റെ മുദ്രാവാക്യം വിളിച്ചു. ഉടലില്‍നിന്ന് ചോര്‍ന്നോലിച്ച കാമം കപ്പലണ്ടി പൊതിഞ്ഞ പഴയ കടലാസുകള്‍ കൊണ്ടു തുടച്ചു.

ഒരിക്കല്‍ റേഷന്‍ കടകള്‍ പണിമുടക്കിയ കാലം, കാലം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഒരുങ്ങിയപ്പോള്‍ അവര്‍ പരസ്പരം അഭയാര്‍ഥികളെപ്പോലെ ഭാവിയെ പേടിച്ച് അമൃതാ എക്സ്പ്രസ്സ്ല്‍ സ്വാര്‍ത്ഥതയുടെ ടിക്കറ്റ്‌ എടുത്ത്‌ ഒളിച്ചോടി. അവര്‍ പ്രണയത്തെ വലിച്ചെറിഞ്ഞ കടലാസ് പെട്ടികളിയില്‍ പുതുജീവിതത്തിന്റെ പുഴുക്കള്‍ നിറഞ്ഞു.

പിന്നീട്, നീലച്ചടയന്റെ ലഹരി നിറഞ്ഞ നിലാവത്ത് നത്തോലികള്‍ പിടയുന്ന നിശബ്ദതയില്‍ പ്രണയം അവര്‍ അറിയാതെ കൂര്‍ക്കം വലിച്ചു. അന്നൊരുനാള്‍ നീണ്ട ഇടനാഴികളില്‍ ചോരതുപ്പിയ മനസ്സിന്റെ വേദനയില്‍ അവര്‍ തിരിച്ചറിഞ്ഞു പ്രണയം ഒരു വൃത്തികെട്ട മനസ്സിന്റെ അവസ്ഥയാണെന്ന്.

കാലങ്ങള്‍ കുത്തിയൊലിച്ചു പോയി.. ഉറക്കം വരാത്ത ഒരു രാത്രില്‍ ബെന്‍ജോണ്‍സന്‍ ലംബോര്‍ഗിണിക്ക് ഒരു SMS അയച്ചു.

"നിന്റെ നിശബ്ദതയാണെന്റെ മരണമെന്ന് ഞാന്‍ തിരിച്ചറിയുന്നു."

ലംബോര്‍ഗിണി കരഞ്ഞു.

ശുഭം.


സമയം 4:15 ആത്മസംഹിത.



ചതിയില്‍പ്പെടാന്‍ ഇഷ്ടപ്പെടുന്ന മനസ്സിനെ പാളം തെറ്റിക്കാന്‍ പോന്ന ഒരു നിലാവത്ത് പതിയിരിക്കുന്ന സ്വപ്‌നബോഗികള്‍ . ബോഗിയില്‍ മുഴുവന്‍ ചതികളുടെ ചായം പൂശിയ മുഖം പേറുന്ന എന്റെ പ്രതിരൂപങ്ങള്‍. അറിയാതെ സ്വബോധമുണര്‍ന്നു കുറ്റബോധം വിളമ്പുന്ന ഇടവേളകള്‍, ഇത് ഞാന്‍ എന്നെത്തന്നെ വെറുക്കുന്ന നേരം, എന്നിലെ മനുഷ്യത്വമാണെന്റെ പരാജയം എന്ന് തിരിച്ചറിയുന്ന നേരം, ഇന്ന് ഞാന്‍ ജന്മനാ അപരാധിത്വം പേറി നടക്കുന്നവനായിരുന്നെങ്കിലെന്നു ആശിക്കുന്ന നേരം. എന്തോ തേടി കരയില്‍ വന്നു നിന്ദ്യമായി നീന്തുന്ന ചെറുമീനുകളെപ്പോലെ ‍, പ്രതീക്ഷയറ്റ മനുഷ്യന്റെ നിഴലിനെ പിന്തുടര്‍ന്നു ശ്വാസം കിട്ടാതെ പിടയുന്ന നേരം‍. സ്നേഹവും ദയയും മൂലം സ്വയം കുറ്റപ്പെടുത്തുന്ന ഒരു അവസ്ഥാവിശേഷത്തില്‍ ജീവിക്കുന്ന മനുഷ്യക്കോലം.





എന്തിനു വേണ്ടി, ആര്‍ക്കു വേണ്ടി

അവിരാമം തുടരും പ്രണയം....
നമ്മള്‍ നമ്മുടെ സ്വപ്നത്തിലെ തോഴന്മാര്‍...
പകല്‍ കിനാക്കള്‍ ഒഴിയുന്ന നേരത്ത്
സങ്കടകടല്‍ പെയ്യുന്ന നേരത്ത്,
മൂകത മാത്രം ബാക്കിയാക്കി നമ്മള്‍ പിന്നെയും
സ്നേഹിച്ചതെന്തിനു വേണ്ടി....

വീണ്ടും പുലരി പൂക്കുന്നു.


വീണ്ടും സല്‍സയുടെ നക്ഷത്രങ്ങള്‍, വീണ്ടും അപസര്‍പ്പക സ്വപ്ന സഞ്ചയങ്ങള്‍...

ഓടിപ്പോകുന്ന ദിവസങ്ങളിലേക്ക് എത്തിനോക്കാനാവാതെ തിരക്കിന്റെ തിരകളില്‍ മുങ്ങിപ്പോകുന്ന ജീവിതം, ഇടയ്ക്കു വീണു കിട്ടുന്ന അസ്തമയങ്ങളില്‍ സര്‍ഗാത്മഗതയുടെ മില്‍ക്ക് ഷേക്കിന് ഓര്‍ഡര്‍ കൊടുത്തു ഞാനെന്റെ തമാശയായ ജീവിതത്തെ നോക്കി കോട്ടുവായിട്ടു. മതിമയക്കുന്ന തരുണീമണികളുടെ അഹങ്കാരത്തെക്കാളും പൊന്തിയ അവരുടെ മാറിടങ്ങള്‍ ഞാന്‍ ആസ്വദിച്ചു. രാത്രികളില്‍ കൂടുകൂട്ടാന്‍ വെമ്പുന്ന ഫെമിനിസ്റ്റ്‌ കൂത്തിച്ചികളുടെ കൂടെക്കിടന്നു ഞാന്‍ ഉറങ്ങി.

വരണ്ട ദിവസങ്ങളില്‍ അലസതയോടെ മഴ പെയ്യിക്കുന്ന നേരം ദൈവം എന്നെവെച്ച് ചൂതുകളിച്ചു. പ്രാരംഭത്തില്‍ നഷ്ടം വന്ന സ്വപ്നങ്ങള്‍ക്ക് ആള്‍ജാമ്യമായി പ്രവാചകരെ കുരുതി കൊടുത്തു. പിന്നെയുള്ള തീരാനഷ്ടങ്ങളില്‍ വട്ടിപ്പലിശക്ക് പണം വാങ്ങാന്‍ ആളെക്കിട്ടാതെ ദൈവം ഹരിയാനയിലേക്ക് വണ്ടി കയറി.

തിരയടങ്ങാത്ത കടലിന്റെ നോവുപോലെ എന്റെ മനസ്സ് കലങ്ങി. വീണ്ടും ഞാന്‍ ആരെയൊക്കയോ പേടിച്ചോടി. അടങ്ങാത്ത പ്രണയത്തിന്റെ പുതിയ മാറ്റൊലികളില്‍ അവളെ ഞാനോര്‍ത്തു. ഗെയിലിന്‍റെ സിക്സ് വീണു മൂക്കുപൊളിഞ്ഞ പെണ്‍കുട്ടിയുടെ മനസ്സുമായി ഞാന്‍ ക്രിക്കറ്റിനെ വെറുത്തു. ക്രിക്കറ്റില്‍ ബാക്കിയായ സമയങ്ങള്‍ക്കു പകരം കൊടുക്കാന്‍ ഞാനെന്റെ പ്രണയത്തെ ഞാന്‍ വിട്ടു കൊടുത്തില്ല. പകരം, രക്തോട്ടമില്ലാത്ത മാംസപിണ്ടങ്ങളുടെ അകാലത്തുള്ള സ്ഖലനങ്ങളില്‍, മനസ്സില്‍ മിന്നിമറയുന്ന കാഴ്ചകളില്‍ മുങ്ങി ഞാന്‍...  അതില്‍ അടരാടുന്ന ഫെമിനിസ്റ്റ്‌ കൂത്തിച്ചികള്‍ എന്നെ ശപിക്കുമോ എന്തോ?

വീണ്ടും പുലരി പൂക്കുന്നു. ഞാനെന്റെ ചിന്തകള്‍ നെയ്തു തുടങ്ങട്ടെ.. എനിക്കിനിയും ഒരായിരം മനസ്സുകളില്‍ പ്രണയം നെയ്യാനുണ്ട്.

വയറുവേദന

അവളെണീറ്റു ടീച്ചറെ ശൂ ശൂ വിളിച്ചു. കയ്യിലെ ചെറുവിരല്‍ പൊക്കിക്കാണിച്ചു. മുള്ളാനുള്ള അവളുടെ ആശങ്ക. അതാവാം അവള്‍ വിരല്‍ പൊക്കിക്കാണിച്ചത്. ടീച്ചര്‍ അടുന്നു വന്നു കുശുകുശു സ്വകാര്യം പറഞ്ഞു. അവളെ സമാശ്വാസിപ്പിച്ചുകൊണ്ട് സഹഅധ്യാപകരുടെ അടുത്തേക്ക്‌ പോയി. മറ്റുള്ളവരൊക്കെ അടക്കം പറഞ്ഞു ചിരിച്ചു. വളഞ്ഞും പുളഞ്ഞും നീങ്ങുന്ന ബസ്സ്‌ കുറച്ചു ദൂരം ചെന്നുനിന്നു. ഒരു ടീച്ചര്‍ അവളെയും കൊണ്ടിറങ്ങി. ഓരത്തുകൂടെ നടന്ന് ഒരു ചെറിയ മറപറ്റാന്‍ നടന്നു പോകുമ്പോഴും അവളെന്നെ നോക്കി ദഹിപ്പിച്ചു.

ഇത്തവണ അവളുടെ മുഖം കണ്ടപ്പോള്‍ എന്തോ പാവം തോന്നി. കാര്യം കഴിഞ്ഞ് അവള്‍ സീറ്റില്‍ തിരിച്ചിരുന്നു. മുഖം താഴ്ത്തി മുന്‍സീറ്റിന്റെ പിന്നില്‍ മുഖംവെച്ച് കിടന്നു.

സ്കൂളിലെ അവസാന വര്‍ഷം. എല്ലാവരും നിര്‍ബന്ധിച്ചതു കൊണ്ടാണ് ഞാനും ഈ ടൂറിനു തയ്യാറായത്. കൂട്ടം കൂടിയുള്ള യാത്രകള്‍ എപ്പോഴും എനിക്ക് വിരസമായ അനുഭങ്ങള്‍ മാത്രമാണ്. പിന്നെ കാഴ്ചകള്‍ മാത്രമാണ് ഭക്ഷണം. കാഴ്ചകള്‍ക്കുള്ളിലെ ചോദ്യങ്ങള്‍ ചോദിച്ചും അവയ്ക്കുത്തരം തേടി ചിന്തകളെ പായിപ്പിച്ചും ഞാന്‍ ദൂരങ്ങള്‍ തള്ളി നീക്കും.

ബസ്‌ നിന്നു. രാത്രി ഭക്ഷണത്തിനു വേണ്ടി നിര്‍ത്തിയതാണ്. എന്റെ ഭക്ഷണം പഴവും വെള്ളവും പിന്നെ പിന്നിലേക്കോടുന്ന കാഴ്ചകളും മാത്രം. ദിവ്യ തലകുനിച്ചു കിടപ്പാണ്. ഞാന്‍ ബൂത്തില്‍ക്കയറി വീട്ടിലേക്കു ഫോണ്‍ ചെയ്യാമെന്നു കരുതി. അവളെ കടന്നു പോവുമ്പോള്‍ അവളെന്റെ കയ്യില്‍ പിടിച്ചു.

"ഇത്തിരി നേരം ഇവിടെ ഇരിക്കാമോ?"

അപ്രതീക്ഷിതമായ ഈ ചോദ്യം അക്ഷരാര്‍ഥത്തില്‍ എന്നെ ഞെട്ടിച്ചു. അവളുടെ മുഖത്തെ ദയനീയത കൂടി വന്നിരിക്കുന്നു. ഞാനവളുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്നു.

"എന്തേ സുഖമില്ലേ?" എന്ന എന്റെ ചോദ്യത്തിന് മുഖമുയര്‍ത്താതെ തലയാട്ടി.

"കഴിക്കാന്‍ ഞാന്‍ വാങ്ങിക്കൊണ്ടുവരട്ടെ? അല്ലെങ്കില്‍ എന്റെ കയ്യില്‍ പഴമുണ്ട് വേണോ?"

അതിനും ഉത്തരമില്ല.

ഞാന്‍ എണീറ്റു പുറത്തേക്ക് പോവാന്‍ തുനിഞ്ഞപ്പോള്‍ വീണ്ടും എന്റെ കൈ പിടിച്ച് അമര്‍ത്തി ഇരുത്തി. പിന്നെ ഞാനും ക്ഷമയോടെ ഇരുന്നു.

ഇത്ര അടുത്തായി ഒരു പെണ്‍കുട്ടിയുടെ അടുത്തു ഞാന്‍ ആദ്യമായാണ് ഇരിക്കുന്നത്. തടിച്ച ഫ്രെയിമുള്ള കുഞ്ഞിക്കണ്ണടയില്‍ തിളങ്ങുന്ന കണ്ണുകള്‍. ഇരുനിറമുള്ള മുഖം. നീണ്ട മൂക്കിനു കീഴെ വരപോലെ കനം കുറഞ്ഞ ചുണ്ടുകള്‍. പൊങ്ങി നില്‍ക്കുന്ന ചുരുണ്ട മുടിയുള്ള അവള്‍ എപ്പോഴും റോസും ചുവന്നതുമായ ഹെയര്‍ബാന്‍ഡ്‌ ഇട്ടിട്ടുണ്ടാവും. ഹെയര്‍ബാന്‍ഡ്‌ മറഞ്ഞ ഭാഗത്ത് താഴ്ന്നു നില്‍ക്കുന്ന മുടിയും അതിനു ശേഷം ഉയര്‍ന്നു നില്‍ക്കുന്ന മുടിയും. ഒരു പ്രത്യേകതയുള്ള ലുക്ക്‌ ആണ്. ഒരു ബുദ്ധിജീവി ലുക്ക്‌ എന്ന് പറയുന്നതാവും ശരി. നിഗൂഡതകള്‍ ഏറെ നിറഞ്ഞ മുഖവും നോട്ടവും എന്നെ അവളിലേക്ക് ആകര്‍ഷിച്ചിരുന്നോ എന്നത് സംശയമാണ്. അതുകൊണ്ടാണോ അവളുടെ നോട്ടം എനിക്ക് താങ്ങാന്‍ കഴിയാത്തത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

അപ്രതീക്ഷിതമായി അവളെന്റെ കയ്യെടുത്തു അവളുടെ അടി വയറ്റില്‍ വെച്ച് അമര്‍ത്തി. ആ ജാള്യതയില്‍ ഞാന്‍ എണീറ്റ് പുറത്തേക്ക് പോവാന്‍ തുനിഞ്ഞപ്പോള്‍ വീണ്ടും എന്റെ കൈ പിടിച്ച് അമര്‍ത്തി ഇരുത്തി. വീണ്ടും എന്റെ കയ്യെടുത്തു അവളുടെ അടി വയറ്റില്‍ വച്ച് അമര്‍ത്തി.

"എനിക്ക് വയറു വേദനിക്കുന്നു. ഒന്ന് അമര്‍ത്തി തരുവോ. ഇങ്ങനെ അമര്‍ത്തിയാല്‍ കുറേ ആശ്വാസമുണ്ടാവും. അതാ. പ്ലീസ്‌."

അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നു.

അവളോട്‌ മറുത്തൊന്നും പറയാന്‍ തോന്നിയില്ല. അവള് തന്നെ എന്റെ കൈ പിടിച്ച് അവളുടെ വയറ്റത്ത് അമര്‍ത്തി. അവളുടെ പിന്‍കഴുത്തില്‍ നനുനനുത്ത സ്വര്‍ണ രോമങ്ങള്‍, അവളുടെ മണം തേനിന്റെ മണമായിരുന്നു. ഇടയ്ക്കിടെ അവളുടെ കണ്ണുനീര്‍ വീണ് അവളുടെ ചുരിദാര്‍ നനയുന്നു. ഇടയ്ക്കിടെ ഞരങ്ങി ശ്വാസമെടുക്കുന്നു. അവള്‍ക്കു നല്ല വേദനയുണ്ടെന്നു മനസ്സിലായി. എന്തേലും കഴിച്ചത് ശരിയായിട്ടുണ്ടാവില്ല എന്നൊക്കെക്കരുതി. പഴവും വെള്ളവും മാത്രം കഴിച്ചാമതി എന്നുള്ള അമ്മയുടെ ഗുണദോഷം നല്ലതാണെന്ന് എനിക്ക് തോന്നി. അതവളോടും ഉപദേശിച്ചു. അവളതിന് ഒന്ന് ചിരിച്ചു.

സമയം കടന്നു പോയി. വേദന ഒന്നു പോയന്നു തോന്നിയപ്പോഴാവണം തലതിരിച്ച് എന്നെ നോക്കി.

"എനിക്കിത്തിരി ചൂടുവെള്ളം വേണം, കൊണ്ടുതരുമോ?"

ചൂടുവെള്ളവും ഒരു ഡയറി മില്‍ക്കും വാങ്ങിക്കൊണ്ടു വന്നു. വെള്ളം കുടിച്ച ശേഷം ചോക്ലേറ്റ്‌ കൊടുത്തപ്പോ അവളൊന്നുകൂടി ചിരിച്ചു. ആ ചിരി ഞാന്‍ ഈ ജന്മത്തില്‍ മറക്കില്ല എന്ന് മനസ്സില്‍ പറഞ്ഞു. പുറത്തു നിന്ന് വരുന്ന കാറ്റില്‍ അവളുടെ സ്നേഹംകൂടി എന്റെ നെഞ്ചില്‍ തട്ടിച്ചു. ദിവസങ്ങള്‍ അവളുടെ വയറു വേദനയിലും മടുപ്പിക്കുന്ന യാത്രയിലും ചോര്‍ന്നു പോയി. ഞാന്‍ അവളുടെ ആ വയറുവേദനയില്‍ കിട്ടിയ സ്നേഹത്തിന്റെ ചൂട് മനസ്സില്‍ സൂക്ഷിച്ചു.

സ്കൂളിലെ അവസാന ദിവസങ്ങളിലൊന്നില്‍ അവളെനിക്ക് ഒരു പെട്ടി മാക്കിന്റോഷ് ചോക്ലറ്റ്‌ തന്നു.
ഞാന്‍ ചോദിച്ചു "ഇപ്പഴും വയറു വേദനയുണ്ടോ?" എന്ന്.

ഒരു ചെറു ചിരിയോടെ അവള്‍ തലയാട്ടി. "എല്ലാ മാസവും ഉണ്ടാവും" എന്നു പറഞ്ഞു.

അതിന്റെ പിന്നിലെ കാരണം ചോദിക്കാനും, അവളുടെ നോവിന് കുറവുണ്ടോ എന്നുമെല്ലാം അറിയണമെന്നുണ്ടായിരുന്നു. പക്ഷെ എന്റെയുള്ളിലെ അന്നത്തെ സ്നേഹത്തിന് പേടിയായിരുന്നു ഇതൊക്കെ ചോദിക്കാന്‍. അത്രയ്ക്ക് ഉല്‍ക്കടമായ നോട്ടങ്ങളായിരുന്നു ആ തടിച്ച ഫ്രെയിമുള്ള കണ്ണടയില്‍ക്കൂടി അവളുടെ കണ്ണുകള്‍ സംവേധിച്ചിരുന്നത്.



സ്നേഹബാഹുല്യം (രണ്ടാം എട്)

പ്രിയേ.. ഇന്ന് നീയെനിക്ക് സ്നേഹത്തിന്റെ പ്രതീകമായ ഈവനിംഗ് ചായ കൂടി തന്നില്ല. എന്നെ മറന്നു നീ നിന്റെ ചിന്തകള്‍ക്ക് ഇരകളെ തേടിക്കൊടുക്കുകയായിരുന്നോ? പതിവിലും ഇരുട്ടുള്ള മുറിയില്‍ നീ വെളിച്ചം പ്രകാശിപ്പിക്കാത്തതെന്താണ്.

പ്രിയനേ.. അങ്ങെന്നോട് ക്ഷമിക്കണം, ഞാനൊരു മനോവിചാരത്തിലായിരുന്നു. എന്റെ മനസ്സിനെ ഇന്ന് ഇരുട്ട് വിഴുങ്ങുകയായിരുന്നു. ഞാന്‍ ഇന്നലെ കണ്ട ഒരു അപ്രിയ സ്വപ്നത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ഞാനിന്നലെ ഒരു സ്വപ്നം കാണുകയും ആ സ്വപ്നത്തില്‍ ഞാന്‍ അങ്ങയുടെ മാതാവിനെ കൊല്ലുന്നതായും കണ്ടു. ആ സ്വപ്നം തീര്‍ന്നതിനു ശേഷം അങ്ങെന്നെ പ്രാപിച്ചപ്പോള്‍ ഞാന്‍ ആ സ്വപ്നത്തെക്കുറിച്ച് അങ്ങയോട് പറയുകയുണ്ടായി. എന്നാല്‍ അങ്ങ് അത് ചെവിക്കൊള്ളാതെ സുരതത്തില്‍ മുഴുകുകയായിരുന്നു. അതിനു ശേഷം നിങ്ങള്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ അഞ്ചാം മന്ത്രി പിറന്നതിനെക്കുറിച്ച് സംസാരിക്കുകയും രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ചിന്താധീനനാവുകയും ചെയ്തു. ഒരു ഉള്‍ക്കിടിലത്തോടെ ഞാനതു കേട്ട് കിടക്കുകയും സുരതത്തിന്റെ ക്ഷീണത്തില്‍ പൊടുന്നനെ ഉറക്കത്തിലേക്ക് വീഴുകയുമാണ് ഉണ്ടായത്.

പ്രിയേ.. ഞാന്‍ രാജ്യത്തിന്റെ അഞ്ചാം മന്ത്രിയുടെ പിറവിയില്‍ സന്തോഷിക്കുന്നു എന്ന് നിനക്ക് തോന്നുന്നുണ്ടോ? വര്‍ഗീയ രാഷ്ട്രീയ സമവാക്യങ്ങളെ പരിഛെദനം നടത്തുന്ന സമസ്യകള്‍ക്ക് വേണ്ടി എന്റെ ചുവന്ന ഹൃദയം എഴുതിയെടുത്ത ഒരു പുതിയ രാഷ്ട്രീയ നാടകത്തിന്റെ ഡയലോഗുകള്‍ തിരയുകയായിരുന്നു. അതിലെ ഗ്രൂപ്പ്‌ കളിയും അറപ്പുളവാക്കുന്ന പ്രസ്താവനകളും അതിന്റെ രംഗ സീമകളും ഒരു പുതിയ ദിവസത്തിന്റെ വാര്‍ത്താചരടില്‍ കൂട്ടിയെടുത്തു ഞാന്‍ ജല്പനം നടത്തുകയായിരുന്നു.

പ്രിയേ.. നമ്മുടെ മകന്‍ എവിടെയാണ്, അവന്‍ ഉറങ്ങിയോ?

പ്രിയനേ.. അവന്‍ ഉറങ്ങിയിരിക്കുന്നു, അവനിപ്പോള്‍ IPLന്റെ ആലസ്യത്തിലാണ്, IPL അവനെ തീര്‍ത്തും നിരാശനാക്കിയിരിക്കുന്നു. ടൂര്‍ണമെന്റില്‍ സിക്സറുകള്‍ ഊര്‍ന്നിറങ്ങുമ്പോള്‍ അവന്‍ അവന്റെ പുതിയ പ്രൊജക്റ്റ്‌ തീസീസുകള്‍ പോലും മറന്നു പോകുന്നു. ദു പ്ലസിസിന്റെ 71 ഉം ഗെയെലിന്റെ 64 ഉം വിശകലനം ചെയ്യുന്നതിനിടയ്ക്ക് കോഹ്ലി എറിഞ്ഞ 6 പന്തുകളില്‍ മോര്‍ക്കല്‍ 28 അടിച്ചു എന്നവന്‍ വിശ്വസിക്കുന്നില്ല. ദുര്‍മ്മന്ത്രവാദത്തിന്റെ മാന്ത്രിക വിദ്യയില്‍ പല ടീമുകളും പരാജയപ്പെടുന്നു എന്നവന്‍ വിശ്വസിക്കുന്നു. ബംഗ്ലൂര്‍ തോറ്റതുകൊണ്ട് ഈ താഴ്വര തന്നെ തോറ്റു എന്നാണവന്‍ പറയുന്നത്. തോല്‍വിയുടെ ക്ഷീണം കാരണം അവനു ഭക്ഷണംകൂടെ ഇറങ്ങുന്നില്ല എന്ന് പറയുന്നു.

പ്രിയനേ.. ഞാന്‍ അങ്ങയോട് ഒരു ആവശ്യം ഉന്നയിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു. നമ്മുക്ക് ഒരു വേലക്കാരിയെ വാങ്ങിയാലോ?. ഈ അടുക്കളയുടെ ചൂടില്‍ എന്റെ മുഖകാന്തി നഷ്ടപ്പെടുന്നു. മണ്‍പാത്രങ്ങള്‍ കരി കൂട്ടി കഴുകുമ്പോള്‍ ആ കരി എന്റെ ദേഹത്ത് ഒട്ടിപ്പിടിക്കയും എന്റെ നിറം മങ്ങുകയും ചെയ്യുന്നു. എന്റെ നിറം മങ്ങിയാല്‍ അങ്ങേക്ക് എന്നോടുള്ള അഭിവാഞ്ജ കുറയുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.

പ്രിയനേ.. ഈ ഇരുട്ടില്‍ തെളിയുന്ന നിഴലിനെ എനിക്ക് ഭയമാകുന്നു. നിങ്ങളുടെ കാമുകിമാരുടെ സ്ഥിതിവിവരണ കണക്കുകള്‍ എന്റെ പച്ചക്കറി ലിസ്റ്റില്‍ വരുന്ന അടുക്കുകളെക്കാള്‍ കൂടുതലാണ്. പ്രായം കൂടും തോറും എന്റെ ശമനം തേടാനുള്ള ആസക്തി കൂടിക്കൂടി വരുന്നു. അങ്ങേക്ക് എന്നോടുള്ള ആസക്തി കുറയുന്നത് എന്റെ പിടിപ്പു കേടായി ഞാന്‍ കരുതുന്നു.

പ്രിയേ.. എന്തിനു നീയിങ്ങനെ ചിന്തിച്ചു കൂട്ടുന്നു, ഞാന്‍ ഒരിക്കലും വേറെ ഒരു ശരീരത്തെ പ്രാപിക്കില്ല, എന്റെ ബോധത്തെ വഞ്ചിക്കാം എന്നായിരുന്നെകില്‍ എനിക്ക് പല കാമുകിമാരെയും പുലരാമായിരുന്നു.

പ്രിയനേ.. അങ്ങയുടെ ഓഫിസിലെ മലയാളം സംസാരിക്കാത്ത അങ്ങയുടെ കാമുകിമാര്‍ ഇന്ന് പുതിയ ഭക്ഷണപാചകവിധികള്‍ ഒന്നും തന്നില്ലേ? അല്ലങ്കില്‍ നിങ്ങള്‍ എന്നെ പ്രാപിക്കുന്നതിനു മുന്‍പ് എന്റെ മനസ്സ് മടുപ്പിക്കാന്‍ ഈ ജാതി തമാശകള്‍ എന്നോട് പറയാറുണ്ടല്ലോ?

പ്രിയേ.. നീയെന്നെ വളരെയേറെ തെറ്റിദ്ധരിക്കുന്നു. അവരുടെ ക്ഷുദ്രപ്രയോഗങ്ങളില്‍ വഴങ്ങി പ്രേമചാപല്യം കാണിക്കുക എന്നത് എന്റെ ദാമ്പത്യ ധര്‍മ്മശാസ്ത്രത്തില്‍ പറയുന്നില്ല. ശൃംഗാരഭാവം നടിച്ച് അവര്‍ ഒന്നും സാധിച്ചെടുക്കുന്നില്ല. പകരം അവര്‍ പുതിയ ജീവിത രീതികളുടെ ആര്‍ത്തവം ഒഴുക്കുന്ന പ്രവാചകരാണ്. അവരുടെ പൊട്ടിയൊലിക്കുന്ന ആര്‍ത്തവ രക്തത്തിന് സാമ്രാജ്യത്വ വികാരത്തിന്റെ മണമാണ്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വെറും ലാഭം മാത്രം ലക്‌ഷ്യമിടുന്ന, ഉത്‌പാദനത്തില്‍ നേരിട്ടു പങ്കെടുക്കാതെയും, ഒന്നോ അധികമോ, മറ്റു കമ്പനികളെ ഭാഗികമായോ പൂര്‍ണ്ണമായോ നിയന്ത്രിക്കുന്ന ഒരു വ്യാവസായികസ്ഥാപനത്തില്‍ അതിന്റെ മേധാവി സാമ്രാജ്യത്വപ്രേരണാപ്രേമം നടിക്കുന്നത് സ്വാഭാവികമാണ്.

പ്രിയനേ.. അങ്ങ് വഹിക്കുന്ന ഔദ്യോകികതയും അതിന്റെ കറുത്ത മേല്‍ക്കുപ്പയവും പറയുന്ന നീതിശാസ്ത്രത്തെ മനസിലാക്കാന്‍ പ്രാപ്തമായ മനസ്സും അതിന്റെ കണക്കുകൂട്ടലുകളും എനിക്കില്ല. എന്റെ ഏഴാംക്ലാസ്‌ പാഠപുസ്തകത്തിലോ മറ്റോ ഇതിന്റെ വിസ്‌തൃതവിവരണം ഞാന്‍ മന:പ്പാഠമാക്കിയിട്ടില്ല. എനിക്കറിയുന്നത് നിങ്ങളെ പൂജിക്കലും നിങ്ങളാല്‍ പൂജിക്കപെടലും മാത്രമാണ്. അതില്‍ സന്തുഷ്ടയവാനാണ് ഈയുള്ളവള്‍ക്ക് താല്പര്യം.

പ്രിയേ.. നീ വീട്ടു ജോലികളിലും മറ്റും മാത്രം ശ്രദ്ധിക്കുക. കാടുകയറി വരുന്ന നിന്റെ ചിന്തകളെ അടിമപ്പെടുത്താതെ നീ ഉറങ്ങുക. ഇതെല്ലാം ഒരു പുതിയ ക്ലോക്കിലെ പഴയ സമയത്തിന്റെ മാറ്റങ്ങളാണ്. ഘടികാരസൂചിയുടെ ദിശയില്‍ നമ്മള്‍ സഞ്ചരിക്കുമ്പോള്‍ അക്കങ്ങള്‍ മാറ്റമില്ലാതെ നില്‍ക്കും. ചലിക്കുന്ന നമ്മുടെ മനസ്സില്‍ സംശയങ്ങള്‍ തെന്നി മാറുന്നത് ആരുടേയും കുറ്റമല്ല. അതുകൊണ്ട് നീയുറങ്ങുക. പുതിയ സ്വപ്നങ്ങള്‍ക്ക് വഴിമാറിക്കൊടുക്കുക. എന്നെ ഉദ്ധീപിപ്പിക്കുക. നിന്റെ ഉറക്കത്തിനുശേഷം എനിക്കും ഉറങ്ങേണ്ടതുണ്ട്. അതുകൊണ്ട് നീ കൂര്‍ക്കം വലിച്ചുറങ്ങുക.

സ്വപ്നബാഹുല്യം



അങ്ങ് ചുംബിച്ചപ്പോള്‍ എന്റെ മുലകള്‍ വിടരുന്നത് കണ്ടോ? എന്‍റെ കണ്ണുകള്‍ ത്രസിക്കുന്നത് കണ്ടോ? എന്‍റെ ബെല്ലി ബട്ടണ് ചുറ്റുമുള്ള രോമങ്ങള്‍ക്ക് രോമാഞ്ചം വരുന്നത് ഞാനറിയുന്നു. അങ്ങ് എന്നെ ശരിക്കും ചുംബിക്കുന്നുണ്ടോ?

പ്രിയംവദദേ, ഞാന്‍ നിന്നെ ഒന്ന് സ്പര്‍ശിച്ചിട്ടു പോലുമില്ല. പിന്നെ എങ്ങനെയാണ് നിനക്ക് ഉത്തേജനം സംഭവിക്കുന്നത്. ഞാനറിയാതെ എന്‍റെ സ്വപ്‌നങ്ങള്‍ പോലും എന്നെ വഞ്ചിക്കാറില്ല. നിന്നെ ചുംബിക്കാനാഗ്രഹിച്ച എന്റെ ചുണ്ടുകള്‍ക്ക് ഇന്ന് കാന്‍സര്‍ വന്നിരിക്കുന്നു.

അങ്ങ് പറയുന്നത് ശരിയാവാം, ഒരു പക്ഷെ അങ്ങയുടെ സ്വപ്‌നങ്ങള്‍ എന്നെ ദൃഡമായി ചുബിച്ചിട്ടുണ്ടാകും, പക്ഷെ അങ്ങയുടെ ഈ നോട്ടം. അങ്ങെന്നെ ഇങ്ങനെ നോക്കരുത്, കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി എന്നെ ആരും ഇങ്ങനെ നോക്കിയിട്ടില്ല. അന്ന് നിങ്ങളുടെ നോട്ടത്തിന് ഇത്ര ശക്തിയില്ലായിരുന്നു. ഇങ്ങനെ നോക്കിയാല്‍ എന്‍റെ ജ്ഞാനത്തിനു രതിമൂര്‍ച്ച വന്നു പോകും.

പ്രിയംവദേ, ഞാന്‍ നിന്‍റെ നെറ്റി മാത്രമേ കാണുന്നൊള്ളൂ. നീ എന്‍റെ ഭാര്യയെക്കാളും ഉയരം കുറവാണ്. എനിക്ക് നിന്നെ ശക്തമായി ഒന്നു കാണാന്‍കൂടി കഴിയുന്നില്ല. എന്‍റെ ഭാര്യ നിന്നെക്കാളും ഉയരമുണ്ട്, അത് കൊണ്ട് അവള്‍ ഇങ്ങനെയൊന്നും സംസാരിക്കാറില്ല. പിന്നെ നീ എന്തിനാണ് എന്നെ ഒരു കാമക്കഴുകനാക്കുന്നത്.

അങ്ങന്നെ ശക്തമായി നോക്കുന്നത് എനിക്ക് അറിയാന്‍ കഴിയും. അങ്ങ് വെറുതെ കളവു പറയരുത്. അങ്ങയുടെ ഭാര്യയും ഞാനും ഉയരത്തില്‍ വത്യാസമൊന്നുമില്ല. പക്ഷെ നിങ്ങള്‍ ഗര്‍ഭം ധരിപ്പിച്ച് അവള്‍ പ്രസവിച്ച കുട്ടികള്‍ക്ക് എന്‍റെ കിറ്റ്‌കാറ്റ്‌ നിറവും എന്‍റെ ഉയരവും മാത്രമേ ഒള്ളൂ.

പ്രിയംവദേ, അതിനു വേണ്ടി പ്രത്യേകമായ കാരണങ്ങളും ന്യായികരണവും എനിക്ക് പറയാനില്ല. അവളുമായി രമിക്കുമ്പോഴും നിന്നെക്കുറിച്ചുള്ള ചിന്തകള്‍ എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. അവളുടെ മുഖത്ത് നിന്‍റെ ഭാവങ്ങള്‍ ഒട്ടിപ്പിടിച്ചിരിക്കുന്നു . ഒരു പക്ഷെ നിനക്ക് വേണ്ടി കാത്തു വച്ച രേതസ്സുകള്‍ എന്‍റെ പുരുഷത്വത്തെ ചതിച്ചതാകാം.

അങ്ങ് എന്നത്തെയും പോലെ ഇന്നും വല്ലാതെ തമാശിക്കുന്നു. ഇതില്‍ എന്നില്‍ ചിരി വരുത്താനുള്ള ഹ്യൂമറിന്‍റെ ഘടകം തൂലോം കുറവാണ്. പക്ഷെ ഇത് ഞാന്‍ ആസ്വദിക്കുന്നു.

പ്രിയംവദേ, നിന്നില്‍ ചിന്തകള്‍ വിടര്‍ത്തുന്ന എന്‍റെ തമാശകള്‍ ചെന്നെത്തുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പിലെ നിന്‍റെ കൂര്‍ത്ത മുലകളില്‍ ആണ്.

കര്‍മയോഗി..., അരുത്, അങ്ങ് എന്‍റെ മുലകളില്‍ സ്പര്‍ശിക്കരുത്, ഞാന്‍ ചത്തു പോകും, എന്റെ അംഗനവാടിയില്‍ പോകുന്ന കുഞ്ഞുങ്ങള്‍ അനാഥരാവും, പറമ്പുകളില്‍ വിസര്‍ജിച്ചു വരുന്ന അവരുടെ ചന്തികള്‍ കഴുകിക്കൊടുക്കാന്‍ ആരുണ്ടാവും. അംഗനവാടിയിലെ മറ്റു കുട്ടികള്‍ അവരെ വെറുമൊരു വിസര്‍ജ്യ ജീവികളായി അകറ്റി നിര്‍ത്തുന്നത് എനിക്ക് ആലോചിക്കാന്‍ കൂടി കഴിയുന്നില്ല. പിന്നെ എന്‍റെ ഭര്‍ത്താവ്. അദ്ദേഹത്തിനു കഞ്ഞിയും ഉണക്കമീന്‍ ഓവനില്‍ ഗ്രില്‍ ചെയ്തതും കൊടുക്കാന്‍ ആരുണ്ടാകും?

പ്രിയംവദേ, എല്ലാം നിന്‍റെ തോന്നലുകലാണ്. എന്‍റെ ഈ നരക്കുന്ന മുടികള്‍ക്കിടയിലെ ചില കറുത്ത മുടികള്‍ക്ക് യൌവ്വനം ഉണ്ടാവാം പക്ഷെ, പക്ഷെ നിന്നെ സ്പര്‍ശിക്കാന്‍ മാത്രമുള്ള ചങ്കൂറ്റം അന്നും ഇന്നും എന്‍റെ മനസ്സിനില്ല.

കര്‍മയോഗി, ചിലപ്പോള്‍ എന്‍റെ തോന്നലുകളാവാം. ഞാനൊരു കന്യകയായിരുന്നപ്പോള്‍ അങ്ങ് എന്റെ മുലകളില്‍ ഒന്ന് സ്പര്‍ശിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. ചിലപ്പോള്‍ അതിന്റെ ഹാംഗ്ഓവര്‍ ആയിരിക്കാം. പക്ഷെ എന്‍റെ ആര്‍ത്തവം വറ്റി നിലക്കുമ്പോള്‍ എന്‍റെ മക്കള്‍ വലുതായി ഡോക്ടറും എഞ്ചിനീയറുമൊക്കെ ആവുമ്പോള്‍ നിങ്ങള്‍ എന്നെ പ്രാപിക്കണം. അന്ന് ബോംബേ ഡെനിം വിരിച്ച ശയ്യകളില്‍ എനിക്ക് ഉച്ചത്തില്‍ അട്ടഹസിക്കണം. പക്ഷെ എനിക്കെന്‍റെ ശാരീരിക ഫിറ്റ്‌നസിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാന്‍ വല്ലാതെ ഭയക്കുന്നു.

അങ്ങയുടെ മണം ഇന്ന് വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു . ഇന്ന് അങ്ങ് സേവിച്ചത് താഴ്ന്ന തരം മദ്യമാണോ?

പ്രിയംവദേ, ഞാന്‍ മദ്യപിച്ചിട്ടില്ല. നിന്‍റെ മനസ്സ്‌ മാജിക്‌ ഇല്യൂഷനിലാണ്. പ്രതീകങ്ങളിലൂടെ ഉപബോധമനസ്സിന്റെ വ്യാപാരങ്ങളെ അവതരിപ്പിക്കുന്ന നിന്റെയീ സമ്പ്രദായത്തില്‍ ഞാന്‍ എന്നും തോണി തുഴയുന്നുണ്ടാവും.

അല്ല അങ്ങ് മദ്യപിച്ചിരിക്കുന്നു, എന്നിരുന്നാലും ഇതിന്‍റെ ഗന്ധം എന്നെക്കൂടി മദോന്മത്തയാക്കുന്നു. എന്‍റെ ഭര്‍ത്താവ് മദ്യപിക്കില്ല. പക്ഷെ അദ്ദേഹം ഒന്നു മദ്യപിപിച്ചു വന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. എന്‍റെ മൂക്കിലെ മദ്യത്തിന്‍റെ മണത്തിന് അങ്ങയുടെ കൂടി മണമാണ്.

പ്രിയംവദേ, ഞാന്‍ യാത്രയാവുന്നു. നിന്റെ ആര്‍ത്തവം നിലക്കുന്ന ഇമെയില്‍ കിട്ടുന്ന അന്ന് ഞാന്‍ വരാം. എല്ലാമുന്‍ധാരണകളെയും യുക്തിയെയും കൈവെടിഞ്ഞ്‌ ഉപബോധതലത്തെ ചിത്രീകരിക്കാനുദ്ദേശിച്ചുകൊണ്ടുള്ള ആ വരവില്‍ നിന്റെ പുതിയ കന്യകാത്വത്തെ ഞാനന്ന് വെടിവെച്ചിടാം.

അങ്ങ് യാത്രയാവുകയാണോ, എന്നാല്‍ ഞാനും ഉറങ്ങട്ടെ, മാക്സോ മോസ്കിറ്റോ കോയിലിന്റെ മാന്ത്രികതയില്‍ എന്‍റെ ഭര്‍ത്താവും കുഞ്ഞുങ്ങളും ഇപ്പോഴും ഉറങ്ങുകയായിരിക്കും. അങ്ങ് വരുന്ന എന്‍റെ ഈ സ്വപങ്ങളെക്കുറിച്ച് അവര്‍ക്കാര്‍ക്കും അറിയില്ല. അവര്‍ അറിയുകയുമില്ല.

പെണ്ണെഴുത്ത്

ഞാനാരാണ് ഞാനെന്തിനു പെണ്ണായി ജനിച്ചു എന്നൊരു ചിന്ത ജീവിതത്തില്‍ ഒരു നിമിഷത്തേക്ക് മനസ്സില്‍ ഒരു പെണ്‍മനസ്സില്‍ തോന്നിയിട്ടുന്ടെന്കില്‍ അവള്‍ ആരെ കുറ്റം പറയും. ജനിപ്പിച്ച അച്ഛനെയും അമ്മയെയും, അല്ലെങ്കില്‍ അവള്‍ ജീവിക്കുന്ന ഈ പൊതു സാമൂഹിക ആവാസ വ്യവസ്ഥിതിയെയോ? അതോ അവളുടെ ഫെമിനിസ്റ്റ്‌ ധാരണയില്‍ അവരുടെ സ്വത്യന്ത്രം നിരാകരിക്കുന്ന അവരെ പുച്ചിക്കുന്ന പുരുഷന്മാരെയോ? അതോ അവള്‍ പെണ്ണായതിന്റെ പേരില്‍ സ്വയം ശപിക്കുമോ?..

സ്വയം ഒരു തിരിച്ചരിവുണ്ടാകുന്നത് വരെ ജീവിത യാത്രയില്‍ ലിംഗഭേധമില്ലാത്ത മനുഷ്യന് വെല്ലുവിലകളെ നേരിടാന്‍ വൈകാരികമായ തീരുമാനങ്ങളെ തിരസ്കരിച്ചു പലപ്പോഴും അനുവര്‍ത്തിയായിട്ടുള്ള ഘടകങ്ങളെ ആശ്രയിക്കേണ്ടി വരും. അത് ഒരു ജീവിത ക്രമമാണ്, എപ്പഴും പുരുഷന്‍ ഉയര്‍ന്നു നില്‍ക്കുന്നു എന്നല്ല അതിന്റെ അര്‍ഥം, ആണും പെണ്ണും സമന്മാരാണ്.

പക്ഷെ സ്ത്രീകള്‍ എപ്പോഴും താഴെ തട്ടിലുള്ളവരാനെന്നുള്ള വാദം ഊര്‍ജപെടുത്തുന്നത് സ്ത്രീകള്‍ തന്നെയാണ്. ഈ ഒരു വൈകാരികമായ തരംതിരിവ് ഒരു നെഗറ്റിവ് പോളിസിയാണ് സൃഷ്ടിക്കുന്നത്. സ്വയം അടിച്ചമര്‍ത്തപെട്ടവരാണെന്ന് ചിന്തിക്കുന്ന സ്ത്രീകളാണ് ഇന്നത്തെ മിക്ക ഫെമിനിസ്ടുകളും. അത് പോലെയാണ് ലിംഗഭേധമുള്ള എഴുത്തുകള്‍ എന്ന തരംതിരിവും‌. പെണ്ണെഴുത്ത്, ആണെഴുത്ത് എന്താണിത്. സ്ത്രീ ശാക്തീകരണമോ. അതോ സ്ത്രീകളുടെ കയ്യടി വാങ്ങിക്കാന്‍ വാക്കുകളുടെ മാന്ത്രികതയില്‍ തീര്‍ക്കുന്ന ആണെഴുത്തിന്റെ ഫെമിനിസം?

പെണ്ണ് എഴുതിയാല്‍ പെണ്ണെഴുത്ത്, ആണ്‍ എഴുതിയാല്‍ വെറും എഴുത്ത്. ഇതിലെ പെണ്ണെഴുത്ത് എന്ന വകഭേദം മാത്രം മനസ്സിലാവുന്നില്ല. പുരുഷ ലിംഗത്തെ പ്രതിനിധീകരിച്ച് പെന് ‍(PEN) ഒരു പുരുഷ പ്രതീകം ആയി ചിത്രീകരിക്കാന്‍ സഹായിക്കുന്ന ലേഖനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെന്താണ്. ഒരു വ്യക്തിയുടെ ആവിഷ്കാര സ്വത്യന്ത്രത്തെ കുറിച്ചല്ല മറിച്ചു എല്ലാ സ്ത്രീകളും അടിച്ചമര്‍ത്തപെട്ടവരാണ് എന്നുള്ള മുന്‍ ധാരണയെ താങ്ങിനിര്‍ത്തിയാണ്. അതില്‍ കഴിവുള്ളവര്‍, തുറന്നെഴുതുന്നവര് ഒരു നവോദ്ധാനത്തിനു വേണ്ടി മഷി ഒലിപ്പിക്കുന്നു എന്ന് പറയുന്നതില്‍ ശുദ്ധ ഹസ്യമുണ്ട്. പെന്‍ (PEN) ഒരു പുരുഷ പ്രതീകം ആണെനിരിക്കെ മഷി പരത്തുവാന്‍ മാത്രമേ സ്ത്രീകള്‍ക്ക് സാധിക്കൂ എന്ന് വേണമെങ്കില്‍ പറയാം. കേരത്തിലുള്ള പെണ്‍കുട്ടികള്‍, മലയാളി പെണ്ണെഴുത്തു എന്നൊക്കെ വിശേഷിപ്പിക്കമെങ്കില്‍ കൂടതല്‍ അര്‍ത്ഥവത്താകുമായിരുന്നു.

സാങ്കേതികത ഊന്നി ഫേസ്ബുക്ക്ന്റെ നീലനിറമുള്ള(sexy blue) ഏകാന്തത മറയാക്കി വിളിച്ചു പറയുന്ന ഈ നവോദ്ധന പൈത്രിക പെണ്ണെഴുത്തല്ല ഇവിടെ ആവിശ്യമുള്ളത്, പെണ്ണെഴുത്തിന്റെ മഹിമ പറയുന്നതിന്റെ ഒരു അഞ്ചു ശതമാനം ജീവിതത്തില്‍ ജീവിച്ചു കാണിച്ചു മാതൃക കാണിക്കുക എന്നുള്ളതാണ്. ഇന്നത്തെ സാഹചര്യത്തില്‍ സ്ത്രീകള്‍ അര്‍ത്ഥമുള്ള സ്വത്യന്ത്രം കാംഷിക്കുന്നു എങ്കില്‍ ആണ്കൊയിമ വിളിച്ചോതുന്ന വൈവാഹിക കുടുംബ ജീവിതത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുക തന്നെ വേണം. ഒരു രീതിയിലും മറ്റൊരു വ്യക്തിയുമായി അടുപ്പമില്ലാതെ ജീവിക്കണം, പക്ഷെ രാഷ്ട്രീയം എല്ലാതിലുമുണ്ട്, ഏതു സ്ഥലത്തും വലുതും ചെറുതും ആരാണ് കേമന്‍/കേമി എന്നുള്ള വ്യക്തി രാഷ്ട്രീയം ശക്തമാണ്.

ഒരു തുറന്ന മനസ്സുള്ള ഭര്‍ത്താവിന്റെ കൂടെ ഒരു ഭാര്യയുടെ മേലങ്കി അണിഞ്ഞു നല്ല കഥകള്‍ പറഞ്ഞും മറ്റും ഫെമിനിസം ഉധ്ഘോഷിക്കാം. പക്ഷെ ഉള്ളിന്റെ ഉള്ളില്‍ അവള്‍ അടുക്കളക്കാരിയും, മക്കളുടെ പൃഷ്ടം കഴുകി വൃത്തിയാക്കി കൊടുക്കുന്ന ഒരു സാധാ അമ്മയുമാണ്. ശാരീരികമായും മാനസികമായും മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സ്ത്രീ എന്നും അവളുടെ അളവുകളാല്‍ ആകര്‍ഷിക്കപെടുന്നവള്‍ തന്നെയാണ്. പുരുഷന്മാര്‍ക്ക് സ്ത്രീകള്‍ ഒരു ബലഹീനതയും. അത് ജൈവീകമായ സത്യമാണ്, അതോരു തുടര്‍ന്നുപോക്കാണ്. അതിനു തടയിടാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

സ്വച്ഛന്ദത എന്നത് ഒരു വ്യക്തിയുടെ മാനസിക സന്തോഷത്തിന്റെ മതിലുകളില്ലാത്ത ആകാശമാണ്, അല്ലാതെ ആണും പെണ്ണും പുലര്‍ത്തുന്ന വ്യക്തി രാഷ്ട്രീയമല്ല. പെണ്ണെഴുത്തും, ഫെമിനിസ്റ്റ് ചിന്താ ഗതികളും കൂട്ടികുഴച്ചാല്‍ ഉണ്ടാക്കവുന്നതല്ല വ്യക്തി സ്വത്യന്ത്രം എന്ന അവസ്ഥ. ഫേസ്ബുക്കിന്റെ നീലനിറമുള്ള ഏകാന്തതയില്‍ നിന്ന് പുറത്തു വന്നു നിങ്ങളുടെ സ്വത്യന്ത്രം കണ്ടെത്തേണ്ടത് മറ്റാരുടെയും ആവിശ്യകതയല്ല. മറ്റുള്ളവരുടെ അനുഭവങ്ങളിലൂടെ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തെ കാണരുത്. അത് ആത്മഹത്യാ പരമാണ്. നിങ്ങളുടെ വൈകരിഅക തലങ്ങളെ നിങ്ങളുടെ ഇച്ചകള്‍ക്കനുസ്രിതമായി പരിപോഷിപ്പിച്ചു നിങ്ങളുടെ സ്വാത്യന്ത്രം കണ്ടെത്തുക.

ട്രാന്സ്ഫെര്‍ സര്ട്ടിബിക്കറ്റ്‌: നിങ്ങളെ ഒന്നും നെഞ്ചേ കയറ്റ്ണ്ട ആവിശ്യമില്ലായിരുന്നു!


നിരപരാധികളായ മനുഷ്യര്‍ ജീവിതത്തിന്റെ പിന്‍ കാഴ്ചകളിലേക്ക് ഓടിപ്പോവുന്നു. പല ഭാവങ്ങളില്‍.. ചിലര്‍ ദുഖിതരായും, ചിലര്‍ സന്തോഷവാന്മാരയും, ചിലര്‍ ഒടുക്കത്തെ നിസ്സംഗത ഭാവിച്ചു പിന്നിലേക്ക്‌ മാഞ്ഞു മറഞ്ഞു പോവുന്നു. ഓടിപ്പോവുന്ന കാഴ്ചകളിലേക്ക് ചിന്തിക്കുന്ന ഞാന്‍.. കടന്നു വരുന്ന പുതിയ കാഴചകളിലേക്ക് എത്തിപ്പെടാന്‍ സമയമെടുക്കുന്നു. മുഖത്തടിക്കുന്ന കാറ്റ്‌‍ എന്റെ ചിന്തകളെ തടയുമ്പോള്‍ പിന്നിലേക്കോടുന്ന മനസ്സിനെ ഞാന്‍ തടഞ്ഞു നിര്‍ത്താറില്ല.

പക്ഷെ ഇന്ന് വീണ്ടും ഞാന്‍ ഈ മുഖം മാന്തിയെടുത്ത് ദൂരെ കളഞ്ഞാലോ എന്നാഗ്രഹിക്കുന്നു. കുമാരേട്ടന്റെ വഴിയെ ഞാനും അദ്ദേഹത്തെ പിന്തുടര്‍ന്നാലോ എന്നാലോചിക്കുവാ. ഇത്ര മനസ്സി തട്ടി കുമാരേട്ടന്‍ എഴുതിയത് ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. അത്ര മഹത്വമുള്ളതായിരുന്നു ആ വിടവാങ്ങല്‍ പോസ്റ്റ്‌. അത് പോലെ ആവില്ലെങ്കിലും.... എന്റെ ദിശാ ബോധത്തെ നിയന്ത്രിക്കാനുതുകുന്ന ഒരു പ്രചോദന വാക്കുകളായി ഞാനിതെന്റെ ആത്മാവുകളിലേക്ക് കുറ്റിയടിക്കട്ടെ.

എന്തോ ഞാനും യാത്ര പറയാതെ മറഞ്ഞേക്കാം. പക്ഷെ കുമാരേട്ടനെപ്പോലെ ഇന്ദ്രിയങ്ങളെ തെളിച്ചു മനസ്സിനെ കടിഞ്ഞാണിടാന്‍ എനിക്ക് കഴിയുമോ എന്നതാണ് എന്റെ സംശയം.

എന്റേത് തുടക്കത്തിലേ ഒരു യാത്രയായിരുന്നു. ജീവിതത്തില്‍ ഒറ്റപ്പെട്ടവന്‍ എന്ന് സ്വയം വിശേഷിപ്പിച്ചു ഭ്രാന്തമായ വഴികളില്‍ക്കൂടി സഞ്ചരിച്ചു. യാത്രയില്‍ ചെന്നുപെട്ടത് മുഴുവന്‍ എന്നെ ആവാഹിക്കാന്‍ പോന്നവരുടെ മുന്നിലേക്ക്‌. തിരിച്ചു കൊടുക്കാന്‍ എന്റെകയ്യില്‍ എല്ലാവര്‍ക്കും പകര്‍ന്നു കൊടുക്കുന്ന സ്നേഹം മാത്രമേ ഉണ്ടായിരുന്നതൊള്ളൂ.

ബെര്‍ളിയുടെ ബ്ലോഗില്‍ സത്യങ്ങള്‍ ധൈര്യത്തോടെ വിളിച്ചു പറയാന്‍ വാങ്ങിയതായിരുന്നു ഈ മുഖമൂടി. അശക്ത്മായ എന്റെ ഈ മൗലിക ഭാവത്തിനു ഇതല്ലാതെ വേറെ വഴികളില്ലയിരുന്നു. അതുകൊണ്ട് ഈ മുഖംമൂടിയായിരുന്നു എന്റെ ശക്തി. സ്വന്തം രൂപത്തില്‍ അന്യമായ ചങ്കൂറ്റം, ആവേശം, പ്രണയം, നീചഫലിതങ്ങള്‍ എല്ലാം ഈ മുഖംമൂടിയില്‍ പ്രതിഫലിച്ചു. ലാഭേച്ചകള്‍ മോഹിച്ചല്ല ഇതണിഞ്ഞത്. ഉള്ളിലുള്ളത് അതുപോലെ വിസ്ഫോടിക്കാന്‍ ഒരു മാര്‍ഗം.. അത് മാത്രമായിരുന്നു ഇത്.

പിന്നീട്, എന്നില്‍ ഉറങ്ങി കിടന്നിരുന്ന എന്റെ ഭാവങ്ങള്‍ക്ക് ഉണര്‍വ്വ് നല്‍കുകയായിരുന്നു അധോലോകം. എന്റെ മനസ്സിലെ ഗര്‍ഭത്തില്‍ വളര്‍ച്ച മുരടിച്ചു കിടന്ന പ്രണയ ഭാവങ്ങളെ ശക്തിപ്പെടുത്തുകയായിരുന്നു എന്റെ സുഹൃത്തുക്കള്‍, എന്റെ മോഹഭംഗങ്ങളെ ചവിട്ടി മെതിച്ചു ഞാന്‍ കമന്റുകള്‍ ഇട്ടു.

ലൈക്‌ കിട്ടുന്നത് എന്നെ സംബന്ധിച്ച് പുതുമയുള്ള അനുഭവമായിരുന്നു. ഉദ്ദേശശുദ്ധി എന്നത് പറയാനുള്ളത് പറയുക എന്നത് മാത്രമായിരുന്നു. ഇഷ്ടമുള്ളവര്‍ ലൈക്‌ ഇട്ടാ മതി എന്നുള്ള ദാര്‍ഷ്ട്യ മനോഭാവം നല്ലത് മാത്രമായിരുന്നു.

എനിക്ക് പറ്റിയ വേഷം ഒരു സാഹിത്യകാരന്‍ എന്നതിലുപരി ഒരു നിരൂപകന്‍ എന്ന വേഷമായിരുന്നു. എന്തോ ആവാന്‍ ശ്രമിക്കുന്നതിനു പകരം അതില്‍ നിന്ന് പിന്തിരിഞ്ഞു നില്‍ക്കുക അതിനായിരുന്നു എന്റെ പരിശ്രമങ്ങള്‍. തികഞ്ഞ ധൈര്യത്തോടെ ഞാനെന്‍റെ അനുഭവങ്ങളെയും ഭാവനകളെയും അക്ഷരങ്ങളാക്കി. ഭാവനകള്‍ മഷിത്തുള്ളികളില്‍ ഒതുക്കത്തോടെ പരന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അനുഭങ്ങള്‍ തീരുന്നില്ല. എവിടെ എത്തിപെട്ടു എന്നതിന്റെ ബാലന്‍സ് ഷീറ്റില്‍ ചതികളുടെ അക്ഷരങ്ങള്‍ മാത്രം വലുതായിക്കണ്ടു. തിരിഞ്ഞു നോക്കുമ്പോള്‍ വീണ്ടും നഷ്ടങ്ങള്‍, പാഴായ ബന്ധങ്ങള്‍, കണ്ണീരുകള്‍.

വീണ്ടും പഴയ ആ നിരപരധിത്വത്തിലേക്കുള്ള പാസ്പോര്‍ട്ട്‌. ഞാനും എന്റെ സ്ഥായി ഭാവവും ഗാഡമായി ആലിംഗനം ചെയ്യുന്ന ഒരു മാനസികാവസ്ഥയിലേക്ക്. എന്നെ സ്നേഹിക്കുന്നവരുടെ വേരുകളിലേക്ക്. ഞാന്‍ സ്നേഹിക്കവരെ ചിലരെ മറന്നും മറക്കാതെയുമുള്ള ഒരു അപ്രഖ്യാപിത ഒളിച്ചോട്ടം അല്ലെങ്കില്‍ തിരിച്ചു പോക്ക്. നിങ്ങളുടെ എല്ലാം ലഹരിയില്‍ നിന്ന് മുക്തി നേടാന്‍ എനിക്ക് തിരിച്ചു പോണം. പലരെയും മറക്കണം.

അപ്പോഴും ഞാന്‍ ആര് എന്നത് ബാക്കിയാവുന്നു.

അല്ലെങ്കിലും ഞാന്‍ ആരാവണം?






കുമാരന്റെ ചിന്തകള്‍

മനുഷ്യത്വം പേറി നടന്ന കുമാരന്‍ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി ഇടയ്ക്കിടെ ആത്മഹത്യ ചെയ്യുന്നതിനെ പറ്റി ആലോചിച്ചു. പക്ഷെ മാറ്റങ്ങള്‍ അനിവാര്യമായ മനസ്സിന്റെ സങ്കീര്‍ണതകളെ മയക്കുന്ന മരണത്തെ കുമാരന് ഭയമാണെന്ന് മനസ്സിലായി. അങ്ങിനെയാണ് കുമാരന്‍ ഒളിച്ചോട്ടം തുടങ്ങിയത്. മനുഷ്യരെ അഭിമുഖരിക്കാന്‍ പ്രയാസപെട്ട ദിവസങ്ങളില്‍ അത് ഭീരുത്വമാണെന്നു കുമാരന്‍ തിരിച്ചറിഞ്ഞു. വിജാതീയതയുടെ പരിജ കടമെടുത്തു  കുറേക്കാലം ഒരു യോദ്ധാവായി കുമാരന്‍ ജീവിച്ചു. യുദ്ധത്തില്‍ വീണ ശവങ്ങളും ചോരതുള്ളികളും മനസ്സില്‍ വെറുപ്പിന്റെ ആവി നിറച്ചപ്പോള്‍ കുമാരന്‍ വീണ്ടുമൊരു സാധാരണ മനുഷ്യനാവാന്‍ കൊതിച്ചു.

പിന്നെ പഴയ മനുഷ്യന്റെ ചാപല്യങ്ങള്‍ക്കടിമപ്പെടാതെ ഒരു ദൈവവിശ്വാസിയായി കുമാരന്‍ അഭിനയിച്ചു. ദൈവം പലപ്പോഴും സ്വാര്‍ത്ഥനാണെന്ന സംശയബുദ്ധിയും കുമാരന്‍ന്റെ യുക്തിയും ദൈവ സ്നേഹത്തിന്റെ വിപരീത തലത്തില്‍ സഞ്ചരിക്കുന്നു എന്ന് തോന്നിയപ്പോള്‍ കുമാരന്‍ വീണ്ടും ആത്മഹത്യ ചെയ്യുന്നതിനെ  കുറിച്ച് ചിന്തിച്ചു.