സര്‍ഗാത്മഗതയുടെ ആട്ടിന്‍കൂട്ടങ്ങള്‍


നാടുകടത്തപ്പെട്ടെ സര്‍ഗാത്മഗതകളെ തിരിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെടുന്ന ചിന്തകളെ അവഗണിച്ചു ഞാന്‍ സ്വയം മുഖം മറച്ചു മടിയനായി കഴിയുകയായിരുന്നു. വളരെക്കാലത്തിനുശേഷം ഇന്നു കണ്ട എന്‍റെ നഷ്ടസ്വപ്നങ്ങളുടെ വാടികയില്‍ വിരിഞ്ഞത് മഞ്ഞളിച്ച നങ്ങ്യാര്‍വട്ടം പൂക്കള്‍ മാത്രമായിരുന്നു‍.

പഴയ നിറഭേദങ്ങളില്ല.. പഴയ സുഗന്ധങ്ങളില്ല..
ഒരു വ്യാഴവട്ടത്തിനുകുറുകെ അലസമായിക്കിടക്കുന്ന ഞാനെന്ന എന്‍റെ നെഗളിപ്പുമാത്രം. അഹന്തയുടെ ദുര്‍ഗന്ധം മാത്രം.
മനസ്സിന്‍റെ ഒഴിഞ്ഞകോണുകളില്‍ മരവിച്ച ഓര്‍മ്മകളോടോപ്പം കഴിയുന്ന ഭയപ്പാടുകള്‍. അവക്കുകീഴെ ജീര്‍ണ്ണിച്ച ചിന്തകളുടെ ഭാരംചുമക്കുന്ന സര്‍ഗശേഷി.

വേര്‍പ്പെടാന്‍ വെമ്പുന്ന സര്‍ഗാത്മകതയെ അള്ളിപ്പിടിക്കുന്ന കരയുന്ന ഓര്‍മ്മകള്‍!

ചേതനയറ്റ എന്‍റെ സര്‍ഗാത്മകതയുടെ മുഖത്ത് ചിരിയില്ലായിരുന്നു . പ്രണയമില്ലായിരുന്നു. നിഷ്കളങ്കതയും, സഹനവും ഉറവവറ്റിയ കണ്ണുകളും കീറിപ്പറിഞ്ഞ കസവിന്‍റെ മേല്‍ക്കുപ്പായവുമല്ലാതെ വേറൊന്നും ഇല്ലായിരുന്നു!

ഇരുട്ടില്‍ കണ്ണുചിമ്മിക്കളിക്കുന്ന നക്ഷത്രങ്ങളെ പുച്ചിച്ചു വാപൊളിച്ചു കരയാന്‍ എന്‍റെ സര്‍ഗാത്മഗതക്ക് കഴിയുമായിരുന്നില്ല.
കുശുമ്പുകാണിച്ചു നടന്നോടി ആകാശത്തിന്‍റെ തിണ്ണയില്‍നിരങ്ങുന്ന മഴമേഘങ്ങളെവര്‍ണ്ണിക്കാന്‍ എന്‍റെ സര്‍ഗാത്മഗതക്ക് കഴിയുമായിരുന്നില്ല.

ഭയന്നുനിലവിളിച്ചു വിളറി അനാഥമായിക്കിടക്കുന്ന പാവക്കുട്ടികളെപ്പോലെ അവ കിടക്കുന്നത് കാണുമ്പോള്‍ മരിച്ചുകൊണ്ടിരിക്കുന്നത് ഞാനാണ്.

അവയുടെ ജീവന് കാവല്‍നില്‍ക്കുന്ന വെറുക്കപ്പെട്ട സ്വപ്നങ്ങള്‍ക്ക് അപസ്മാരം പിടിപെട്ടിരിക്കുന്നു. അപസ്മാരം പിടിച്ച സ്വപ്നങ്ങളുടെ വായില്‍ നുരയ്ക്കുന്ന പതയില്‍നിറയെ എന്‍റെ തൂങ്ങിമരിച്ച പ്രണയങ്ങളായിരുന്നു.

ഓര്‍മ്മകളെ ഓക്കാനിച്ചരാത്രി ബസ്സിറങ്ങി നടക്കുമ്പോള്‍ നിദ്രയുടെ ഒളിപ്പോരാളികള്‍ കണ്ണിറുക്കിക്കാണിച്ചു. വഴിവക്കത്തെ പ്രണയശ്മശാനങ്ങളില്‍നിന്ന് കുന്തിരിക്കം മണത്തു. കിതച്ചുകൊണ്ട് വേട്ടയാടാന്‍വരുന്ന പ്രണയഭൂതങ്ങളെ പേടിച്ചുനടന്ന ഞാന്‍ എപ്പോഴോ ഉറങ്ങിയിരുന്നു.

തണുത്ത പകലുകള്‍ തുടങ്ങുന്ന ഉഷസ്സ് നീട്ടിത്തുപ്പിയ പുതുനാമ്പുകളാല്‍മുളപ്പിച്ച മൃദുലമായ സ്വപ്നങ്ങളില്‍ അവള്‍ വീണ്ടുംപിറന്നു. എന്‍റെ സ്നേഹങ്ങളെ അനശ്വരമാക്കാന്‍. എന്‍റെ പ്രണയത്തെ പുതിയ തീരങ്ങളിലേക്ക് വലിച്ചടുപ്പിക്കാന്‍.

നിസ്വാര്‍ഥമായ ഇടപെടലുകളാല്‍ അവളെന്‍റെ സര്‍ഗത്മാഗതയെ വീണ്ടും ജീവന്‍വെപ്പിച്ചിരിക്കുന്നു. എനിക്കെന്‍റെ സത്തയെ വീണ്ടും തിരിച്ചുകിട്ടിയിരിക്കുന്നു. മുടിയനായ പുത്രന്‍റെ വഴിതെറ്റിയ സര്‍ഗാത്മഗതയുടെ ആട്ടിന്‍കൂട്ടങ്ങള്‍ തിരിച്ചുവന്നിരിക്കുന്നു.

എല്ലാവരും സന്തോഷിപ്പിന്‍!!!