പെയ്തൊഴിഞ്ഞ സ്വപ്‌നങ്ങള്‍

ശുഷ്കിച്ച മെലിഞ്ഞുണങ്ങിയ ചിന്തകളെ പ്പേറി കുറെദൂരം നടന്നപ്പോള്‍ മനസ്സിന് വിശന്നു. തണല്‍ എവിടെയുമില്ല! എങ്ങും വറ്റിവരണ്ട കരിയിലക്കാഴ്ചകള്‍ മാത്രം. വഴിയിലെ ഉണങ്ങിയ മരങ്ങളെ നോക്കി മനസ്സ് നെടുവീര്‍പ്പിട്ടു. കൊഴിഞ്ഞ ഇലകളെ ചികയുന്ന പക്ഷികള്‍ തിരയുന്നതെന്തെന്നറിയാന്‍ മനസ്സിന് ആകാംക്ഷയായിരുന്നു. ഒന്നും കിട്ടാതെ പറന്നകലുന്ന പക്ഷിളുടെ സങ്കടം മനസ്സിനെ പിന്നെയും തളര്‍ത്തി.

ചിന്തകള്‍ ദാഹിച്ചു തളര്‍ന്നിരിക്കുന്നു. വിശപ്പും ദാഹവും സഹിക്കാന്‍ കഴിയാതെ കരയുന്ന ചിന്തകളെ ഇടുങ്ങിയ മനസ്സിന്റെ ഇരുട്ടില്‍ തളച്ചിടാന്‍ മനസ്സിനു കഴിഞ്ഞില്ല. കാഴ്ചകളെ മറച്ചു കണ്ണുകളെ ഉറക്കാന്‍ ശ്രമിച്ചു. അവ ഉറങ്ങിയില്ല. കണ്ണുകള്‍ ചിന്തകളുടെ ചാരന്‍മാരായിരുന്നു. ചുണ്ടുകള്‍ വരണ്ടു കിടന്നു. ചുംബനങ്ങള്‍ സ്വപ്നം കാണുന്നതിനാല്‍ ചുണ്ടുകളെ ചിന്തകള്‍ക്ക് പുച്ചമായിരുന്നു. ചുവന്നു തുടുത്ത അവയെ കണ്ണുകള്‍ അസൂയയോടെ വെറുത്തു.

മനസ്സിന് തളര്‍ച്ചവന്നു. ഇനിയും ജീവിക്കണം എന്നുണ്ടെങ്കില്‍ ഈ നശിച്ച ചിന്തകള്‍ ഇല്ലാണ്ടാവണം. എന്നാലെ വീണ്ടും സ്നേഹങ്ങള്‍ വരൂ. സ്നേഹം വന്നാലെ മനസ്സിന്റെ ചുവരുകളിലാണ്ടുപോയ വേരുകള്‍ ശക്തിപ്പെടൂ. വേരുകള്‍ ഉറച്ചാല്‍ പുതിയ പ്രണയങ്ങള്‍ തളിരിടും. സ്വപ്‌നങ്ങള്‍ വിരുന്നുവരും. വീണ്ടും സന്തോഷത്തിന്റെ നിറവിലേക്ക് മനസ്സ് ഒഴുകും. പക്ഷെ അതിനു തടസ്സം നില്‍ക്കുന്ന ഈ നശിച്ച ചിന്തകളെ കൊല്ലണം. മനസ്സ് തീര്‍ച്ചപ്പെടുത്തി.

അന്ന് നിലാവ് വിരുന്നുപോയ സമയത്ത് മനസ്സ് ഓര്‍മ്മകളെ രാകിമിനുക്കിവെച്ചു. ദാഹിച്ചുവലഞ്ഞ ചിന്തകള്‍ മയങ്ങിയ നേരത്ത് ഇരുളില്‍ മറഞ്ഞുനിന്ന് മുനയുള്ള ഓര്‍മ്മകളെക്കൊണ്ട് മനസ്സ് ചിന്തകളെ ആഞ്ഞുകുത്തി. ഓര്‍മകളുടെ മൂര്‍ച്ചയുള്ള അറ്റങ്ങള്‍ ചിന്തകളുടെ ആഴങ്ങള്‍ തേടിച്ചെന്നു. അങ്ങനെ മനസ്സ് ചിന്തകളെ കുത്തിക്കൊന്നു. ചോരയോലിച്ച ചിന്തകളെക്കണ്ട് കണ്ണ് കരഞ്ഞു. കണ്ണുനീരോലിച്ചു ചുണ്ടുകള്‍ ഉണര്‍ന്നു. വരണ്ട ചുണ്ടുകള്‍ കണ്ണുനീര്‍ തട്ടി നീറി. ഇടുങ്ങിയ മനസ്സില്‍ ചിന്തകള്‍ പിടഞ്ഞു ചത്തു.

ചിന്തകള്‍ കൊലചെയ്യപ്പെട്ടനേരം മനസ്സ് പുതിയ പട്ടങ്ങളുമായി വീണ്ടും കാറ്റില്ലാത്ത വരണ്ട നിലങ്ങളില്‍ എന്തോ തേടിനടന്നു. അന്നേരം കണ്ണിനു മുകളില്‍ തഴച്ചു വളര്‍ന്നിരുന്ന പുരികങ്ങള്‍ ആശ്ചര്യത്തിന്റെ മുദ്ര തിരഞ്ഞു. ചുണ്ടുകള്‍ വിളറിക്കരഞ്ഞു. കുറ്റബോധത്തില്‍ മനസും കരഞ്ഞു.

പുലര്‍കാലങ്ങളില്‍ സ്വപ്നങ്ങളെത്തട്ടി മനസ്സുണര്‍ന്നു. ഋതുക്കള്‍ മാറിവരുന്ന സമയമാണ്. പ്രണയങ്ങള്‍ ഓടിക്കളിക്കുന്ന വിളനിലങ്ങളില്‍ മനസ്സ് സന്തോഷത്തോടെ ഓടിനടന്നു‍. സ്നേഹിക്കപ്പെടാന്‍ വെമ്പിയ മനസ്സ് എല്ലാം മറന്നു. ആര്‍ത്തിയോടെ വിളനിലങ്ങളിലെ ചളിപൂഴ്ത്തിക്കിടന്നു. വരാന്‍ പോവുന്ന ചുംബനസീമകളില്‍ പൊഴിയുന്ന മഴകളെ ഓര്‍ത്ത്‌ ചുണ്ടുകള്‍ വിളര്‍ച്ചയെ അതിജീവിച്ചു. അപ്പോഴും കണ്ണുകള്‍ പുതിയ കാഴ്ചകള്‍ കണ്ടു ആശ്ചര്യം കൂറിനിന്നു.