നിന്നെ സ്വപ്നം കാണാന്‍ വേണ്ടി മാത്രം

അന്ന് മഴയുള്ള രാത്രിയില്‍ ഒരു രവീന്ദ്ര സംഗീതത്തിന്റെ അകമ്പടിയോടെ വന്ന് ഒരു ശാലീനതയുള്ള കള്ളനെപ്പോലെ നീയന്റെ മനസ്സ് മുഴുവന്‍ അടിച്ചെടുത്തപ്പൊഴും...

ഞാനറിയാതെ സ്നേഹത്തിന്റെ നായിക്കുരണപ്പൊടി വിതറി കടന്നു കളഞ്ഞ നിന്റെ ചൊറിഞ്ഞ ഓര്‍മ്മകളാണോ പ്രണയം.

ഒരു നൊമ്പരത്തിന്റെ നൂല്‍പ്പാലത്തില്‍ തൂങ്ങിയാടിക്കളിക്കുന്ന ഞാനും നീയുമാണോ പ്രണയം, എന്റെയുള്ളില്‍ അറിയാതെ എന്തിനോ തുടിക്കുന്ന ഈ ഹൃദയത്തില്‍ നീ വിതച്ചത് പ്രണയത്തിന്റെ മുല്ല മൊട്ടുകളാണോ?

എന്റെ സ്വപ്നങ്ങളിലെ പ്രണയത്തിന്റെ പാടത്ത് പുല്ലു മേയാന്‍ വന്ന സിന്ധിപ്പശുക്കളെപ്പോലെ ഞാനും നീയും അലയുന്നത് നമ്മുടെ പ്രണയത്തിനു വേണ്ടിയാണോ.

കാല്‍പ്പനികതയുടെ ജെസീബി കൊണ്ട് ഓര്‍മകളെ ഉഴുതു മറിച്ചു നീ നട്ട പ്രണയ മുല്ലകള്‍ വിരിയുന്നതും കാത്തു ഞാനിന്നും കാത്തിരിക്കുന്നു.

എന്റെ കളസം കീറിയ ജീവിതത്തിന്റെ ചുമരുകളില്‍ ഏഷ്യന്‍ പെയിന്റ് അപ്പക്സ്‌ അടിക്കാന്‍ വന്നവളാണ് നീ.

എല്ലാ ദിവസവും പ്രണയശ്വാസം മുട്ടിയ എന്റെ സ്വപ്നങ്ങള്‍ക്ക് കസവ് ഞൊറി തുന്നുന്നത് നിന്റെ ഓര്‍മകളാണ്.

അന്ന് വെയിലത്ത്‌ ഉണക്കാനിട്ട നെല്ല് കൊറിക്കാന്‍ കയറിയ കോഴികളെ ആട്ടാന്‍ മനസ്സിന്റെ ഓടാമ്പല്‍ തുറന്നിട്ടപ്പോള്‍ ഉള്ളില്‍ കയറിയ ഒരു മൃദുല വികാരത്തിനു തീപിടിച്ചപ്പോള്‍ പുകഞ്ഞത്‌ പ്രണയത്തിന്റെ കുന്തിരക്കമായിരുന്നു.

ഇനിയും എനിക്ക് സ്ന്ഹത്തിന്റെ ആട്ടിന്‍പാല്‍ വില്‍ക്കണം, മില്‍മാ ബൂത്തില്‍ കപ്പബിരിയാണി വിളമ്പണം. വിശക്കുന്ന വയറില്‍ കറ്റ വിതയ്ക്കണം. ഉറങ്ങുമ്പോള്‍ തോറ്റംപാട്ട് പാടണം. എന്റെ വെള്ളിയരഞ്ഞാണവും ചെമ്പ് വളയും മുത്തൂറ്റില്‍ പണയം വെക്കണം. പിന്നെ നിന്നെ നിന്നെ സ്വപ്നം കാണാന്‍ വേണ്ടി മാത്രം ഉറങ്ങണം.