നിന്റെ നിശബ്ദതയാണെന്റെ മരണമെന്ന് ഞാന്‍ തിരിച്ചറിയുന്നു.


--------------------------------------------------


കാല്‍പനികതയുടെ മരച്ചുവട്ടിലേക്ക് ഒരിറ്റു കഞ്ചാവുമായി വന്നു പ്രണയകച്ചവടം തുടങ്ങിയ ഒരു യുവാവ്‌. ആ യുവാവിന്റെ പേരായിരുന്നു ബെന്‍ ജോണ്‍സണ്‍. ഒരിക്കല്‍ കുമ്മായം വറ്റി വരണ്ട അവന്റെ മനസ്സില്‍ പ്രണയത്തിന്റെ ഉല്‍ക്കമഴ പെയ്യിച്ച് അവള്‍ വന്നു. അവളുടെ പേരായിരുന്നു ലംബോര്‍ഗിണി. പതിയെ പെയ്ത മഴയില്‍ ഇരുവരും തലതല്ലി സ്നേഹത്തിന്റെ നാരങ്ങ മുട്ടായികള്‍ തിന്നു. മുഖത്തോട് മുഖം നോക്കി പ്രണയത്തിന്റെ മുദ്രാവാക്യം വിളിച്ചു. ഉടലില്‍നിന്ന് ചോര്‍ന്നോലിച്ച കാമം കപ്പലണ്ടി പൊതിഞ്ഞ പഴയ കടലാസുകള്‍ കൊണ്ടു തുടച്ചു.

ഒരിക്കല്‍ റേഷന്‍ കടകള്‍ പണിമുടക്കിയ കാലം, കാലം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഒരുങ്ങിയപ്പോള്‍ അവര്‍ പരസ്പരം അഭയാര്‍ഥികളെപ്പോലെ ഭാവിയെ പേടിച്ച് അമൃതാ എക്സ്പ്രസ്സ്ല്‍ സ്വാര്‍ത്ഥതയുടെ ടിക്കറ്റ്‌ എടുത്ത്‌ ഒളിച്ചോടി. അവര്‍ പ്രണയത്തെ വലിച്ചെറിഞ്ഞ കടലാസ് പെട്ടികളിയില്‍ പുതുജീവിതത്തിന്റെ പുഴുക്കള്‍ നിറഞ്ഞു.

പിന്നീട്, നീലച്ചടയന്റെ ലഹരി നിറഞ്ഞ നിലാവത്ത് നത്തോലികള്‍ പിടയുന്ന നിശബ്ദതയില്‍ പ്രണയം അവര്‍ അറിയാതെ കൂര്‍ക്കം വലിച്ചു. അന്നൊരുനാള്‍ നീണ്ട ഇടനാഴികളില്‍ ചോരതുപ്പിയ മനസ്സിന്റെ വേദനയില്‍ അവര്‍ തിരിച്ചറിഞ്ഞു പ്രണയം ഒരു വൃത്തികെട്ട മനസ്സിന്റെ അവസ്ഥയാണെന്ന്.

കാലങ്ങള്‍ കുത്തിയൊലിച്ചു പോയി.. ഉറക്കം വരാത്ത ഒരു രാത്രില്‍ ബെന്‍ജോണ്‍സന്‍ ലംബോര്‍ഗിണിക്ക് ഒരു SMS അയച്ചു.

"നിന്റെ നിശബ്ദതയാണെന്റെ മരണമെന്ന് ഞാന്‍ തിരിച്ചറിയുന്നു."

ലംബോര്‍ഗിണി കരഞ്ഞു.

ശുഭം.