പ്രതീക്ഷകള്‍

"ഐ വില്‍ മിസ്സ്‌ യു..."
നന്ദന്‍ കൃഷണപ്രിയയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

സിഗ്നല്‍ പച്ച കത്തിയതോടെ ആ ധൃതി കാണിക്കുന്ന തരത്തില്‍ നന്ദന്‍ ശ്രദ്ധയോടെ വണ്ടിയെടുത്തു മുന്നോട്ടു നീങ്ങി. കൃഷ്ണപ്രിയ എന്തോ നഷ്ടപെടുന്നതിന്റെ മുഖവുമായി എന്തിനോ ഒരുങ്ങി അടങ്ങി ഇരിക്കുകയാണ്.

കൃഷണപ്രിയ ഒന്നും ശ്രദ്ധിക്കാതെ ഡ്രൈവ് ചെയ്യുന്ന നന്ദുവിനെ നോക്കി..

പിന്നെ ഈര്‍ഷ്യയോടെ ചോദിച്ചു.
"മിസ്സാന്‍ ഞാനാരാ നന്ദാ നിന്റെ? "

ആ ചോദ്യത്തില്‍ എസി യുടെ തണുപ്പിലും നന്ദന്‍ താന്‍ വിയര്‍ക്കുന്ന പോലെ തോന്നി.

മൌനം.
രണ്ടു പേരും മിണ്ടിയില്ല. ആ മൌനത്തിനു പിറകെ ചിന്തകളുമായി അവര്‍ രണ്ടു പേരും എങ്ങോട്ടന്നില്ലാതെ അലഞ്ഞു. സിന്ഗ്നലുകള്‍ ചുവപ്പും പച്ചയും കത്തിച്ചു. ആ തിരക്കിനിടയില്‍ ആ വണ്ടി മാത്രം ഒറ്റപെട്ടപോലെ ചലിച്ചു.

കാര്‍ എയര്‍പോര്‍ട്ടിന് അടുക്കുന്നത് കണ്ടു കൃഷണപ്രിയ നന്ദനെ നോക്കി.

നന്ദന്‍ അവളെയും നോക്കി, കൃഷ്ണപ്രിയയുടെ മുഖം വാടിയിരിക്കുന്നു.

കൃഷണപ്രിയ സത്യത്തിലും ആരായിരുന്നു തന്റെ. സുഹൃത്ത്? കാമുകി? അതോ വെറുമൊരു ജൂനിയര്‍ ഡെവെവെലപ്പര്‍? അല്ലാ... നന്ദന്‍ ശബ്ദം ഇടറി മെല്ലെ സംസാരിച്ചു തുടങ്ങി.

"പ്രിയേ.. എനിക്കറിയാം എനിക്കൊരു ജീവിതമുണ്ട്, ഒരു കുടുംബമുണ്ട്, കാമിക്കാന്‍ വീട്ടില്‍ സ്വന്തമായി ഒരു സ്ത്രീശരീരമുണ്ട്, പക്ഷെ... അതിനുമപ്പുറം എന്റെ മനസ്സിനെ തോല്‍പ്പിക്കുന്ന എന്റെയീ ഏകാന്തതയ്ക്ക് ഒരു വിങ്ങലായി നീയുമുണ്ട്.... സ്നേഹത്തിനും, പ്രണയത്തിനും, കാമത്തിനുമപ്പുറം പറയാനാവാത്ത എന്തോ ഒന്നാണ് നീയെനിക്ക്.  ഒരു സുഹൃത്തിനും കാമുകിക്കുമപ്പുറം നീയെന്റെ... " വാക്കുകള്‍ കിട്ടാതെ നന്ദന്‍ വിഷമിച്ചു.


"നീയെന്റെ " കൃഷണപ്രിയ ഭാവമാറ്റമില്ലാതെ ചോദിച്ചു.

പിന്നെ മുഖത്ത് വന്ന തെളിച്ചത്തില്‍ ആ ചിരിയില്‍ അവള്‍ കൂടതല്‍ സുന്ദരിയായ പോലെ നന്ദന് തോന്നി.

"നന്ദാ.. ഇപ്പൊ എനിക്ക് നീന്നെ ഉമ്മ വെക്കാന്‍ തോന്നുന്നു, നിന്നെ ഈ മുഖത്ത് ഉമ്മ വെക്കണം, ഉമ്മകള്‍ കൊണ്ട് മൂടണം, നിന്നെ ചുംബിച്ചു ചുംബിച്ചു അങ്ങിനെ അതില്‍ അലിഞ്ഞ് ഒരു പ്രണയബാഷ്പമായ്‌ നിന്നിലലിഞ്ഞു  എനിക്കില്ലാതാവണം...."

നന്ദന്‍ അവളെ മുഖത്തേക്ക് സ്നേഹത്തോടെ നോക്കി.

ഒരു മൌനത്തില്‍ മുഴുകിയ ശേഷം കൃഷണപ്രിയ തുടര്‍ന്നു.

"നന്ദാ നമ്മുക്ക് ഒളിച്ചോടാം. പക്വതയില്ലാത്തവരാകാം. എല്ലാവരെയും മറന്നു അപരിചിതരെപ്പോലെ എവിടേലും പോയി ജീവിക്കാം. എനിക്ക് നിന്നെ വിട്ടു ഡല്‍ഹിക്ക് പോവണ്ടാ. കഷ്ടപ്പെട്ട് ട്രാന്‍സ്ഫര്‍ വാങ്ങിയത് നിന്നെ മറക്കാന്‍ വേണ്ടി തന്നെയാണ്. പക്ഷെ ഇപ്പൊ ഇത് വേണ്ടിയിരുന്നില്ലാ ന്നു തോന്നുന്നു."


നന്ദന്‍ എന്ത് പറയണം ന്നറിയാതെ മിണ്ടാതെ ഇരുന്നു!

"എന്തേലും പറ നന്ദാ.. ഇതൊന്നും നീ കാര്യാമാക്കണ്ടാ"

"പ്രിയേ.. " സ്നേഹം നിറഞ്ഞ വിളി.

"ഉം.. നന്ദാ..."

"പ്രിയേ..ഞാനും നീയും നമ്മുക്ക് നഷടപ്പെടുന്നില്ല, ഇപ്പൊ നിന്നെ പിരിയുന്ന ഈ നിമിഷങ്ങളിലെ ഓരോ നൊമ്പരങ്ങളും നിന്നെ എന്നിലേക്ക് കൂടതല്‍ അടുപ്പിക്കും. നമ്മുടെ ഈ വികാരം അണയാതെ സൂക്ഷിക്കുന്നുവെങ്കില്‍, അത് സത്യമാണെങ്കില്‍ നമ്മള്‍ ഇനിയും കാണും, കണ്ടിരിക്കും"


കൃഷണപ്രിയ ഒന്നു ചിരിച്ചു.

"എല്ലാവരും പറയുന്നത് പോലെ അടുത്ത ജന്മമാണോ നന്ദാ. അടുത്ത ജന്മത്തില്‍! അങ്ങിനെയാണെങ്കില്‍ അതെനിക്ക് വേണ്ടാ. എനിക്കീ ജന്മമേ ഒള്ളൂ.  ഇനിയൊരു ജന്മം കൂടി കാത്തിരിക്കാന്‍ വയ്യെനിക്ക്. പഴയ  സിനിമകളിലെ ദുഖ നായികയാവാന്‍ ഞാനില്ല. എനിക്ക് നിന്നെയോര്‍ത്തു പാട്ട് പാടാനും അറിയില്ല. ഈ ജന്മം, ഈ നിമിഷം. ... ഇതില്‍ ജീവിക്കാനാണെനിക്കിഷ്ടം"


"മുന്നിലെ ആ കാറില്‍ ഇടിച്ചാ നമ്മള്‍ മരിക്കുമോ. ഞാന്‍ മരിച്ചാലും മതി..... അല്ലെങ്കില്‍ വേണ്ട ഒരുമിച്ചു മരിച്ചാല്‍ മതി. നന്ദനെ ഒറ്റക്കാക്കി എനിക്ക് പോണ്ടാ"

നന്ദന്‍ ഒരു ചെറു ചിരിയുണ്ടാക്കി.

"എന്താ നന്ദാ.. തമാശ പോലെ തോന്നുന്നോ?.. "

"ഇല്ല" നന്ദന്‍ തല കുലുക്കി.

എയര്‍പോട്ടിന്റെ ഉള്ളിലേക്ക് വണ്ടി കയറി. നന്ദന്‍ പാര്‍ക്കിംഗ് ഫീ കൊടുത്ത് വണ്ടി പാര്‍ക്ക് ചെയ്തു. ഒരു ട്രോളി വലിച്ചു ചെന്നു. ഡിക്കിയില്‍ നിന്ന് ബാഗും പെട്ടിയും എടുത്തു വച്ച് അവളുടെ അരികത്തു ചെന്നു.

കൃഷണപ്രിയ നന്ദനെ അവസാനത്തെതു പോലെ ഒന്ന് നോക്കി. പിന്നെ കാറില്‍ നിന്നിറങ്ങി. ആ ട്രോളി ഉന്തി ഒന്നും മിണ്ടാതെ നടന്നു. പിന്നെ നന്ദന് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു.

"ഈ ഇന്‍ഡിഗോ ഫ്ലൈറ്റ് ഇന്ന് വീണില്ലെങ്കില്‍, ഡല്‍ഹി എന്നത്തെയും പോലെ അവിടെയുണ്ടെങ്കില്‍ ഞാന്‍ കാത്തിരിക്കും നന്ദാ, നിനക്ക് വേണ്ടി നിന്റെ കാലൊച്ചകള്‍ക്ക് വേണ്ടി ഞാന്‍ കാതോര്‍ത്തിരിക്കും.. ഒന്നും നഷ്ടപ്പെടാതെ ഞാനിപ്പോ പോവാം..."

കണ്ണ് നിറയുന്നതിനു മുന്‍പേ അവള്‍ വേഗത്തോടെ ട്രോളിയും ഉന്തി നടന്നു നീങ്ങി.

നിറഞ്ഞ കണ്ണുകള്‍ തുടക്കാതെ നന്ദന്‍ തിരിച്ചു കാറിനുള്ളില്‍ കയറി. തിരിച്ചുള്ള യാത്രയില്‍ നന്ദന്‍ ഒറ്റക്കായിരുന്നില്ല. പ്രിയയുടെ ഓര്‍മ്മകള്‍ നന്ദനെ ചുറ്റി അവന്റെ കൂടെയുണ്ടായിരുന്നു.