ജഹാംഗീറിന്റെ സുലൈഖ !



വിജനമായ റോഡുകളില്‍
പായുന്ന പകല്‍കിനാക്കള്‍ക്ക്
പാര്‍ക്കിംഗ് ലൈറ്റ് തെളിഞ്ഞപ്പോള്‍
ജഹാംഗീറിന് ഉറക്കം വന്നില്ല.

യോഗ ചെയ്യാറുള്ള വാപ്പ പഠിപ്പിച്ച
ഉറക്കം വരാനുള്ള ദീര്‍ഘശ്വാസ ടെക്നിക്കുകള്‍
മൂക്കിലെ രോമങ്ങളുടെ
സ്വാഭാവികതയെ മുറിപ്പെടുത്തി.

പകല്‍കിനാക്കള്‍ പരാഗണം ചെയ്ത
ഇരുട്ട് വിരിഞ്ഞ മുറികളില്‍
സ്വപ്നങ്ങളെ തിരഞ്ഞു
ജഹാംഗീര്‍ തപ്പിത്തടഞ്ഞു ഉറങ്ങാന്‍ ശ്രമിച്ചു.

വന്യത തുളുമ്പുന്ന തീവണ്ടികള്‍ പായുന്ന
താമരശ്ശേരിച്ചുരങ്ങള്‍ കാണിച്ച ഒരു
സ്വപ്നത്തിനിടക്ക് ഓട്ടം പോയപോലെ
ജഹാംഗീറിന് ഉറക്കം പോയി.

ആലോചിച്ചു നിക്കാതെ ഫോണെടുത്തു
സുലൈഖയെ വിളിച്ചു.
ഉറക്കഭംഗം വന്ന സുലൈഖയുടെ നിര്‍വാണ
ശിഖരം മുറിച്ചെടുത്തു ജഹാംഗീര്‍ ഉറങ്ങി.

സുലൈഖയുടെ സ്വപ്നങ്ങളില്‍
പൂക്കളുടെ പാടത്ത് കൂലിപ്പണിയെടുത്ത ജഹാംഗീര്‍,
സുലൈഖ ഉണര്‍ന്നപ്പോള്‍ അവളുടെ സ്വപ്നങ്ങളില്‍
നിന്ന് സ്വതന്ത്രനായി ജഹാംഗീര്‍ ഉറങ്ങി.

ഉറക്കമുണര്‍ന്ന സുലൈഖ
ജഹാംഗീറിന്റെ സ്വപ്നങ്ങളിലെ
പ്രണയ ട്രാക്ടറുമായി സ്പെയിനിലെ
ഗോതമ്പ് പാടങ്ങളില്‍ വിളവെടുത്തു.

------------------------
ജഹാംഗീറിന് ഉറക്കം വരാത്തതിനു കാരണം ജഹാംഗീര്‍ സുലൈഖയുടെ സ്വപ്നങ്ങളില്‍ ഉണര്‍ന്നിരിക്കുകയായിരുന്നു എന്ന് പറഞ്ഞു, അവളെ വിളിച്ചുണര്‍ത്തി ജഹാംഗീര്‍ ഉറങ്ങിയപ്പോള്‍ ഉറക്കം നഷ്ടപ്പെട്ടത് സുലൈഖക്കും, കാരണം സുലൈഖ ജഹാംഗീറിന്റെ സ്വപ്നങ്ങളില്‍ ഉണര്‍ന്നിരിക്കുകയായിരുന്നു.

എന്താല്ലേ!