ഞാനെന്ന അരക്ഷിതാവസ്ഥ !



മടക്കം തന്നെ ഒടുക്കമെന്ന
ആദ്യപാദത്തില്‍ പിച്ചവെക്കുമ്പോള്‍ എന്റെ കാലുകള്‍
ബുദ്ധിജീവികാലായി തളിര്‍ത്തു.

വളരുമ്പോള്‍ കൂടെജനിച്ച
മൃഗമനസ്സിനെ ജീര്‍ണിപ്പിച്ചു കൊല്ലുക കാരണം
പിളരുന്ന ഭൂമിയില്‍ രാജാവായി.

ധര്‍മത്തിന്‍റെ അധീശത്വം വിളമ്പിയ ക്രോധത്താല്‍
ജനിച്ച എന്റെ മക്കളെ
പുഴയിലെറിഞ്ഞു രസിച്ചു ഭരണം.

ദേവവേഷപ്പകര്‍പ്പുകളില്‍
നിന്ന് ഉറ്റിവീണ ചോരത്തുള്ളികള്‍
മരണക്കട്ടിലുകളില്‍ വംശീയ മൂട്ടയിറക്കി.

അദൃശ്യനായ ദൈവം
നല്‍കിയ ചാട്ടവാര്‍ കഴുത്തില്‍ കെട്ടിക്കുരുക്കി
പ്രജകള്‍ ചരമക്കോളങ്ങളില്‍ പതിഞ്ഞു.

സൂര്യന്റെ വ്യോമപ്രൌഡിയുള്ള
സ്വര്‍ണ്ണക്കൊട്ടാരങ്ങളില്‍ ഹാര്‍പ്പിക്ക് ഇല്ലാതെ
സേന കക്കൂസുകള്‍ കഴുകി.

ആശങ്കയില്ലാത്ത ജീവിതം വമിക്കുന്ന സുഖന്ധം പൂശിയ
വെപ്പാട്ടികള്‍ ശയ്യകള്‍ വിരിച്ചു
കാലുകള്‍ പിളര്‍ത്തി.

പ്രണയം മണത്ത ആഴ്ചകളില്‍
മൌഡ്യം പേറിയ രത്നങ്ങള്‍ പതിച്ച കീരീടം
അഴിച്ചു രാജാവ് വിവാഹമോചിതനായി.

ചാപല്യങ്ങള്‍ തുറന്നുവെച്ച ആരാധനാലയങ്ങളില്‍
താക്കോലില്ലാത്ത ഞാനെന്ന അരക്ഷിതാവസ്ഥ
പിന്നെയും തോറ്റു.